ഫാസ്ടാഗിന്റെ പേരിൽ പാവങ്ങളെ പിഴിഞ്ഞ് എത്രരൂപ ഊറ്റി സാറേ? ഓ അങ്ങനെ കണക്കൊന്നുമില്ലന്നേ!
ടോൾ പ്ലാസകളിലെ തിരക്ക് ഒഴിവാക്കാനും സമയം ലാഭിക്കാനും ടോൾ പ്ലാസകളെ ഡിജിറ്റൽ വൽക്കരിക്കാനുമൊക്കെയായി കേന്ദ്രം കൊണ്ടുവന്ന സംവിധാനമായിരുന്നു ഫാസ്ടാഗ്. നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുമായി ചേര്‍ന്നാണ് ഫാസ്ടാഗ് നടപ്പാക്കുന്നത്. ടോൾ പ്ലാസകളിലെ തർക്കവും സമയ നഷ്ടവുമൊക്കെ നമുക്ക് ഏറെ പരിചിതമാണ്. 2008 ലെ ദേശീയപാതാ ഫീ ചട്ടത്തിന്റെ 'ചുവടുപിടിച്ച്' ഫാസ്ടാഗ് ഇല്ലാതെ വരുന്ന വാഹനങ്ങളില്‍ നിന്നും പ്രവര്‍ത്തനക്ഷമമല്ലാത്ത ഫാസ്ടാഗ് ഘടിപ്പിച്ച് വരുന്ന വാഹനങ്ങളില്‍ നിന്നും ഇരട്ടി തുകയാണ് ഈടാക്കുന്നത്. വാഹനത്തിന്റെ വിന്‍ഡ് സ്‌ക്രീനില്‍ ഒട്ടിക്കുന്ന ഒരു സ്റ്റിക്കര്‍ അല്ലെങ്കില്‍ ടാഗ് ആണ് ഫാസ്ടാഗ്. ടോള്‍ പ്ലാസയില്‍ ഇന്‍സ്റ്റാള്‍ ചെയ്ത സ്‌കാനറുമായി ആശയവിനിമയം നടത്താന്‍ ഉപകരണം റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ (ആര്‍എഫ്‌ഐഡി) സാങ്കേതികവിദ്യ ഉപയോഗിക്കുന്നു.

ഫാസ്ടാഗിനെച്ചൊല്ലി സംഘർഷം
ടോൾ പ്ലാസകളിലെ തകരാർ മൂലം ഫാസ്ടാഗ് റീഡാകാതെ ഉപയോക്താക്കൾക്ക് പണം നഷ്ടമായതിന്റെ പേരിൽ നിരവധി സംഘർഷങ്ങൾ വരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അങ്ങനെ സംഘർഷങ്ങളിലൂടെയും അല്ലാതെയുമൊക്കെ ഇതിനോടകം ഫാസ്ടാഗ് പിഴയിനത്തിൽ കോടികൾ അധികൃതർ ടോൾ പ്ലാസകൾ വഴി നേടിയിട്ടുണ്ട്. ഒരു വാഹനമോടിക്കുന്നയാൾക്ക് ഫാസ്ടാഗ് ഇല്ലെങ്കിലോ അത് പ്രവർത്തനക്ഷമമല്ലെങ്കിലോ, ആ വ്യക്തി ടോൾ പ്ലാസകളിൽ ടോൾ ചാർജിന്റെ ഇരട്ടി അടയ്‌ക്കേണ്ടി വരും എന്ന് നിയമമുള്ളതായി നാം കണ്ടു. എന്നാൽ ഇതിനോടകം ഈ വഴിക്ക് എത്രരൂപ അതോറിറ്റി കൈക്കലാക്കിയിട്ടുണ്ട് എന്ന് ആർക്കെങ്കിലും അറിയാമോ. സ്വന്തം തെറ്റുകൊണ്ടോ, ടോൾ പ്ലാസയിലെ തകരാർകൊണ്ടോ ആകട്ടെ, കാശ് പോയവർക്ക് തങ്ങളുടെ കൈയിൽനിന്ന് നഷ്ടമായ കണക്ക് ഒരു പക്ഷേ അറിഞ്ഞേക്കാം. എന്നാൽ ഉത്തരവാദപ്പെട്ട നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യക്ക് ഇക്കാര്യത്തിൽ യാതൊരു കണക്കുമില്ല.

തൊരപ്പൻ കൊച്ചുണ്ണിയും നാഷണൽ ഹൈവേ അതോറിറ്റിയും
എനിക്ക് എഴുതാനല്ലേ സാറേ അറിയൂ, വായിക്കാൻ അറിയില്ലല്ലോ എന്നു പറയുന്ന സിഐഡി മൂസയിലെ 'തൊരപ്പൻ' കൊച്ചുണ്ണിയെ ഓർമയില്ലേ.
ഫാസ്ടാഗ് പിഴക്കണക്ക് ചോദിച്ചാൽ ഏതാണ്ട് തൊരപ്പൻ കൊച്ചുണ്ണിയുടെ ഈ ഡയലോഗ് പോലെ തന്നെയാണ് എൻഎച്ച്എഐയുടെ മറുപടിയും. പാവം, പിഴ ഈടാക്കാൻ മാത്രമേ അറിയൂ, കണക്കൊന്നും ചോദിക്കരുത്. ടോൾ പ്ലാസകളിൽ ഫാസ്ടാഗ് ഇല്ലാതെ പിഴയടയ്ക്കേണ്ടിവന്ന വാഹനങ്ങൾ എത്രയെണ്ണം ഉണ്ട് എന്നും ഇവയിൽനിന്നും എത്ര രൂപ ഫാസ്ടാഗ് പിഴ ഇനത്തിൽ ഈടാക്കിയെന്നും ആയിരുന്നു വിവരാവകാശപ്രകാരമുള്ള ചോദ്യം. ഇതിന് "അത്തരം ഡാറ്റകളൊന്നും ലഭ്യമല്ല" എന്നായിരുന്നു എൻഎച്ച്എഐയുടെ മറുപടി.

പ്രവർത്തിച്ചില്ലെങ്കിലും പിഴ
ഫാസ്ടാഗ് പ്രവർത്തിക്കാതിരുന്നാലും പിഴ നൽകേണ്ടി വരാറുണ്ട്. എന്നാൽ തകരാറിലായ ഫാസ്ടാഗ് നൽകിയതിന് ഫാസ്‌ടാഗ് ഇഷ്യൂ ചെയ്യുന്ന ഏതെങ്കിലും ഏജൻസിക്കെതിരെ എന്തെങ്കിലും ശിക്ഷാ നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ അതിനും "അത്തരമൊരു ഡാറ്റ ലഭ്യമല്ല" എന്നായിരുന്നു എൻഎച്ച്എഐയുടെ മറുപടി. നിലവിൽ 24 ബാങ്കുകളാണ് ഫാസ്ടാഗ് നൽകുന്നത്. ടോൾ പ്ലാസകളിൽ ഫാസ്‌ടാഗുകൾ ചിലപ്പോഴൊക്കെ ശരിയായി പ്രവർത്തിക്കുന്നില്ലെന്നും അതിനാൽ ടോൾ ചാർജിന്റെ ഇരട്ടി നൽകേണ്ടിവരുമെന്നും ഉപയോക്താക്കളിൽ നിന്ന് പരാതിയുണ്ട്.

റീഫണ്ട് പരിപാടിയില്ല
"മിക്ക പരാതികളും കസ്റ്റമർ കെയർ എക്സിക്യൂട്ടീവാണ് തൽക്ഷണം പരിഹരിക്കുന്നത്. മറ്റ് പരാതികൾ ആവശ്യമായ പരിഹാരത്തിനായി ബന്ധപ്പെട്ട NHAI റീജിയണൽ ഓഫീസുകളിലേക്കും ബാങ്കുകളിലേക്കും അയയ്ക്കുന്നു," എന്നും മറുപടിയിൽ പറയുന്നു. പ്രവർത്തനരഹിതമായ ടാഗുകളുമായി ബന്ധപ്പെട്ട മിക്ക പരാതികളിലും, ഒരു ഉപയോക്താവ് ഫാസ്ടാഗ് റദ്ദാക്കുകയും മറ്റൊന്ന് വാങ്ങുകയും ആണ് ചെയ്യുന്നത്. അല്ലെങ്കിൽ ബന്ധപ്പെട്ട ബാങ്ക് പിന്നീട് ഒരു പുതിയ ടാഗ് നൽകുന്നു. എന്നാൽ റീഡബിൾ അല്ലാത്ത RFID ടാഗ് കാരണം ഇതിനകം അടച്ച അധിക ഫീസിന്റെ റീഫണ്ട് ഉപയോക്താവിന് ഒരിക്കലും ലഭിക്കില്ല.

2021 ഫെബ്രുവരി 16 മുതൽ ആണ് എല്ലാ സ്വകാര്യ വാഹനങ്ങൾക്കും വാണിജ്യ വാഹനങ്ങൾക്കും സർക്കാർ ഫാസ്ടാഗ് നിർബന്ധമാക്കിയത്. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (NHAI) കണക്കനുസരിച്ച് 2022 ഒക്ടോബർ 31 വരെ 6 കോടിയിലധികം ഫാസ്ടാഗുകൾ വിതരണം ചെയ്തിട്ടുണ്ട്. "എൻഎച്ച്എഐ ഫീസ് പ്ലാസയുടെ എൻപിസിഐ ഡാറ്റ പ്രകാരം 16.02.2021 മുതൽ 16.04.2022 വരെ ഫാസ്ടാഗ് വഴിയുള്ള മൊത്തം 'ടോൾ പിരിവ്' 39,118.15 കോടി രൂപയാണ്" എന്നും വിവരാവകാശ മറുപടിയിൽ പറയുന്നു.

എൻഎച്ച്എഐ, കൺസഷൻ, ഫിനാൻഷ്യൽ സ്ഥാപനങ്ങൾ എന്നിവയുടെ ഓഹരി പങ്കാളിത്തത്തോടെ ഇന്ത്യൻ ഹൈവേ മാനേജ്‌മെന്റ് കമ്പനി ലിമിറ്റഡിനെ (IHMCL)യാണ് ദേശീയ പാതകളിലെ ഇലക്ട്രോണിക് ടോൾ പിരിവ് നടപ്പിലാക്കുന്നതിനുള്ള ചുമതല ഏൽപ്പിച്ചിരിക്കുന്നത്.
1956-ലെ കമ്പനീസ് ആക്ട് പ്രകാരം സംയോജിപ്പിച്ച ഐഎച്ച്എംസിഎൽ, "2005-ലെ വിവരാവകാശ നിയമത്തിന്റെ സെക്ഷൻ 2 (എച്ച്) പ്രകാരം 'പബ്ലിക് അതോറിറ്റി' എന്നതിന്റെ നിർവചനത്തിൽ ഉൾപ്പെടുന്നില്ല" എന്നാണ് കണക്കുകൾ ലഭ്യമല്ലാത്തതിൽ എൻഎച്ച്എഐ നൽകുന്ന ന്യായീകരണം.

ഫാസ്ടാഗ് സംവിധാനം അടുത്തുതന്നെ പരിഷ്കരിച്ച് പുതിയ ടോൾ സംവിധാനം കൊണ്ടുവരാൻ കേന്ദ്രം തയാറെടുക്കുന്നതിനിടെ ആണ് ഫാസ്ടാഗ് പിഴയുടെ കണക്ക് ലഭ്യമല്ലെന്ന ഉത്തരം പുറത്തുവന്നിരിക്കുന്നത്. തർക്കങ്ങളുടെയും സംഘർഷങ്ങളുടെയും വിളനിലമായ ടോൾ പ്ലാസകൾ പൊതുജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്രങ്ങളായി മാറുകയാണ് എന്ന് പലപ്പോഴും പരാതികൾ ഉയർന്നിട്ടുണ്ട്. വാങ്ങിയ പിഴത്തുകയ്ക്ക് കണക്കില്ലെന്ന എൻഎച്ച്എഐയുടെ വിവരാവകാശ മറുപടി കൂടി എത്തിയതോടെ ടോൾ പ്ലാസകളിൽ നടക്കുന്ന പിടിച്ചുപറികൾക്ക് എതിരേ ജനരോഷം കൂടുതൽ രൂക്ഷമാകാനാണ് സാധ്യത.


Click it and Unblock the Notifications








