മൂന്ന് ജീവൻ രക്ഷിക്കാൻ ബഹിരാകാശത്തേക്ക് ഒരു 'ആംബുലൻസ്'! സോയൂസ് എംഎസ് 23 പുറപ്പെടും

എല്ലാ വൈരങ്ങളും മത്സരങ്ങളും തൽക്കാലത്തേക്ക് മറന്ന് അമേരിക്കയുടെ നാസയും റഷ്യയുടെ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസും ഇപ്പോൾ ആലോചിച്ചുകൊണ്ടിരിക്കുന്നത് ഒരു രക്ഷാ ദൗത്യത്തെക്കുറിച്ചാണ്. കഴിഞ്ഞ മാസം ഒരു ഉൽക്കാശില വന്ന് ഇടിച്ചതിനെത്തുടർന്ന് റഷ്യയുടെ സോയൂസ് 22 ക്യാപ്സ്യൂളിൽ ചോർച്ച ഉണ്ടായിരുന്നു. ആദ്യം ഇത് പരിഹരിക്കാൻ സാധിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ പിന്നീട് ഇത് പരിഹരിക്കപ്പെട്ടില്ല. ഇപ്പോൾ ക്യാപ്സ്യൂളിൽനിന്ന് ചോർച്ച ശക്തമാകുന്നതിനാൽ അടിയന്തരമായി അതിനുള്ളിലെ ബഹിരാകാശ സഞ്ചാരികളായ മൂന്നുപേരെ തിരികെ എത്തിക്കാനാണ് റഷ്യയും അമേരിക്കയും തലപുകച്ചുകൊണ്ടിരിക്കുന്നത്.
ഫെബ്രുവരി 20 ന് വിക്ഷേപണം
നിലവിൽ രാജ്യാന്തര ബഹിരാകാശ നിലയവുമായി ഘടിപ്പിക്കപ്പെട്ടിരിക്കുന്ന സോയൂസ് എംഎസ്22 ലെ ചോർച്ച ഇരു രാജ്യങ്ങളെയും ആശങ്കയിലാഴ്ത്തുന്നുണ്ട്. തങ്ങളുടെ സോയൂസ് എംഎസ്-22 കാപ്‌സ്യൂൾ ഉൽക്കാശിലയാൽ കേടായതായി റഷ്യ സ്ഥിരീകരിച്ചു. തുടർന്ന് രണ്ട് റഷ്യൻ ബഹിരാകാശയാത്രികരെയും ഒരു യുഎസ് ബഹിരാകാശയാത്രികനെയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് തിരിച്ചെത്തിക്കുന്നതിനായി ഫെബ്രുവരി 20 ന് മറ്റൊരു സോയൂസ് കാപ്സ്യൂൾ വിക്ഷേപിക്കുമെന്ന് ഇപ്പോൾ റഷ്യ അറിയിച്ചിരിക്കുകയാണ്.
യാത്ര നേരത്തെയാക്കി സോയൂസ് എംഎസ്-23
കേടായ സോയൂസ് എംഎസ്-22-ന് പകരമായി സോയൂസ് എംഎസ്-23 എന്ന പുതിയ കാപ്സ്യൂൾ ഫെബ്രുവരി 20-ന് അയക്കാനാണ് റഷ്യയുടെ തീരുമാനം. സോയൂസ് 23 ൽ മൂന്ന് യാത്രികരെയും സുരക്ഷിതമായി തിരിച്ചെത്തിക്കാൻ നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്. ആളില്ലാതെ അയയ്ക്കുന്ന സോയൂസ് 23 ൽ ബഹിരാകാശ സഞ്ചാരികളായ സെര്‍ജി പ്രൊക്കോപ്യേവ്, ദിമിത്രി പെറ്റെലിന്‍, ഫ്രാന്‍സിസ്‌കോ റുബിയോ എന്നിവരെ തിരികെ എത്തിക്കും. ശേഷം ആളില്ലാതെ സോയൂസ് 22 മടക്കിയെത്തിക്കാനാണ് ആലോചിക്കുന്നത്.

മൈക്രോമെറ്ററോയിഡ്
മാർച്ചിൽ വിക്ഷേപണം നിശ്ചയിച്ചിരുന്ന സോയൂസ് 23 അടിയന്തര സാഹചര്യം കണക്കിലെടുത്താണ് ഇപ്പോൾ ഫെബ്രുവരിയിൽത്തന്നെ വിക്ഷേപിക്കാൻ തീരുമാനിച്ചിരിക്കുന്നത്. മൈക്രോമെറ്ററോയിഡ് എന്നറിയപ്പെടുന്ന സൂഷ്മബഹിരാകാശ വസ്തുക്കള്‍ ഇടിച്ചതാണ് ചോര്‍ച്ചയ്ക്ക് കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ മനസിലാക്കുന്നതെന്ന് റോസ്‌കോസ്‌മോസ് പറയുന്നു. അപകടത്തിലായ ബഹിരാകാശ പേടകത്തിന്റെ അവസ്ഥ, താപനില, സാങ്കേതിക വിവരങ്ങൾ എന്നിവ വിശകലനം ചെയ്ത ശേഷം, പേടകത്തിൽ ജീവനക്കാരില്ലാതെ തന്നെ MS-22 ലാൻഡ് ചെയ്യണമെന്ന് റോസ്കോസ്മോസ് തീരുമാനിക്കുകയായിരുന്നു. നാസയുമായി ചർച്ച നടത്തിയശേഷമാണ് പൂർണമായും ഓട്ടോമാറ്റിക്കായ സോയൂസ് എം.എസ്-23 അയയ്ക്കുന്നതെന്ന് റോസ്കോസ്മോസ് മേധാവി യൂറി ബോറിസോവ് വ്യക്തമാക്കി.
ചോർച്ച കണ്ടെത്തിയത് ഡിസംബറിൽ
ബഹിരാകാശ നടത്തത്തിന്റെ ഭാഗമായി ഐഎസ്എസില്‍ നിന്നും പുറത്തിറങ്ങിയ റഷ്യന്‍ സഞ്ചാരികളാണ് കഴിഞ്ഞമാസം ചോര്‍ച്ച കണ്ടെത്തിയത്. ബഹിരാകാശ നിലയത്തോട് ഘടിപ്പിച്ച സോയുസ് എംഎസ് 22 ക്യാപ്‌സ്യൂളില്‍ നിന്നും നേരിയ തോതില്‍ വസ്തുക്കള്‍ പുറത്തേക്ക് തെറിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അതേസമയം, നിലയത്തിലുള്ളവർക്ക് ചോർച്ച കാരണം അപകടമൊന്നും ഇല്ല. എങ്കിലും പുതിയ വാഹനം എത്തുംമുമ്പ് ബഹിരാകാശനിലയത്തിൽ എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ മുഴുവൻ യാത്രികരെയും ഒഴിപ്പിക്കാൻ സോയൂസ് എം.എസ്-22 സുരക്ഷിതമായി ഉപയോഗിക്കാൻ കഴിയുമോയെന്നും പരിശോധിക്കുന്നുണ്ട്.

ഐഎസ്എസിൽ ഏഴ് പേർ
സെര്‍ജി പ്രൊക്കോപ്യേവ്, ദിമിത്രി പെറ്റെലിന്‍, ഫ്രാന്‍സിസ്‌കോ റുബിയോ, നികോള്‍ മന്‍, ജോഷ് കസാഡ, കൊയ്ചി വക്കാഡ, അന്ന കികിന എന്നിങ്ങനെ ഏഴു ബഹിരാകാശ സഞ്ചാരികളാണ് നിലവിൽ രാജ്യാന്തര ബഹിരാകാശനിലയത്തിലുള്ളത്. ഇതിൽ റഷ്യൻ ബഹിരാകാശയാത്രികരായ സെർജി പ്രൊക്കോപ്യേവ്, ദിമിത്രി പെറ്റെലിന്‍, യുഎസ് ബഹിരാകാശയാത്രികൻ ഫ്രാൻസിസ്കോ റൂബിയോ എന്നിവരെയാണ് തിരിച്ചെത്തിക്കുക. എല്ലാവരെയും അടിയന്തിരമായി ഒഴിപ്പിക്കേണ്ട സാഹചര്യം ഇല്ലെന്നാണ് നാസയും റോസ്കോസ്മോസും സംയുക്തമായി അറിയിച്ചിരിക്കുന്നത്.
ബദൽ മാർഗം തേടി നാസ
റഷ്യയ്ക്ക് മറ്റൊരു സോയൂസ് വിക്ഷേപിക്കാൻ കഴിയുന്നില്ലെങ്കിൽ, ഐഎസ്എസ് ക്രൂ അംഗങ്ങൾക്ക് ബദൽ സൗകര്യം ഒരുക്കാൻ സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗൺ ബഹിരാകാശ പേടകത്തിന് കഴിയുമോ എന്ന് പര്യവേക്ഷണം ചെയ്യുകയാണെന്ന് യുഎസ് ഏജൻസി കഴിഞ്ഞ മാസം അറിയിച്ചിരുന്നു. റഷ്യ പേടകം വിക്ഷേപിക്കുന്നതായി അറിയിച്ചതോടെ നാസ ഈ നീക്കം ഉപേക്ഷിച്ചേക്കും. അതേസമയം പേടകത്തിലെ ചോർച്ച റഷ്യയുടെ ബഹിരാകാശ പ്രവർത്തനങ്ങളെ താറുമാറാക്കി. ബഹിരാകാശ നടത്തം നിർത്താൻ നിർബന്ധിതരായ സഞ്ചാരികൾ ഇപ്പോൾ ചോർന്നൊലിക്കുന്ന ക്യാപ്‌സ്യൂളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.


Click it and Unblock the Notifications








