മസ്കിന്റെയും ബെസോസിന്റെയും വെല്ലുവിളികൾക്കുമേൽ കുതിച്ചുയർന്ന് ഇന്ത്യയുടെ വിക്രം
അതിവേഗം വളരുന്ന ഇന്ത്യ മഹാരാജ്യത്തിന്റെ ചരിത്രത്തിൽ മറ്റൊരു നാഴികല്ലാണ് ശ്രീഹരിക്കോട്ടയിൽ നിന്നും പറന്നുയർന്ന് ബംഗാൾ ഉൾക്കടലിലേക്ക് ആഴ്ന്നിറങ്ങുന്ന വിക്രം-എസ് സൃഷ്ടിച്ചിരിക്കുന്നത്. ആഗോള സ്വകാര്യ ബഹിരാകാശ വിക്ഷേണ രംഗത്തേക്ക് ഒരു ഇന്ത്യൻ കമ്പനിയും കടന്ന് വന്നിരിക്കുന്നു. ഇലോൺ മസ്കിന്റെ സ്പേസ്എക്സും ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിനും റിച്ചാർഡ് ബ്രാൻസന്റെ വെർജിൻ ഗലാക്റ്റിക്സുമൊക്കെ അരങ്ങ് വാഴുന്ന മേഖലയിലേക്കാണ് രണ്ട് ഇന്ത്യൻ യുവശാസ്ത്രജ്ഞർ നെഞ്ച് വിരിച്ച് കടന്ന് ചെല്ലുന്നത് (Vikram-S).

ആദ്യത്തെ ലോഞ്ച് വിജയകരമായെന്ന് കരുതി ഇത്രയ്ക്ക് പറയാൻ എന്തിരിക്കുന്നുവെന്ന് കരുതരുത്. 1963ൽ സൈക്കിളിൽ വച്ച് കെട്ടിക്കൊണ്ട് പോയി ആദ്യ റോക്കറ്റ് വിക്ഷേപിച്ച കാലത്ത് നിന്നും സ്വകാര്യ സ്പേസ് കമ്പനികൾ ആരംഭിക്കുന്ന കാലത്തേക്കുള്ള രാജ്യത്തിന്റെ ഈ വളർച്ച ആഘോഷിക്കപ്പെടുക തന്നെ വേണം. 2020ൽ രാജ്യത്തെ സ്വകാര്യ കമ്പനികൾക്കും ബഹിരാകാശ മേഖലയിൽ അവസരം നൽകാൻ തീരുമാനിച്ചതിന് പിന്നാലെയുള്ള ഏറ്റവും വലിയ വിജയവും കൂടിയാണ് വിക്രം എസിന്റെ വിക്ഷേപണം.

തെലങ്കാനയിലെ കൊണ്ടാപൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്കൈറൂട്ട് എയ്റോസ്പേസാണ് ഇന്ത്യയിൽ ആദ്യമായി റോക്കറ്റ് വിക്ഷേപണം സാധ്യമാക്കിയ സ്വകാര്യ കമ്പനിയെന്ന നിലയിൽ രാജ്യത്തിന്റെ അഭിമാനമായി മാറിയത്. മുൻ ഐഎസ്ആർഒ ശാസ്ത്രജ്ഞരായ പവൻ കുമാർ ചന്ദനയും നാഗ ഭരത് ഡാക്കയും ചേർന്നാണ് സ്ഥാപിച്ച സ്റ്റാർട്ടപ്പ് കമ്പനിയാണ് സ്കൈറൂട്ട് എയ്റോസ്പേസ്.

2018ൽ മാത്രം പ്രവർത്തനമാരംഭിച്ച കമ്പനിക്ക് 2022ൽ ആദ്യ റോക്കറ്റ് വിക്ഷേപണം നടത്താൻ ആയെന്നത് വലിയ പ്രതീക്ഷകളാണ് നൽകുന്നത്. ഇന്ത്യൻ ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയ ആവേശവും ഉണർവും നൽകാനും വിക്രം എസിന്റെ വിജയകരമായ ലോഞ്ചിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിലവ് കുറഞ്ഞ വിക്ഷേപണം എന്ന ഇന്ത്യൻ രീതി സ്വകാര്യമേഖലയിലും ആവർത്തിച്ചാൽ ആഗോള തലത്തിൽ വലിയ സ്വീകാര്യതയും നേടാൻ കഴിയും.

വിക്രം-എസ്
നവംബർ 18 വെള്ളിയാഴ്ച പകൽ 11.30നാണ് സബ് ഓർബിറ്റൽ സിംഗിൾ സ്റ്റേജ് ലോഞ്ച് വെഹിക്കിൾ ആയ വിക്രം-എസ് ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിച്ചത്. അഭിമാന ദൌത്യത്തിന് പ്രാരംഭ് എന്നാണ് കമ്പനി നൽകിയിരുന്ന പേര്. ഇന്ത്യൻ ബഹിരാകാശ ദൌത്യത്തിന്റെ പിതാവായ വിക്രം സാരാഭായിയുടെ സ്മരണാർഥമാണ് റോക്കറ്റിന് വിക്രം എന്ന് പേര് നൽകിയത്.

മൂന്ന് പേലോഡുകളും വിജയകരമായി ലക്ഷ്യത്തിലെത്തിക്കാൻ വിക്രം എസിന് സാധിച്ചു. എൻ സ്പേസ് ടെക്ക് ഇന്ത്യ, സ്പേസ് കിഡ്സ് എന്നീ ഇന്ത്യൻ കമ്പനികളുടെയും ബസൂംഖ് എന്ന അർമേനിയൻ കമ്പനിയുടെയും ഉപഗ്രഹങ്ങളാണ് വിക്രത്തിൽ ഉണ്ടായിരുന്നത്. വിക്രം-എസ് റോക്കറ്റിനെക്കുറിച്ച് കൂടുതൽ അറിയാൻ വായിക്കുക.

11.30ന് വിക്ഷേപിച്ച വിക്രം-എസ് റോക്കറ്റ് മാക്ക് 5 വേഗത കൈ വരിക്കുകയും 80 കിലോമീറ്റർ ഉയര പരിധി ( 89.5 കിലോമീറ്റർ) മറികടക്കുകയും ചെയ്തു. 8 മീറ്റർ നീളവും 546 കിലോ ഭാരവും ഈ റോക്കറ്റിനുണ്ട്. സിംഗിൾ സ്റ്റേജ് ലോഞ്ച് വെഹിക്കിളായ വിക്രം ലോകത്തിലെ തന്നെ ആദ്യ ഓൾ കമ്പോസിറ്റ് ലോഞ്ച് വെഹിക്കിളുകളിൽ ഒന്നാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കാർബൺ ഫൈബർ കോർ സ്ട്രക്ചറും നൽകിയിരിക്കുന്നു.

വിക്ഷേപണത്തിനിടെ സ്പിൻ സ്റ്റെബിലിറ്റി ഉറപ്പാക്കാൻ 3ഡി പ്രിന്റഡ് എഞ്ചിനുകളും വിക്രം എസിൽ നൽകിയിരുന്നു. 200 എഞ്ചിനീയർമാർ രണ്ട് വർഷം കൊണ്ടാണ് വിക്രം എസിന്റെ ജോലികൾ പൂർത്തിയാക്കിയത്. ഇതും റെക്കോർഡ് നേട്ടമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. റോക്കറ്റിലെ വിവിധ സാങ്കേതികവിദ്യകളുടെ പരീക്ഷണങ്ങൾ കൂടിയാണ് ലോഞ്ചിനൊപ്പം നടന്നത്.

വിക്ഷേപണത്തോടെ രാജ്യത്തെ സ്വകാര്യ ബഹിരാകാശ ഗവേഷണ രംഗത്തെ ഒന്നാമത്തെ പേരായി മാറാനും സ്കൈറൂട്ടിനായി. ഇസ്രോയുമായി ധാരണാപത്രം ഒപ്പ് വച്ച ആദ്യ സ്റ്റാർട്ടപ്പും കൂടിയാണ് സ്കൈറൂട്ട്. ചിലവ് കുറഞ്ഞ ബഹിരാകാശ ഗവേഷണമെന്നതാണ് സ്കൈറൂട്ടിന്റെ പ്രഖ്യാപിത ലക്ഷ്യം. ക്രയോജനിക്, ഹൈഡ്രോളിക്, ഖര ഇന്ധന റോക്കറ്റ് എൻജിനുകൾ വികസിപ്പിച്ചിട്ടുള്ള കമ്പനിയിൽ ഇത് വരെ 68 മില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപവും വന്ന് ചേർന്നിട്ടുണ്ട്.


Click it and Unblock the Notifications








