ഒരു മര്യാദയൊക്കെ വേണ്ടേ? സെക്യൂരിറ്റി ഡെപ്പോസിറ്റ് കണ്ടുകെട്ടിയ ബിഎസ്എൻഎല്ലിന് 10 ലക്ഷം രൂപ പിഴ
ബിഎസ്എൻഎല്ലിനെ(BSNL) സംബന്ധിച്ച് ഉപയോക്താക്കൾ ധാരാളം പരാതികൾ ഉന്നയിക്കാറുണ്ട്. വേഗതക്കുറവ് പോലുള്ള പ്രശ്നങ്ങൾ അതിൽ ചിലതുമാത്രമാണ്. ഒരുകാലത്ത് ബിഎസ്എൻഎൽ ഉപയോഗിച്ചിരുന്ന പലരും പിൽക്കാലത്ത് ബിഎസ്എൻഎൽ സേവനങ്ങൾ വേണ്ടെന്ന് വച്ചിട്ടുണ്ട്. മൊബൈൽ, ബ്രോഡ്ബാൻഡ്, ലാൻഡ്ലൈൻ എന്നിങ്ങനെ ബിഎസ്എൻഎൽ നൽകുന്ന വിവിധ സേവനങ്ങളിലെല്ലാം ഉപയോക്താക്കളുടെ കൊഴിഞ്ഞുപോക്ക് സംഭവിക്കാറുണ്ട്.

എന്നാൽ ഇങ്ങനെ ബിഎസ്എൻഎൽ ബന്ധം ഉപേക്ഷിക്കുന്നവരിൽ പലരും പിന്നീട് ആരോപിക്കുന്ന ഒരു കാര്യം സെക്യൂരിറ്റി ഡെപ്പോസിറ്റായി തങ്ങൾ നൽകിയ തുക തിരിച്ചുകിട്ടാൻ ഏറെ ബുദ്ധിമുട്ടുന്നു എന്നതാണ്. സർക്കാർ കാര്യം മുറപോലെ എന്ന ചൊല്ലുപോലെ ബിഎസ്എൻഎൽ തങ്ങളെ നടത്തിക്കുകയാണെന്നും നിരവധി തവണ കയറിയിറങ്ങിയിട്ടും തുക തിരികെ ലഭ്യമായിട്ടില്ലെന്നും പരാതിയുള്ളവർ ധാരാളം. അത്തരം ആളുകൾക്ക് പ്രതീക്ഷ പകരുന്ന ഒരു വിധി ഇപ്പോൾ ഉണ്ടായിരിക്കുകയാണ്.

ഒരു ഡീലറുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് അന്യായമായി കണ്ടുകെട്ടിയ ബിഎസ്എൻഎല്ലിന്റെ നടപടി ശരിയല്ലെന്ന് കണ്ടെത്തി കൊമേഴ്സ്യൽ കോടതി ബിഎസ്എൻഎല്ലിന് 10.5 ലക്ഷം രൂപ പിഴ ചുമത്തിയിരിക്കുന്നു എന്നതാണ് പഴയ ബിഎസ്എൻഎൽ പ്രതീക്ഷപകരുന്ന ആ വിധി. ബില്ലുകൾ അടയ്ക്കാഞ്ഞിട്ടും ബിഎസ്എൻഎൽ സേവനം തുടർന്നത് ഉപയോക്താവിന്റെ കുഴപ്പമല്ലെന്നും സെക്യൂരിറ്റി തുക അന്യായമായി കൈക്കലാക്കിയത് ശരിയായില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കൊമേഴ്സ്യൽ കോടതിയുടെ വിധി.

ബിഎസ്എൻഎല്ലും പ്രദീപ് പൊഖ്രിയാൽ എന്ന ഉപയോക്താവും തമ്മിൽ ഒരു കരാറിലെത്തുകയും 5 ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായി അടച്ച് രണ്ട് വർഷത്തേക്ക് മൊബൈൽ സേവനങ്ങളുടെ വിപണനത്തിനും വിതരണത്തിനുമായി പ്രദീപിന് ബിഎസ്എൻഎൽ ഡീലർഷിപ്പ് അനുവദിക്കുകയും ചെയ്തു. ഈ കാലയളവിൽ സുരേന്ദ്ര രത്‌വാൾ എന്ന ഉപയോക്താവിന് പ്രദീപ് ബിഎസ്എൻഎൽ കണക്ഷൻ നൽകി.

എന്നാൽ സുരേന്ദ്ര രത്‌വാൾ ബില്ലുകൾ അടയ്ക്കുന്നത് നിർത്തി. അദ്ദേഹത്തിന്റെ കുടിശ്ശിക തുക 4.16 ലക്ഷം രൂപയിലെത്തി. ഈ കാരണം ചൂണ്ടിക്കാട്ടി കരാർ കാലാവധി അവസാനിച്ചതിന് ശേഷം പൊഖ്രിയാലിന് ലഭിക്കേണ്ട സെക്യൂരിറ്റി ഡെപ്പോസിറ്റ് ബിഎസ്എൻഎൽ കണ്ടുകെട്ടുകയായിരുന്നു. ബിഎസ്എൻഎൽ നടപടിക്കെതിരേ ഡീലറായ പൊഖ്രിയാൽ ഹൈക്കോടതിയെ സമീപിച്ചു.

കേസ് പരിഗണിച്ച കോടതി റിട്ട. ജില്ലാ ജഡ്ജി പി സി അഗർവാളിനെ സംഭവം അന്വേഷിക്കാനും കൈകാര്യം ചെയ്യാനുമായി നിയോഗിച്ചു. വിഷയം പഠിച്ച അഗർവാൾ ബിഎസ്എൻഎല്ലിന് 10.5 ലക്ഷം രൂപ പിഴ വിധിക്കുകയായിരുന്നു. എന്നാൽ ഇത് അംഗീകരിക്കാതെ ബിഎസ്എൻഎൽ കൊമേഴ്സ്യൽ കോടതിയിൽ വിധിക്കെതിരേ അപ്പീൽ നൽകി. എന്നാൽ അന്വേഷണക്കമ്മിഷന്റെ വിധിയെ ശരിവയ്ക്കുകയാണ് കൊമേഴ്സ്യൽ കോടതി ചെയ്തത്.

ഉപയോക്താവിന് കണക്ഷൻ നൽകും മുമ്പ് അയാളുടെ അഡ്രസും മറ്റും വിലയിരുത്തേണ്ടത് ബിഎസ്എൻഎല്ലിന്റെ ഉത്തരവാദിത്തമാണെന്ന് കോടതി നിരീക്ഷിച്ചു. മാത്രമല്ല, ബിൽ അടയ്ക്കാതിരുന്നിട്ടും 18 മാസത്തോളം അയാൾക്ക് സേവനങ്ങൾ നൽകിയത് ബിഎസ്എൻഎല്ലിന്റെ കുഴപ്പമാണെന്നും കോടതി ചൂണ്ടിക്കാട്ടി. അതിന്റെ പേരിൽ ഡീലറുടെ ഡെപ്പോസിറ്റ് തുക കണ്ടുകെട്ടിയത് ശരിയായ നടപടിയല്ല എന്നായിരുന്നു കോടതിയുടെയും കണ്ടെത്തൽ.

തുടർന്ന് അന്യായമായി ഡെപ്പോസിറ്റ് തുക കണ്ടുകെട്ടിയതിന് നഷ്ടപരിഹാരമായി 10.5 ലക്ഷം നൽകണമെന്ന വിധി കോടതി ശരിവയ്ക്കുകയും തുക നൽകാൻ ഉത്തരവിടുകയുമായിരുന്നു. സർക്കാർ നടപടിക്രമങ്ങളിലെ നൂലാമാലകൾ, സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎല്ലിന്റെ വരിക്കാരെയും പലപ്പോഴും ഏറെ ദോഷകരമായി ബാധിക്കാറുണ്ട്. ഇപ്പോഴും പലവിധ ഡെപ്പോസിറ്റ് തുകകൾ മടക്കിക്കിട്ടാൻ ബിഎസ്എൻഎല്ലിന്റെ ഓഫീസുകൾ തോറും കയറിയിറങ്ങുന്നവർ ഏറെയുണ്ടെന്നാണ് വിവരം. നടന്ന് ചെരുപ്പ് തേഞ്ഞുപോകുമെന്നതല്ലാതെ ഫലമൊന്നുമുണ്ടാകില്ല എന്ന വിശ്വാസത്താൽ തുക ഉപേക്ഷിച്ച ആളുകളും ഏറെ ഉണ്ടാകാൻ സാധ്യതയുണ്ട്.


Click it and Unblock the Notifications








