നോക്ക് കൂലിയും വേണ്ട, ചുമട്ട് കൂലിയും വേണ്ട; അറ്റ്ലസ് വരുന്നു
വീട്ടിൽ കെട്ടിടം പണി നടക്കുമ്പോൾ ചട്ടിയിൽ കട്ടയുമായി നടന്ന് നീങ്ങുന്ന മൈക്കാട് റോബേഷൻ. ചാന്ത് ഭിത്തിയിൽ തേക്കുന്ന മേശിരി ഹ്യുമനോയിഡ് തങ്കൻ, സിമന്റ് ചാക്കും തൂക്കി മൂന്നാം നിലയുടെ മുകളിലേക്ക് ഓടിക്കയറുന്നതും മറ്റൊരു റോബോട്ട്. റോബോട്ട് പണി കൊണ്ട് പോയി, "മൊയലാളി സതിച്ച്" സേട്ടാന്നും പറഞ്ഞ് വട്ടം കൂടിയിരുന്ന് കരയുന്ന അതിഥി തൊഴിലാളികൾ ഇതിനിടയിൽ റോബോട്ട് കല്ലിറിക്കിയാൽ നോക്ക് കൂലി വേണമെന്നും പറഞ്ഞ് യൂണിയൻകാര് കൂടി വന്നാൽ സംഭവം കളറായി. കോമഡി പറയുകയല്ല, അധികം വൈകാതെ നമ്മുടെ നാട്ടിൽ നടക്കാൻ പോകുന്ന സംഭവങ്ങളാണിതൊക്കെ. ഇതിന് കാരണക്കാരനായേക്കാവുന്ന പുള്ളിക്കാരന്റെ പേരാണ് അറ്റ്ലസ്. അതിയാനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് മുമ്പ് റോബോട്ടുകൾ സൃഷ്ടിക്കുന്ന പ്രതീക്ഷകളും പ്രതിന്ധികളും എന്തൊക്കെയാണെന്ന് നോക്കാം (Atlas Robot).

റോബോട്ടുകളും ഭാവിയും
സാങ്കേതികവിദ്യയുടെ വളർച്ച മനുഷ്യന് നൽകിയ നേട്ടങ്ങൾ സമാനതകളില്ലാത്തതാണ്. ഗോളാന്തര സഞ്ചാരം മുതൽ ലാബുകളിൽ പുതിയ തലമുറകളെ സൃഷ്ടിച്ചെടുക്കാനുള്ള ശേഷി വരെയായി അതെത്തി നിൽക്കുന്നു. റോബോട്ടുകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസും മെറ്റാവേഴ്സുമെല്ലാം എല്ലാം പുതിയ കാലത്തിന്റെ വലിയ പ്രതീക്ഷകളാണ്. റോബോട്ടിക്സ് സാങ്കേതികവിദ്യയുടെ സമാനതകളില്ലാത്ത വളർച്ചയാണ് ഗവേഷകർ പ്രവചിക്കുന്നതും.

മനുഷ്യർക്ക് സമാനമായ രൂപത്തിലും പെരുമാറ്റത്തിലും റോബോട്ടുകളെത്താം. ഫാക്റ്ററികളും വീടുകളിലും ജോലിക്കാരായും വരും വർഷങ്ങളിൽ തന്നെ ഇവരെ പ്രതീക്ഷിക്കാം. എഐ സാങ്കേതികവിദ്യയും റോബോട്ടിക്സും സമന്വയിപ്പിച്ച് സ്വപ്നം കാണാൻ കഴിയാത്തത്ര സാധ്യതകളാണ് റോബോട്ടിക്സിൽ ഉള്ളത്. സാങ്കേതികവിദ്യയുടെ വളർച്ച അഭിനന്ദിപ്പിക്കപ്പെടേണ്ടത് തന്നെ. എന്നാൽ റോബോട്ടുകൾ ലോകത്താകെ അരക്ഷിതാവസ്ഥയ്ക്കും സാമ്പത്തിക അസമത്വത്തിനും കാരണമായേക്കാമെന്നും മറക്കരുത്.

വരാനിരിക്കുന്നത് തൊഴിലില്ലായ്മയുടെ കാലം
എവിടെയൊക്കെ റോബോട്ടുകളെ ഉപയോഗപ്പെടുത്താമോ അവിടെയെല്ലാം റോബോട്ടുകളും എഐയും എന്നൊരു അമിതാവേശം ഗുണത്തെക്കാളേറെ ദോഷം ചെയ്യുമെന്നത് തർക്കമില്ലാത്ത കാര്യമാണ്. റോബോട്ടുകൾ എന്നാൽ കൈയ്യും കാലുമുള്ള ഹ്യുമനോയിഡുകൾ മാത്രമല്ല, ഫാക്റ്ററികളിലും മറ്റുമുള്ള ഓട്ടോമേറ്റഡ് സംവിധാനങ്ങളും അക്കൂട്ടത്തിൽ വരും. തൊഴിൽ നഷ്ടമാണ് റോബോട്ടുകൾ ഉയർത്തുന്ന ഏറ്റവും വലിയ വെല്ലുവിളി.

രണ്ട് ദശകങ്ങൾക്കുള്ളിൽ 60 ശതമാനത്തിലും മുകളിൽ ജോലികൾ ഓട്ടോമേറ്റഡ് ആകുമെന്നാണ് പഠനങ്ങൾ നൽകുന്ന സൂചന. ഫാക്റ്ററി ജോലികൾ, കൃഷി, നിർമാണം എന്നിങ്ങനെ എല്ലാ മേഖലകളും റോബോട്ടുകൾ കൈയ്യടക്കുമെന്ന് സാരം. ആര് എവിടെ ജോലിയെടുക്കണമെന്ന് മുതലാളിമാർക്ക് തീരുമാനിക്കാം എന്നൊരു സ്ഥിതി വരുമെന്ന് സാരം. ഇനി നമ്മുക്ക് അറ്റ്ലസിലേക്ക് വരാം.

അറ്റ്ലസ്
ലോകം അധികം വൈകാതെ തന്നെ ഒരു റോബോട്ട് അധിഷ്ഠിത തൊഴിൽ സംസ്കാരത്തിലേക്ക് മാറുമെന്ന് ഉറപ്പാണ്. ബോസ്റ്റൺ ഡൈനാമിക്സിന്റെ അറ്റ്ലസ് എന്ന റോബോട്ട് ആ തൊഴിൽ സംസ്കാരത്തിന്റെ വലിയൊരു ഭാഗവുമായിരിക്കും. വലിയ ഭാരം ചുമക്കാനും കോണിപ്പടികൾ കയറാനും ഉയരത്തിൽ ചാടാനുമൊക്കെ ഈ റോബോട്ടിന് കഴിയും. മനുഷ്യർ നിർവഹിക്കുന്ന പല ജോലികളും അറ്റ്ലസ് ചെയ്യും.

ബോസ്റ്റൺ ഡൈനാമിക്സ് പുറത്ത് വിട്ട വീഡിയോയിൽ നിർദേശങ്ങൾക്ക് അനുസരിച്ച് തടിക്കഷ്ണങ്ങളും ടൂൾ ബാഗുകളും അറ്റ്ലസ് ഉയർത്തുന്നത് കാണാം. കരണം മറിഞ്ഞ് ചാടുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. റോബോട്ടിലെ തലയിൽ ഘടിപ്പിച്ചിരിക്കുന്ന ക്യാമറകളിലൂടെയാണ് അത് ചുറ്റുപാടുകൾ തിരിച്ചറിയുന്നതും നിർദേശങ്ങൾക്ക് അനുസരിച്ച് പെരുമാറുന്നതും. ഇതിൽ ഒന്ന് കളർ ക്യാമറയും മറ്റൊന്ന് ഡെപ്ത് പെർസപ്ഷൻ ക്യാമറയുമാണ്.

ജോലിക്ക് നിയോഗിക്കുന്ന സാഹചര്യവും അവിടെയുള്ള വസ്തുക്കളും സ്ഥാനവും നിർദേശങ്ങളും എല്ലാം പാലിക്കാൻ കഴിയുന്ന വിധത്തിൽ ഒരു കൺട്രോൾ സിസ്റ്റം റോബോട്ടിലുണ്ട്. വസ്തുക്കൾ നിർദേശങ്ങൾക്ക് അനുസരിച്ച് കൊണ്ട് വരാനും സഞ്ചരിക്കുമ്പോൾ മുമ്പിലുള്ള തടസങ്ങളെ മറി കടക്കാനുമൊക്കെ അറ്റ്ലസിന് കഴിയും. റോബോട്ടിന്റെ നിലവിലുള്ള പരിമിതികൾ മറികടക്കാനുള്ള പരീക്ഷണങ്ങളും തുടരുകയാണ്. അറ്റ്ലസ് ചെയ്യുന്ന ജോലികളും പരിശീലിപ്പിക്കപ്പെടുന്ന സാഹചര്യങ്ങളും എല്ലാം കണ്ടാൽ തന്നെ മതിയാകും ഏത് വിധത്തിലുള്ള തൊഴിൽ നഷ്ടമായിരിക്കും പൂർണ പ്രവർത്തന സജ്ജമായ റോബോട്ട് മൂലം ഉണ്ടാകാൻ പോകുന്നതെന്ന്.

റോബോട്ടുകളുടെ അമിതമായ ഉപയോഗം പ്രതീക്ഷിക്കാത്തത്രയും വലിയ പ്രതിസന്ധികളുണ്ടാക്കുമെന്ന് സാരം. ആദ്യം പറഞ്ഞത് പോലെ നാട്ടിലെ മനുഷ്യനായ മേശിരിക്കൊപ്പം അഞ്ച് റോബോ തൊഴിലാളികളും കൂടെയുണ്ടെങ്കിൽ വീട് പണി എളുപ്പത്തിൽ നടത്താം. നാളെ മനുഷ്യനായ മേശിരിക്കും പകരക്കാരനായി ഒരു റോബോട്ട് വരാം. ചുമട് എടുക്കാനും ഫാക്റ്ററിയിൽ പണിയെടുക്കാനും എന്തിനേറെ യുദ്ധമുഖങ്ങളിൽ പോരടിക്കാനും നാളെ റോബോട്ടുകൾ മതിയാകും.


Click it and Unblock the Notifications








