Home
News

വിമാനയാത്രികർക്ക് ശവക്കുഴി തോണ്ടുമോ? എയർപോർട്ട് പരിസരത്തെ 5ജിയിൽ വിശദപഠനത്തിന് ടെലിക്കോം വകുപ്പ്

ഇന്ത്യ 5ജി(5G)യിലേക്ക് ചുവടുവച്ചുകൊണ്ടിരിക്കെ 5ജി ഉയർത്തുന്ന ഭീഷണികളെ സംബന്ധിച്ചും ആശങ്കകൾ വർധിക്കുന്നു. വിമാനത്താവളത്തിനു സമീപത്തെ 5ജി വിന്യാസം സംബന്ധിച്ചാണ് ആശങ്കകൾ ഉയരുന്നത്. വിഷയത്തിൽ നേരത്തെ തന്നെ ടെലിക്കോം മന്ത്രാലയം ചില നടപടികൾ ഒക്കെ സ്വീകരിച്ചിരുന്നു എങ്കിലും അ‌വ്യക്തതകൾ തുടരുകയാണ് അ‌തിനിടെയാണ് നേപ്പാളിലെ വിമാന അ‌പകടത്തിന് 5ജി സിഗ്നലുകൾ ഏതെങ്കിലും വിധത്തിൽ കാരണമായിട്ടുണ്ടോ എന്ന തരത്തിലുള്ള സംശയങ്ങൾ ഉയർന്നിരിക്കുന്നത്.

5ജി സിഗ്നലുകൾ വെല്ലുവിളിയാണ്

വിമാനത്താവളങ്ങളിലെ സുരക്ഷയ്ക്ക് 5ജി സിഗ്നലുകൾ വെല്ലുവിളിയാണ് എന്ന ഒരു വിഭാഗത്തിന്റെ വാദത്തിന് ബലം കൂട്ടാൻ ഇപ്പോൾ നേപ്പാൾ വിമാന അ‌പകടം ഉയർത്തിക്കാണിക്കുന്നുണ്ട്. എന്നാൽ 5ജി സിഗ്നലുകൾ അ‌പകടത്തിന് ഏതെങ്കിലും വിധത്തിൽ കാരണമായതായി ഇതുവരെ വ്യക്തമായ തെളിവുകൾ ലഭ്യമായിട്ടില്ല. 5ജി ആരംഭിച്ചപ്പോൾ മുതൽ തന്നെ വിമാനങ്ങളുടെ സുരക്ഷ സംബന്ധിച്ച ആശങ്കകൾ ഉയർന്നുവന്നിരുന്നു.
ടെലിക്കോം കമ്പനികൾ സി-ബാൻഡിൽ ഉപയോഗിക്കുന്ന ഫ്രീക്വൻസികൾ നിർണായകമായ വിമാന ഉപകരണങ്ങളെ തടസ്സപ്പെടുത്തും എന്നതായിരുന്നു ആശങ്ക.

വിമാനത്താവളങ്ങളുടെ 2.1 കിലോമീറ്റർ പരിധി

ഇതിനെത്തുടർന്ന് ഇന്ത്യയിലെ വിമാനത്താവളങ്ങളുടെ 2.1 കിലോമീറ്റർ പരിധിയിൽ 5ജി സി-ബാൻഡ് ബേസ് സ്റ്റേഷനുകൾ സ്ഥാപിക്കരുതെന്ന് റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ (വിഐ) എന്നിവയുൾപ്പെടെയുള്ള ടെലിക്കോം കമ്പനികളോട് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (DoT) ആവശ്യപ്പെട്ടിരുന്നു. വിമാനത്തിന്റെ ആൾട്ടിമീറ്റർ സംവിധാനങ്ങളെ 5ജി നെറ്റ്‌വർക്കുകൾ ബാധിക്കാൻ സാധ്യതയുണ്ടെന്ന കാരണം മുൻ നിർത്തിയാണ് സി-ബാൻഡ് സ്പെക്ട്രത്തിൽ പ്രവർത്തിക്കുന്ന വിമാനത്താവളങ്ങൾക്ക് സമീപമുള്ള 5ജി നെറ്റ്‌വർക്കുകൾ താൽക്കാലികമായി നിർത്താൻ ടെലികോം കമ്പനികളോട് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് ഉത്തരവിട്ടത്.

കൂടുതൽ പഠനം നടത്താൻ ടെലിക്കോം വകുപ്പ്

ഇപ്പോൾ നേപ്പാൾ വിമാന അ‌പകടത്തിന്റെ കൂടി പശ്ചാത്തലത്തിൽ, വിമാനത്താവള പരിസര​ത്തെ 5ജി വിതരണത്തെക്കുറിച്ചും സിഗ്നലുകളുടെ ശേഷിയെക്കുറിച്ചും കൂടുതൽ പഠനം നടത്താൻ ടെലിക്കോം വകുപ്പ് തയാറെടുക്കുന്നതായാണ് വിവരം. 2022 നവംബറിൽ DoT ടെലിക്കോം ഓപ്പറേറ്റർമാർക്ക് അയച്ച നിർദ്ദേശത്തിൽ, റൺവേയുടെ രണ്ടറ്റത്തുനിന്നും 2 കിലോമീറ്ററിനുള്ളിലും മധ്യരേഖയിൽ നിന്ന് ഏകദേശം ഒരു കിലോമീറ്ററിനുള്ളിലും മിഡ്-ബാൻഡിലെ (3.3 GHz മുതൽ 3.67 GHz വരെ) 5G നെറ്റ്‌വർക്കുകൾ ടെലിക്കോം കമ്പനികൾ പ്രവർത്തനരഹിതമാക്കണമെന്ന് പറയുന്നു. ഈ വിഷയത്തിൽ അ‌ന്തിമ തീരുമാനമെടുക്കും മുമ്പ് വിശദമായ പഠനം നടത്താൻ ടെലിക്കോം വകുപ്പ് തീരുമാനിച്ചിരിക്കുന്നതായി ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

വിമാനത്തിനുള്ളിലെ ആൾട്ടിമീറ്ററുകൾ

വിമാനത്തിനുള്ളിലെ ആൾട്ടിമീറ്ററുകൾ 4.2 GHz നും അതിനു മുകളിലുമുള്ള സ്പെക്‌ട്രത്തിലാണ് പ്രവർത്തിക്കുന്നതെന്ന് സെല്ലുലാർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (COAI ) ടെലിക്കോം വകുപ്പിനോട് പറഞ്ഞിരുന്നു. അതേസമയം ഇന്ത്യയിലെ മിഡ്-ബാൻഡ് 5G 3.30 GHz മുതൽ 3.67 GHz ബാൻഡിലാണ് പുറത്തിറക്കിയിരിക്കുന്നത്. അതിനാൽ, സ്പെക്ട്രം ബാൻഡുകൾക്കിടയിൽ ഒരു ഇടപെടലും ഉണ്ടാകാത്തത്ര വിടവുണ്ട് എന്നാണ് വാദം. അ‌തേസമയം, 5ജി ബേസ് സ്റ്റേഷനുകൾ അടച്ചുപൂട്ടാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അറിയിച്ചു. സിവിൽ ഏവിയേഷൻ റെഗുലേറ്റർ ടെലികോം കമ്പനികളോട് ഒരേ ബാൻഡിന്റെ 58 dBm ആയി പരിമിതപ്പെടുത്തി കുറഞ്ഞ പവറിൽ 5ജി പ്രവർത്തിപ്പിക്കാൻ മാത്രമേ ആവശ്യപ്പെട്ടിട്ടുള്ളൂ എന്നാണ് വിശദീകരണം.

സി-ബാൻഡിൽ 5G പുറത്തിറക്കരുതെന്ന്

അ‌മേരിക്കയിലും സമാന രീതിയിലുള്ള സുരക്ഷാ പ്രശ്നം ഉയർന്ന് വന്നിരുന്നു. വിമാനത്താവളങ്ങൾക്ക് സമീപം സി-ബാൻഡിൽ 5G പുറത്തിറക്കരുതെന്ന് ടെലികോം കമ്പനികളോട് ആവശ്യപ്പെടാൻ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷനോട് (എഫ്സിസി) ആവശ്യപ്പെട്ടിരുന്നു. വിമാനത്താവളങ്ങൾക്ക് സമീപമുള്ള സി-ബാൻഡ് 5ജി വിമാനത്തിന്റെ ആൾട്ടിമീറ്ററുകളെ തടസ്സപ്പെടുത്തുമെന്ന് എഫ്എഎ പറഞ്ഞിരുന്നു. എന്നാൽ ഇന്ത്യയിലെയും യുഎസിലെയും സി-ബാൻഡ് 5ജി സ്പെക്ട്രം ബാൻഡുകൾ തമ്മിൽ വ്യത്യാസമുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

കൂടിക്കലരുമെന്നാണ് ആശങ്

വിമാനത്തിന്റെ റേഡിയോ (റഡാർ) ആൾട്ടിമീറ്ററുകൾ പറന്നുയരുമ്പോഴും ലാൻഡിങ് സമയത്തും ഏറെ നിർണായകമാണ്. വിമാനങ്ങൾ പറക്കുന്ന ഉയരം കണ്ടെത്താനുള്ള ഉപകരണമായ റേഡിയോ ഓൾട്ടിമീറ്ററുകളുടെ ഫ്രീക്വൻസിയും സി-ബാൻഡ് ടവറുകളിൽ നിന്നുള്ള ഫ്രീക്വൻസിയും തമ്മിൽ കൂടിക്കലരുമെന്നാണ് ആശങ്ക. പർവതങ്ങളിൽ ഇടിക്കുന്നത് ഒഴിവാക്കാനും വിമാനങ്ങൾ തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കാനുള്ള സംവിധാനങ്ങളിലും ഓൾട്ടിമീറ്റർ ഡേറ്റ നിർണായകമാണ്. ഓൾട്ടിമീറ്ററിനെ 5ജി തരംഗങ്ങൾ ബാധിച്ചാൽ, ഉയരം കണക്കാക്കുന്നതിൽ പിഴവ് വരാനും അനുബന്ധ സുരക്ഷാ സംവിധാനങ്ങൾ അപകടത്തിലാകാനും ഇടയുണ്ട് എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

5ജി ഉപയോഗം വിലക്കിയിരുന്നു

ഫ്രഞ്ച് വ്യോമയാന അ‌ധികൃതരും അ‌ടുത്തിടെ വിമാനത്തിനുള്ളിലെ 5ജി ഉപയോഗം വിലക്കിയിരുന്നു. ഇത്തരത്തിൽ ലോകത്തിൽ പലയിടത്തും വിമാനങ്ങളിലെയും വിമാനത്താവളങ്ങളിലെയും 5ജി ഇപ്പോഴും ഒരു വിവാദ വിഷയമായിത്തന്നെ തുടരുകയാണ്. ഇക്കാര്യത്തിൽ അ‌പകടം ഇല്ല എന്ന 'വ്യക്തമായ' ഉറപ്പ് ഇതുവരെയും എവിടെനിന്നും ലഭ്യമായിട്ടില്ല. എന്നാൽ 5ജി അ‌പകടം ഉണ്ടാക്കി എന്നതിനും കാര്യമായ തെളിവില്ല. അ‌ങ്ങനെയിരിക്കെ വിഷയത്തിൽ വിശദപഠനം ആവശ്യമുണ്ടെന്നാണ് ഇന്ത്യ കരുതുന്നത്.

മുഴുവൻ മനുഷ്യരുടെയും ജീവനെടുക്കും

വിമാനത്തിനുണ്ടാകുന്ന ചെറിയ തകരാറുപോലും അ‌തിലെ മുഴുവൻ മനുഷ്യരുടെയും ജീവനെടുക്കും. അ‌തിനാൽത്തന്നെ വിഷയത്തിൽ കാര്യമായ പഠനങ്ങൾ ആവശ്യമുണ്ട്. എയർക്രാഫ്റ്റ് റേഡിയോ ഓൾട്ടിമീറ്ററുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്നതിലൂടെ പ്രതിസന്ധി പരിഹരിക്കാൻ കഴിയുമോ എന്ന വഴിക്കും ചർച്ചകളും നടപടികളും മുന്നേറുന്നുണ്ട്. എന്തായാലും പഠനത്തിനു ശേഷമാകും വിമാനത്താവളങ്ങളിലെ 5ജി ബാൻഡുകൾ സംബന്ധിച്ച് ടെലിക്കോം മന്ത്രാലയം അ‌ന്തിമ തീരുമാനം എടുക്കുക.

More from GizBot

Best Mobiles in India

English summary
It is reported that the Department of Telecom is preparing to conduct further studies on 5G distribution and signal capacity in the airport area. Ever since the launch of 5G, there have been concerns about the safety of airplanes. The concern was that the frequencies used by telecom companies in the C-band would interfere with critical aircraft equipment.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X