Home
News

''സത്യം പറ നീ വ്യാജനാണോ? എങ്കിൽ ഒരു വർഷം തടവ് ഉറപ്പാ, 50,000 രൂപയും പോയിക്കിട്ടും''; നിയമവുമായി കേന്ദ്രം

വ്യാജ രേഖ ഉപയോഗിച്ച് ​സിം കാർഡ്, വാട്സ്ആപ്പ്, ടെലിഗ്രാം അ‌ക്കൗണ്ടുകൾ ഉണ്ടാക്കി ഉപയോഗിക്കുന്നവർക്കെതിരേ കർശന നടപടിക്കൊരുങ്ങി കേന്ദ്ര സർക്കാർ. ഉടൻ തന്നെ പുറത്തിറങ്ങാൻ തയാറെടുക്കുന്ന ടെലി കമ്യൂണിക്കേഷൻ ബില്ലിന്റെ കരട് വ്യവസ്ഥയിലാണ് വ്യാജ രേഖയിൽ ഓൺലൈനിൽ വിലസുന്നവർക്ക് ശക്തമായ നടപടികൾ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ടെലി കമ്യൂണിക്കേഷൻ വകുപ്പിന്റെ നേതൃത്വത്തിലാണ് ബിൽ തയാറാക്കി വരുന്നത്.

ഒരു വർഷം തടവും 50000 രൂപ പിഴയും

വ്യാജരേഖ ഉപയോഗിച്ച് സിം കാർഡ് എടുക്കുക, വാട്സ്ആപ്പ് , ടെലിഗ്രാം, സിഗ്നൽ തുടങ്ങിയ ഒടിടി (OTT ) പ്ലാറ്റ്ഫോമുകളിൽ വ്യാജ ഐഡികൾ ഉണ്ടാക്കുക, എന്നീ കുറ്റ കൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് ഒരു വർഷം തടവും 50000 രൂപ പിഴയും ശിക്ഷ ഉറപ്പാക്കിക്കൊണ്ടുള്ള നിയമമാണ് തയാറാക്കുന്നത്. ഓൺ​ലൈനിൽ തട്ടിപ്പുകൾ വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് വ്യാജന്മാർക്കെതിരേ കേന്ദ്രം നടപടി കടുപ്പിച്ചത്.

കുറ്റകൃത്യങ്ങളും കുറയും

നിയമങ്ങൾ ശക്തമാകുന്നതോടെ ​സൈബർ തട്ടിപ്പുകളും ആക്രമണങ്ങളും മറ്റ് കുറ്റകൃത്യങ്ങളും കുറയും എന്നാണ് കേന്ദ്രം പറയുന്നത്. ടെലിക്കോം ഉപഭോക്താക്കൾ തങ്ങളുടെ ഐഡന്റിറ്റിയും സ്ഥലവും സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തണമെന്നും പുതിയ നിയമത്തിലെ സെക്ഷൻ 4 - ഉപവകുപ്പ് 7-ൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ജാമ്യമില്ലാക്കുറ്റം

വ്യാജ രേഖകളുടെ അ‌ടിസ്ഥാനത്തിൽ ടെലികോം കണക്ഷൻ സംഘടിപ്പിക്കുന്നവർക്ക് തടവും പിഴയും ശിക്ഷ വിധിക്കുന്നതോടൊപ്പം നൽകിവന്നിരുന്ന ​ടെലിക്കോം സേവനങ്ങൾ അ‌വസാനിപ്പിക്കുകയും ചെയ്യും. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ വാറണ്ടില്ലാതെ ജാമ്യമില്ലാക്കുറ്റം ചുമത്തി അ‌റസ്റ്റ് ചെയ്യാനുള്ള അ‌നുമതിയും ബില്ലിൽ വ്യവസ്ഥ ചെയ്തിരിക്കുന്നു.

കെ​വൈസി

കെ​വൈസി നടപടിക്രമങ്ങളിലൂടെ ഉപഭോക്താവിനെ സംബന്ധിച്ച വിവരങ്ങൾ അ‌റിഞ്ഞുവയ്ക്കണമെന്ന് ഒടിടി പ്ലാറ്റ്ഫോമുകളോടും നിർദേശിച്ചിട്ടുണ്ട്. എല്ലാ കസ്റ്റമേഴ്സിനെയും സംബന്ധിച്ച പ്രാഥമിക വിവരങ്ങൾ അ‌റിയാൻ കമ്പനികളെയും ഇത് സഹായിക്കുന്നു. കോൾ വിളിക്കുന്ന ആളുടെ യഥാർഥ വിവരങ്ങൾ ഡിസ്പ്ലെയിൽ തെളിയുന്ന വിധം ഒരു സാങ്കേതിക സംവിധാനം വികസിപ്പിക്കാൻ ടെലിക്കോം മന്ത്രാലയം ടെലിക്കോം റെഗുലേറ്ററി അ‌തോറിറ്റി ഓഫ് ഇന്ത്യ (ട്രായി) യോട് നിർദേശിച്ചിട്ടുണ്ട്.

പ്രാഥമിക നടപടി

വിളിക്കുന്ന ആളുടെ യഥാർഥ വ്യക്തിത്വം കോൾ സ്വീകരിക്കുന്ന ആൾക്ക് ലഭ്യമാക്കുന്ന ഈ സംവിധാനം നടപ്പാക്കണമെങ്കിലും കെ​വൈസി എന്ന പ്രാഥമിക നടപടി ടെലിക്കോം കമ്പനികൾ ഉൾപ്പെടെ പൂർത്തിയാക്കേണ്ടിവരും. അ‌തേസമയം ​സൈബർ തട്ടിപ്പുകൾക്ക് എതിരേ നേരിട്ട് യാതൊരു നടപടിയും ഈ ബില്ലിൽ നിർദേശിക്കുന്നില്ല എന്നാണ് വിവരം. പകരം തട്ടിപ്പിന് വഴിയൊരുക്കുന്ന ഘടകങ്ങൾ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്.

നീക്കങ്ങൾ വ്യക്തമാക്കുന്നത്

പുതിയ ടെലി കമ്യൂണിക്കേഷൻ ബിൽ നിയമമാകുന്നതോടു കൂടി ഓൺ​ലൈൻ തട്ടിപ്പുകളും അ‌ക്രമങ്ങളും വൻ തോതിൽ കുറയുമെന്നാണ് താൻ ഉറച്ച് വിശ്വസിക്കുന്നത് എന്ന് കേന്ദ്ര ടെലിക്കോം മന്ത്രി അ‌ശ്വിനി ​വൈഷ്ണവ് പ്രതികരിച്ചു. ഓൺ​ലൈൻ രംഗത്ത് വൻ ശുദ്ധികലശത്തിനാണ് കേന്ദ്രം തയാറെടുക്കുന്നത് എന്നാണ് ടെലിക്കോം മന്ത്രാലയത്തിന്റെ ഇതുവരെയുള്ള നീക്കങ്ങൾ വ്യക്തമാക്കുന്നത്.

ദേശവിരുദ്ധ പ്രവർത്തനങ്ങളും

വ്യാജ സിം കാർഡുകൾ ഉപയോഗിച്ച് ഓൺ​ലൈൻ തട്ടിപ്പുകൾ മാത്രമല്ല, നിരവധി ദേശവിരുദ്ധ പ്രവർത്തനങ്ങളും കൊലപാതകം ഉൾപ്പെടെയുള്ള അ‌ക്രമങ്ങളും നടക്കുന്നുണ്ട്. എങ്കിലും ഇപ്പോൾ കൂടുതൽ കുറ്റകൃത്യങ്ങളും അ‌രങ്ങേറുന്നത് ​സൈബർ മേഖലയിൽത്തന്നെയാണ്. അ‌തിന്റെയെല്ലാം അ‌ടിസ്ഥാനം വ്യാജ ഐഡികളിൽ എടുത്തിരിക്കുന്ന അ‌ക്കൗണ്ടുകളും സിം കാർഡുകളും ആണെന്നത് വേറൊരു വസ്തുത.

കൂടുതൽ പിടിമുറുക്കാൻ

കുട്ടികളും യുവാക്കളും ഉൾപ്പെടെ ​സൈബർ കുറ്റകൃത്യങ്ങളിലേക്ക് തിരിയുന്നത് വ്യാജ അ‌ക്കൗണ്ടുകൾ സൃഷ്ടിച്ചാണ്. പെൺകുട്ടികൾ ചൂഷണത്തിന് ഇരയാകുന്നതിലും വ്യാജ ഐഡികളുടെ പങ്ക് ചെറുതല്ല. ഇവയെല്ലാം തടയാൻ കെ​വൈസി നടപ്പാക്കുകയും വ്യാജന്മാർക്ക് ശിക്ഷ ഉറപ്പാക്കുകയും ചെയ്യുന്നതിലൂടെ സാധിക്കും എന്നുതന്നെയാണ് പൊതുവെയുള്ള വിലയിരുത്തൽ. അ‌തേസമയം തന്നെ കേന്ദ്രം നിയമത്തിലൂടെ ഓൺ​ലൈൻ മേഖലയിൽ കൂടുതൽ പിടിമുറുക്കാൻ ശ്രമിക്കുകയാണ് എന്ന ആരോപണവും ഉയരുന്നുണ്ട്.

ലൈസൻസ്

വാട്സ്ആപ്പ്, സ്​കൈപ്പ്, സൂം ഉൾപ്പെടെ കോളിങ് സൗകര്യം നൽകിവരുന്ന എല്ലാ പ്ലാറ്റ്ഫോമുകൾക്കും ​ലൈസൻസ് ഉൾപ്പെടെ നിർബന്ധമാക്കാൻ കേന്ദ്രം നീക്കം നടത്തുന്നു എന്നുള്ള വാർത്തകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. കരട് ബില്ലിന്മേൽ പൊതുജനങ്ങൾക്ക് ഒക്ടോബർ 20 വരെ അ‌ഭിപ്രായവും നിർദേശങ്ങളും അ‌വതരിപ്പിക്കാനുള്ള അ‌വസരവും ഇപ്പോൾ നിലവിലുണ്ട്.

More from GizBot

Best Mobiles in India

English summary
The law is being drafted to ensure punishment of one year in prison and a fine of Rs 50,000 for those involved in the crime of obtaining a SIM card using a fake document and creating fake IDs on OTT platforms like WhatsApp, Telegram, and Signal. The Center has tightened the action in the context of rampant fraud online.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X