ഫാൻസ് അറിയുന്നുണ്ടോ..? ഇലോൺ മസ്ക് വാടക കൊടുത്തില്ല; ട്വിറ്റർ ജീവനക്കാരെ ഇറക്കിവിട്ട് കെട്ടിടഉടമ | Twitter
കാര്യം പുള്ളി വലിയ കോടീശ്വരനും സംഭവവും ഒക്കെയാണെങ്കിലും ഇലോൺ മസ്ക് കൈവച്ചത് മുതൽ ട്വിറ്ററിന്റെ കാര്യം അവതാളത്തിലാണ്. കണ്ണിൽ കണ്ടവരെയെല്ലാം പിരിച്ചുവിട്ടു, ഉള്ള ജീവനക്കാരെ മുഴുവൻ വെറുപ്പിച്ചു, അടിസ്ഥാന സൌകര്യങ്ങളിലും ആനുകൂല്യങ്ങളിലും വരെ കൈവയ്ക്കുന്നു, ഒടുവിൽ യൂസർ നെയിമുകൾ ലേലം ചെയ്യുമെന്ന് വരെയാണ് വാർത്തകൾ ( Twitter - Elon Musk ).

ഓരോ ദിവസം കഴിയുന്തോറും ട്വിറ്ററിന്റെ കാര്യം പക്ഷെ കൂടുതൽ കഷ്ടത്തിലാവുകയാണെന്ന് മാത്രം. എതിരാളികൾക്ക് പോലും സഹതാപം തോന്നുന്ന വിധത്തിലാണ് കമ്പനിയുടെ നിലവിലത്തെ അവസ്ഥ. ജീവനക്കാരുടെ കാര്യമാണെങ്കിൽ പിന്നെ പറയുകയും വേണ്ട. മസ്ക് എടുക്കുന്ന എല്ലാ തെറ്റായ തീരുമാനങ്ങളുടെയും അനന്തരഫലം അനുഭവിക്കുന്നത് മൊത്തം ട്വിറ്ററിലെ ജീവനക്കാരാണ്.

ദുർഗന്ധം വമിക്കുന്ന ബാത്ത്റൂമുകൾ, ടോയ്‌ലറ്റ് പേപ്പറുകൾ ഇല്ലാത്തത് എന്നിങ്ങനെ ഒട്ടനവധി തിക്താനുഭവങ്ങൾ നേരിട്ടാണ് ജീവനക്കാർ കമ്പനിയിൽ തുടരുന്നത്. ഏറ്റവും ഒടുവിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ട്വിറ്റർ ജീവനക്കാരെ ഓഫീസിൽ നിന്നും കെട്ടിടഉടമകൾ ഇറക്കിവിട്ടിരിക്കുകയാണ്. വാടക കൊടുക്കാത്തതിനാൽ ട്വിറ്ററിന്റെ സിംഗപ്പൂർ ഓഫീസിലെ ജീവനക്കാരെയാണ് ബിൽഡിങിന്റെ ഉടമ വെളിയിലാക്കിയത്.

ടെക്ക് അനലിസ്റ്റ് ആയ കേസീ ന്യൂട്ടനാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ട്വിറ്ററിന്റെ ഏഷ്യാ-പസഫിക്ക് മേഖല ഓഫീസിലെ ജീവനക്കാർക്കാണ് ദുരനുഭവം നേരിട്ടത്. കെട്ടിട ഉടമകൾ നേരിട്ടെത്തി ജീവനക്കാരെ ഇറക്കിവിടുകയായിരുന്നുവെന്ന് കേസീ ട്വീറ്റ് ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കോടീശ്വരന്റെ സ്ഥാപനത്തിലെ ജീവനക്കാർക്കാണ് ഇത്തരമൊരു സാഹചര്യം നേരിടേണ്ടി വന്നതെന്നതാണ് ഏറ്റവും ശ്രദ്ധേയം.

സാൻഫ്രാൻസിസ്കോയിൽ ട്വിറ്റർ ഹെഡ്ക്വാട്ടേഴ്സ് പ്രവർത്തിക്കുന്ന കെട്ടിടത്തിനടക്കം ആഗോള തലത്തിലുള്ള ഒരൊറ്റ ഓഫീസിനും വാടക നൽകിയിട്ടില്ലെന്നും റിപ്പോർട്ടുകൾ ഉണ്ട്. വാടക മുടങ്ങിയിട്ട് ആഴ്ചകൾ പിന്നിട്ടെന്നും ഈ റിപ്പോർട്ടുകൾ പറയുന്നു. സാൻഫ്രാൻസിസ്കോയിലെ ഒരു ഓഫീസ് കെട്ടിടത്തിന്റെ വാടക മുടങ്ങിയതിൽ നിയമ നടപടിയും ട്വിറ്റർ നേരിടുന്നുണ്ട്.

ജീവനക്കാരുടെ ആനുകൂല്യങ്ങളും ഇല്ലാതാക്കും..?
ജീവനക്കാർക്കുള്ള ആനുകൂല്യങ്ങളിൽ കൈവയ്ക്കാൻ മസ്ക് ശ്രമം തുടങ്ങിയെന്നും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. യാത്ര അലവൻസുകൾ, കുടുംബത്തിനായുള്ള പദ്ധതികൾ, ഭക്ഷണ അലവൻസുകൾ എന്നിവയെല്ലാം ഒഴിവാക്കാനാണ് സാധ്യത. കോഫിയും സ്നാക്ക്സും മാത്രമായിരിക്കും ഇനി ട്വിറ്ററിൽ നിന്ന് ജീവനക്കാർക്ക് ലഭിക്കുകയെന്നും റിപ്പോർട്ടുകൾ പറയുന്നു.

മസ്ക് ചുമതലയേറ്റെടുക്കുന്നതിന് മുമ്പ് ട്വിറ്റർ ജീവനക്കാർക്ക് ഉച്ച ഭക്ഷണം സൌജന്യമായി ലഭിക്കുമായിരുന്നു. ഇപ്പോൾ ഉച്ച ഭക്ഷണത്തിനും പണം ഈടാക്കാൻ ഒരുങ്ങുകയാണ് മസ്ക് എന്നാണ് പുറത്ത് വരുന്ന വിവരം. കഴിഞ്ഞ 12 മാസത്തിനിടെ ഒരാൾക്കുള്ള ഉച്ചഭക്ഷണത്തിന് 400 ഡോളറിലും മുകളിലാണ് ചിലവ് വന്നതെന്നാണ് മസ്ക് ഇതിനോട് പ്രതികരിച്ചത്. മിക്കവാറും ജീവനക്കാരും ഓഫീസിലെത്താതിരുന്ന സമയത്താണ് ഇത്ര വലിയ ചിലവെന്നും മസ്ക് പറയുന്നു.

അതേ സമയം ഇലോൺ മസ്കിനെതിരായ ആരോപണങ്ങളും വിമർശനങ്ങളും കുന്നുകൂടിക്കൊണ്ടിരിക്കുകയാണ്. മസ്ക് ട്വിറ്റർ എറ്റെടുക്കുമ്പോൾ പിരിച്ചുവിടപ്പെട്ട ജീവനക്കാർക്ക് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇത് പാലിക്കാൻ മസ്ക് തയ്യാറായിട്ടില്ലെന്നാണ് മുൻ ജീവനക്കാർ ആരോപിക്കുന്നത്. നടപടി നേരിട്ട ജീവനക്കാർക്ക് മൂന്ന് മാസത്തെ ശമ്പള ആനുകൂല്യവും മറ്റുമാണ് ഇലോൺ മസ്ക് ഓഫർ ചെയ്തിരുന്നത്. എന്നാൽ മിക്ക ആളുകൾക്കും ഇത് ലഭിച്ചിട്ടില്ലെന്നാണ് പരാതി.

ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതിന് പിന്നിൽ മസ്കിന്റെ ലാഭക്കൊതിയാണെന്നും ആരോപണമുണ്ട്. കമ്പനി ഏറ്റെടുക്കലിന്റെ ഭാഗമായി നവംബർ ഒന്നിന് ശേഷം ജീവനക്കാർക്ക് സ്റ്റോക്ക് വിഹിതം നൽകേണ്ടിയിരുന്നു. വലിയൊരു വിഭാഗം ജീവനക്കാർക്കും ഈ തുക നൽകാതിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൂട്ടപ്പിരിച്ചുവിടൽ എന്നാണ് ജോലി പോയവരുടെ ആരോപണം.


Click it and Unblock the Notifications








