ബിഎസ്എൻഎൽ നന്നാകുമോ? ഇച്ചിരി തേങ്ങാപ്പിണ്ണാക്ക്, പരുത്തിക്കുരു, തവിട് ഇത്രയും കൊടുത്താൽ..
ബിഎസ്എൻഎൽ(BSNL) 4ജി സേവനങ്ങൾ ആരംഭിക്കാൻ വൈകുന്നത് ഉപയോക്താക്കളെ കൂടുതൽ കൂടുതൽ ആശങ്കകളിലേക്ക് തള്ളിവിടുന്നു. ഇന്ന് ശരിയാകും നാളെ ശരിയാകും എന്ന പ്രതീക്ഷയിൽ കാത്തിരുന്ന ഉപയോക്താക്കൾ ഇപ്പോൾ ആകെ നിരാശയിലാണ്. മുൻ പ്രഖ്യാപനങ്ങളിൽനിന്നും വാഗ്ദാനങ്ങളിൽനിന്നും പിന്നോട്ടു പോകുന്ന ബിഎസ്എൻഎൽ രീതിയാണ് ആളുകളുടെ ആശങ്കയ്ക്ക് അടിസ്ഥാനം.

2023 ൽ തന്നെ 4ജിയും 5ജിയും അവതരിപ്പിക്കുമെന്നാണ് ബിഎസ്എൻഎല്ലുമായി ബന്ധപ്പെട്ട് സർക്കാർ വൃത്തങ്ങൾ അടക്കം പ്രഖാപിച്ചത്. എന്നാൽ ബിഎസ്എൻഎൽ 5ജി ആരംഭിക്കുന്നത് 2024 ൽ ആയിരിക്കുമെന്ന് ടെലിക്കോം മന്ത്രി തന്നെ പിന്നീട് വ്യക്തമാക്കി. അതിനു പിന്നാലെ ബിഎസ്എൻഎൽ 4ജി അവതരിപ്പിക്കുക 2023 ന്റെ രണ്ടാം പകുതിയിൽ ആയിരിക്കുമെന്ന് കമ്പനിയും ട്വിറ്റിലൂടെ വ്യക്തമാക്കി. ഇതോടെയാണ് ഉപയോക്താക്കളുടെ പ്രതീക്ഷകൾ ആശങ്കയ്ക്ക് വഴിമാറിയത്.

ഒരുപാട് സാധ്യതകളും കഴിവും ഉണ്ടായിട്ടും അതൊന്നും പ്രയോജനപ്പെടുത്താത്ത പതിവ് ശൈലി ബിഎസ്എൻഎൽ ഇനിയും തുടർന്നാൽ തങ്ങൾ വലയും എന്നതാണ് ഉപയോക്താക്കളെ വിഷമിപ്പിക്കുന്നത്. ബിഎസ്എൻഎൽ ഉപയോക്താക്കൾ മാത്രമല്ല, പൊതുമേഖലാ സ്ഥാപനം എന്ന നിലയിൽ രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും കമ്പനി നന്നായിക്കാണണം എന്നുതന്നെയാണ് ആഗ്രഹിക്കുന്നത്. എന്നാൽ അതിനുള്ള മാർഗം എന്താണ് എന്നതാണ് ചോദ്യം.

നാടോടിക്കാറ്റ് സിനിമയിൽ ശങ്കരാടിയുടെ കഥാപാത്രം പറയുന്ന ഡയലോഗ് ഓർമയില്ലേ! ''ഇച്ചിരി തേങ്ങാപ്പിണ്ണാക്ക്, ഇച്ചിരി പരുത്തിക്കുരു, ഇച്ചിരി തവിട് ഇത്രയും കൊടുത്താൽ പാൽ ചറപറാന്ന് വരും''. ശരിയായിരിക്കാം ഇതൊക്കെ നൽകിയാൽ എത്ര ക്ഷീണിച്ച പശുവാണെങ്കിലും ചിലപ്പോൾ ചറപറാന്ന് പശു പാലുനൽകിയേക്കാം. പക്ഷേ ബിഎസ്എൻഎൽ രക്ഷപ്പെടാൻ ഇതുപോലെ കുറുക്കുവഴികൾ ഒന്നുമില്ല. നന്നാവണമെന്ന് കമ്പനിയുടെ തലപ്പത്തിരിക്കുന്നവർക്ക് ആത്മാർഥമായ ആഗ്രഹം തോന്നുകയാണ് ആദ്യം വേണ്ടത്. ബിഎസ്എൻഎല്ലിനെ പുനരുജ്ജീവിപ്പിക്കാനുള്ള നല്ലബുദ്ധി മുകളിലുള്ളവർക്ക് തോന്നാൻ പ്രാർഥിക്കുക എന്നതുമാത്രമാണ് ഏക വഴി!

പക്ഷേ എന്നെ തല്ലേണ്ടമ്മാവാ, ഞാൻ നന്നാകൂല്ല എന്ന ലൈനിലാണ് ബിഎസ്എൻഎൽ. പക്ഷേ അതിന്റെ വിഷമം അനുഭവിക്കേണ്ടി വരുന്നത് രാജ്യത്തെ സാധാരണക്കാരാണ്. നാശത്തിലേക്കാണ് സ്ഥാപനത്തിന്റെ പോക്ക് എന്നാണ് ആളുകൾ ഇപ്പോൾ ചൂണ്ടിക്കാട്ടുന്നത്. 4ജി അവതരിപ്പിക്കുന്നതിലെ കാലതാമസം ബിഎസ്എൻഎല്ലിന്റെ വളർച്ചയിൽ ഏറെ ദോഷകരമായി ബാധിച്ചിരുന്നു. അതിൽനിന്ന് രക്ഷപ്പെടാനും കരകയറാനും കമ്പനിക്ക് മുന്നിൽ ഇപ്പോഴും വഴി തുറന്ന് കിടന്നിരുന്നു. അതാണ് 4ജി വൈകിപ്പിക്കുന്നതിലൂടെ ബിഎസ്എൻഎൽ അടച്ചുകൊണ്ടിരിക്കുന്നത്.

പ്രാദേശിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് ഇന്ത്യയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും 4ജി ആരംഭിക്കാൻ ബിഎസ്എൻഎല്ലിന് 18 മുതൽ 24 മാസം വരെ എടുത്തേക്കും. എന്നാൽ വരും മാസങ്ങളിൽ, കൂടുതൽ കൂടുതൽ ഉപഭോക്താക്കൾ ഇന്ത്യയിൽ 5ജിയിലേക്ക് മാറും, അതായത് 4ജിയുടെ സ്വാധീനം കുറയാൻ തുടങ്ങും. അതായത് വൈകും തോറും 4ജിയുടെ പ്രസക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ 3ജി പ്രധാനമല്ലാത്തതുപോലെ, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ, 4ജിയുടെ പ്രസക്തിയും കുറയും.

അന്നും 4ജി സർവീസുകൾ ഉണ്ടാകാമെങ്കിലും അതുവഴി ടെലിക്കോം ഓപ്പറേറ്റർമാർക്ക് കാര്യമായ വരുമാനം ലഭിക്കാൻ സാധ്യതയില്ല. കാലഹരണപ്പെടും മുമ്പ് 4ജി അവതരിപ്പിക്കാതെ എല്ലാവരും 5ജിയിലേക്ക് മാറിയശേഷം 4ജി കൊണ്ടുവന്നിട്ട് എങ്ങനെ മുന്നോട്ടുപോകാനാണ് കമ്പനി ഉദ്ദേശിക്കുന്നത് എന്നതാണ് ഉയരുന്ന ചോദ്യം. 5ജി അവതരിപ്പിക്കാനുള്ള സ്വകാര്യ കമ്പനികളുടെ ശ്രമങ്ങൾക്കിടെ അവരുടെ 4ജി ഉപയോക്താക്കൾക്ക് കാര്യമായ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. 4ജി ഇല്ലാത്തതിനാൽ ഈ അവസരം മുതലെടുക്കാൻ ബിഎസ്എൻഎല്ലിന് കഴിയുന്നില്ല.

എത്രയും വേഗം 4ജി അവതരിപ്പിച്ചില്ലെങ്കിൽ 4ജിക്കായി മുടക്കുന്ന കോടികളും സമയവും പാഴായിപ്പോകും. ലാഭം ഉണ്ടാക്കുക എന്നതായിരിക്കണം ഒരു കമ്പനിയുടെ വിജയത്തിന്റെ ആദ്യ ലക്ഷ്യം. എന്നാൽ നൂലുപൊട്ടിയ പട്ടം പോലെ ദിശയറിയാതെ, നിയന്ത്രണമില്ലാതെ എയറിലാണ് ബിഎസ്എൻഎല്ലും ഇപ്പോഴുള്ളത്. ഒരു ബിസിനസ്സിന്റെ അടിസ്ഥാന ലക്ഷ്യം വിപണിയിലെ സാധ്യതകൾ കണ്ടെത്തുക, മികച്ചതും നിലവാരമുള്ളതുമായ സേവനങ്ങൾ നൽകുക, തുടർന്ന് ലാഭം ഉണ്ടാക്കുക എന്നതാണ്. ബിഎസ്എൻഎൽ ഇതൊന്നും ചെയ്തിട്ടില്ല.

തങ്ങളുടെ 4ജി ടെക്‌നോളജി സ്റ്റാക്ക് 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാമെന്ന് ബിഎസ്എൻഎൽ പറയുന്നു. എന്നാൽ ഫണ്ട് എവിടെ നിന്ന് കിട്ടുമെന്നതാണ് പ്രധാന ചോദ്യം. ബിഎസ്എൻഎൽ നിലവിൽ ലാഭം ഉണ്ടാക്കുന്നില്ല. 4ജി വൈകുന്നതിനാൽ ആ വഴിക്കും പ്രതീക്ഷയും വേണ്ട. അതിനാൽ, 5ജി യിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനും ഉപകരണങ്ങൾക്കായി സ്വകാര്യ കമ്പനികൾക്ക് ഓർഡർ നൽകാനും പണം എവിടെ നിന്ന് ലഭിക്കും എന്നതാണ് മറ്റൊരു ചോദ്യം. വീണ്ടും വീണ്ടും ദുരിതാശ്വാസ പാക്കേജുകളാകാൻ നൽകാൻ കഴിയില്ല.

പൊതുജനത്തിന് താൽപര്യം കുറവുള്ള ഒരു നീക്കമാണ് എങ്കിലും സ്വകാര്യവൽക്കരണമാണ് ബിഎസ്എൻഎൽ ഭാവിയിൽ രക്ഷപ്പെടാനുള്ള ഒരു വഴിയായി ചൂണ്ടിക്കാട്ടപ്പെടുന്നത്. എന്നാൽ അടിത്തറ മുതൽ കെട്ടിപ്പെടുക്കേണ്ട ഈ ഉദ്യമം ഏറ്റെടുക്കാൻ ആരെങ്കിലും തയാറാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഒരുപാട് സാധ്യതകൾ ഉണ്ടായിട്ടും ബിഎസ്എൻഎൽ അതൊന്നും പ്രയോജനപ്പെടുത്താത്തതാണ് ജനത്തെ വിഷമിപ്പിക്കുന്നത്. വർഷങ്ങളായി നഷ്ടത്തിലായിട്ടും എങ്ങനെ ഈ പ്രസ്ഥാനം മുന്നോട്ട് പോകുന്നു എന്നതാണ് ആശ്ചര്യമെന്ന് ആളുകൾ പറയുന്നു. ഇനിയും ഈ നിലയ്ക്ക് എത്രനാൾ മുന്നോട്ടുപോകുമെന്നും അവർ ചോദിക്കുന്നു. ആളുകൾക്ക് ബിഎസ്എൻഎല്ലിനോടുള്ള സ്നേഹത്തിന്റെ നൂറിലൊരു അംശമെങ്കിലും അതിന്റെ ഉത്തരവാദപ്പെട്ട ആളുകൾക്ക് ഉണ്ടായിരുന്നു എങ്കിൽ എത്ര നന്നായിരുന്നു എന്നാണ് ജനം നെടുവീർപ്പിടുന്നത്.


Click it and Unblock the Notifications








