നിങ്ങളെ ട്രാക്കുചെയ്യാനും കഴിഞ്ഞേക്കാവുന്ന ജിപിഎസ് കേന്ദ്രസർക്കാർ കാറുകൾക്ക് നിർബന്ധമാക്കിയേക്കും
ജിപിഎസ് അടിസ്ഥാനമാക്കിയുള്ള ടോൾ പിരിവ് നടപ്പാക്കാനുള്ള ആലോചനയിൽ കേന്ദ്ര സർക്കാർ. റോഡിലെ ടോൾ ബൂത്തുകൾ പൂർണ്ണമായും ഇല്ലാതാക്കുക ലക്ഷ്യമിട്ടാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്. ടോൾ പിരിവ് കൂടുതൽ സുഗമമാക്കും എങ്കിലും ഇതുമായി ബന്ധപ്പെട്ട് ആശങ്കകളും ഉയരുന്നുണ്ട്. നിരത്തിലോടുന്ന വാഹനങ്ങളെ എല്ലായ്പ്പോഴും നിരീക്ഷിക്കുന്നതിന് ഇതുവഴി സർക്കാർ ഉദ്യോഗസ്ഥർക്ക് സാധിക്കും.

2021 ഫെബ്രുവരി 15 മുതൽ നിർബന്ധമാക്കിയ ഫാസ് ടാഗിന് പിന്നാലെയാണ് പുതിയ സംവിധാനത്തെക്കുറിച്ച് സർക്കാർ ആലോചിക്കുന്നത്. വാഹനത്തിൽ ജിപിഎസ് അടിസ്ഥാനമാക്കിയുള്ള ഫാസ് ടാഗ് കൊണ്ടു വരുന്നതിലൂടെ അടുത്ത ഒരു വർഷത്തിനുള്ളിൽ റോഡിലെ ടോൾ ബൂത്തുകൾ പൂർണ്ണമായി ഇല്ലാതാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത് എന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൽ ഗഡ്കരി പറഞ്ഞു. പുതിയ വാഹനങ്ങൾ വാങ്ങുമ്പോൾ തന്നെ ഇത്തരം ഫാസ്ടാഗുകൾ അവയിൽ ഉണ്ടായിരിക്കും. പഴയ വാഹനങ്ങൾക്ക് സർക്കാർ തന്നെ സൗജന്യമായി ഫാസ് ടാഗുകൾ നൽകുമെന്നും മന്ത്രി പറഞ്ഞു. പുതിയ സംവിധാനത്തിലൂടെ വാഹനത്തിൻ്റെ ജിപിഎസ് ഇമേജ് ഉപയോഗിച്ചായിരിക്കും ടോൾ പിരിച്ചെടുക്കുക.
മോക്ഷണ കേസിന് തുല്യമായ പ്രവർത്തിയാണ് ടോൾ അടക്കാതെ കടന്നു പോവുക എന്നത്. വാഹനങ്ങളിൽ ഫാസ് ടാഗ് ഇല്ലെങ്കിൽ ടോൾ വെട്ടിപ്പും, ജിഎസ്ടിയിൽ നിന്നും ഒഴിഞ്ഞ് മാറാനുള്ള അവസരവും ലഭിക്കുന്നു. ജിപിഎസ് ട്രാക്കർ കൊണ്ടു വരുന്നതോടെ ഇത്തരം തട്ടിപ്പുകൾ നടത്തിയവരെ അനായാസം കണ്ടെത്താനാകും- മന്ത്രി പറഞ്ഞു. 93 ശതമാനം വാഹനങ്ങളും ഇന്ന് ടോൾ അടക്കുന്നതിനായി ഫാസ് ടാഗ് ഉപയോഗിക്കുന്നുണ്ട്. ഫാസ് ടാഗ് ഇല്ലെങ്കിൽ ടോൾ തുക ഇരട്ടി അടക്കേണ്ട അവസ്ഥയുണ്ടായിട്ടും ചിലർ ഇതുപയോഗിക്കുന്നതിൽ നിന്നും ഒഴിഞ്ഞ് നിൽക്കുന്നതായി മന്ത്രി വിശദീകരിച്ചു.

ടോൾ പിരിവ് ജിപിഎസ് രീതിയിലേക്ക് മാറുന്നതോടെ കാറിൽ ഘടിപ്പിച്ച ജിപിഎസ് ഉപകരണത്തിൽ നിന്നും ലൊക്കേഷൻ ഉൾപ്പെടയുള്ള വിവരങ്ങൾ ടോൾ പിരിവ് നടത്തുന്ന ഏജൻസിക്കും സർക്കാർ സംവിധാനങ്ങൾക്കും കൈമാറേണ്ടി വരും. ഇതു വഴി സർക്കാരുകൾക്ക് നിരത്തുകളിലെ വാഹനങ്ങളെ നിരീക്ഷിക്കാൻ കഴിയും എന്നതിലെ പ്രശ്നത്തെ കുറിച്ച് മന്ത്രി പ്രതികരിച്ചില്ല. പല കാറുകൾക്കും ഇന്ന് ജിപിഎസ് ഉപകരണങ്ങൾ ഉണ്ട്. ഡിജിറ്റൽ മാപ്പ് ലഭ്യമാക്കാനും, റൂട്ട് ചാർട്ട് ചെയ്യാനും എല്ലാമാണ് ഇത് ഉപയോഗിക്കുന്നത്. വാഹനം ഓടിക്കുന്ന ഡ്രൈവർമാരുടെ സ്മാർട്ട് ഫോൺ ഉപയോഗിച്ചും ജിപിഎസ് ട്രാക്കിംഗ് നടത്താം.
എന്നാൽ ഈ ഉപകരണങ്ങളിൽ നിന്നുള്ള വിവരങ്ങൾ ഒന്നും സർക്കാർ എജൻസികൾക്ക് തൽസമയം കൈമാറുന്നത് പതിവില്ല. കേസ് അന്വേഷണ ഘട്ടങ്ങളിലും മറ്റും ആവശ്യം എങ്കിൽ നിയമപരമായി ഫോൺ കമ്പനികളിൽ നിന്നോ ജിപിഎസ് പ്രൊവൈഡർമാരിൽ നിന്നോ വിവരങ്ങൾ ശേഖരിക്കാറുണ്ട്. ജിപിഎസ് രീതിയിൽ ഉള്ള ടോൾ പിരവ് മികച്ച് ആശയമായി തോന്നാം എങ്കിലും സ്വകാര്യത, സർക്കാർ നിരീക്ഷണം തുടങ്ങിയ പ്രശ്നങ്ങളും ഇതിൽ നിലനിൽക്കുന്നുണ്ട്.


Click it and Unblock the Notifications








