രണ്ടിരട്ടി അധിക വേഗത വാഗ്ദാനം ചെയ്ത് വിഐ, വല്ല രക്ഷയും ഉണ്ടാകുമോ?
ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ ഏറ്റവുമധികം പ്രതിസന്ധി നേരിടുന്ന കമ്പനി വൊഡാഫോൺ ഐഡിയ എന്ന വിഐ(VI) ആണെന്ന് പറയാം. എന്നാൽ തകർച്ചയിൽനിന്ന് പിടിച്ചുകയറാൻ തങ്ങളാൽ കഴിയുന്നതെല്ലാം കമ്പനി ചെയ്യുന്നുണ്ടെന്നാണ് വിവരം. ഇന്ത്യയിൽ ഏറ്റവുമധികം ടെലിക്കോം വരിക്കാരുള്ള ജിയോയും രണ്ടാം സ്ഥാനത്തുള്ള എയർടെലും കൂടുതൽ വരിക്കാരെ ചേർത്തുകൊണ്ട് മുന്നേറുമ്പോൾ കുഴയുന്നത് വിഐ ആണ്.

കാരണം ലക്ഷക്കണക്കിന് പേരാണ് ഓരോ മാസവും വിഐയെ ഉപേക്ഷിച്ച് മറ്റ് കമ്പനികളിലേക്ക് പോകുന്നത്. അതിനാൽത്തന്നെ വരിക്കാരെ ഏതുവിധേനയും പിടിച്ചുനിർത്തേണ്ടത് വിഐയുടെ ആവശ്യമായി മാറിയിരുന്നു. വിഐ ഉപയോക്താക്കളെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ചിരുന്നത് കുറഞ്ഞ ഡാറ്റ സ്പീഡ് ആയിരുന്നു. ഈ പ്രശ്നം പരിഹരിക്കാൻ വിഐ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. അടുത്തിടെ വിഐക്ക് ഏറ്റവുമധികം വരിക്കാരെ നഷ്ടമായത് ആന്ധ്ര പ്രദേശിൽ ആയിരുന്നു.

അവിടെ ഇപ്പോൾ തങ്ങളുടെ ഉപയോക്താക്കൾക്ക് മുൻപ് ഉണ്ടായിരുന്നതിനെക്കാൾ വേഗം ഇപ്പോൾ ലഭ്യമാകുമെന്ന് വിഐ പറയുന്നു. ശേഷി വർധിപ്പിക്കാൻ അധിക സ്പെക്ട്രം വിന്യസിച്ചതിനാലും ആന്ധ്രാപ്രദേശിലും (എപി) തെലങ്കാനയിലും പുതിയ സൈറ്റുകൾ ചേർത്തതിനാലും, അവിടെയുള്ള ഉപയോക്താക്കൾക്ക് രണ്ട് മടങ്ങ് വേഗത അനുഭവപ്പെടും എന്നാണ് വിഐ അവകാശപ്പെടുന്നത്. രണ്ട് സംസ്ഥാനങ്ങളിലെ 11000 സൈറ്റുകളിലും 1800 മെഗാഹെർട്സ് സ്പെക്ട്രം അധികമായി വിന്യസിച്ചതായി വിഐ പറയുന്നു.

തുടർന്ന്, കമ്പനി 660 പുതിയ സൈറ്റുകൾ കൂട്ടിച്ചേർക്കുകയും നിലവിലുള്ള 6201 സൈറ്റുകളിലേക്ക് ശേഷി വർധിപ്പിക്കുകയും ചെയ്തു. 3000 സൈറ്റുകളിൽ അധികമായി 2500 MHz സ്പെക്ട്രം വിഐ വിന്യസിച്ചു. അധിക സ്‌പെക്‌ട്രം വിന്യാസത്തിന് ശേഷം വിഐ GIGAnet രണ്ട് മടങ്ങ് വേഗത നൽകുന്നതായി തേർഡ്പാർട്ടി നെറ്റ്‌വർക്ക് ഓഡിറ്റ് സർട്ടിഫിക്കേഷനും കസ്റ്റമർ എക്സ്പീരിയൻസ് വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ValuConnex സാക്ഷ്യപ്പെടുത്തിയതായി കമ്പനി പറയുന്നു.

നിലവിലുള്ള പ്രതിസന്ധി പരിഹരിക്കാൻ പരാതി ഉയരുന്ന സ്ഥലങ്ങളിൽ വിഐ വേഗം കൂട്ടിയാൽ മതിയോ എന്നാണ് ഉയരുന്ന ചോദ്യം. മറ്റ് ടെലിക്കോം കമ്പനികളെല്ലാം അതിവേഗം 5ജി വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ജിയോ നൂറ്റി മുപ്പതിലേറെ നഗരങ്ങളിൽ ഇതിനോടകം 5ജി സർവീസ് ആരംഭിച്ചുകഴിഞ്ഞു. എയർടെലും അതിവേഗം 5ജി വ്യാപിപ്പിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ വിഐക്ക് 5ജി സ്പെക്ട്രം ഉണ്ടായിട്ടും 5ജി സർവീസുകൾ ആരംഭിക്കാൻ കഴിയാതിരിക്കുന്നത് ഉപയോക്താക്കളെ ഏറെ നിരാശരാക്കിയിരുന്നു.

മറ്റ് കമ്പനികൾ 5ജി സർവീസ് ആരംഭിച്ചതോടെയാണ് വിഐയിൽനിന്ന് കൊഴിഞ്ഞുപോക്ക് കൂടുതലായി ഉണ്ടാകാൻ തുടങ്ങിയത്. അതിനാൽ 5ജി ഒരു നിർണായക ഘടകം തന്നെയാണ്. എന്നാൽ 5ജി സർവീസുകൾ വ്യാപിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ജിയോയും എയർടെലും അടക്കമുള്ള കമ്പനികളുടെ 4ജി സേവനങ്ങളിൽ ചില പരാതികൾ ഉപയോക്താക്കൾ ഉന്നയിക്കുന്നുണ്ട്. മികച്ച 4ജി സർവീസ് നൽകാൻ കഴിഞ്ഞാൽ വിഐക്ക് ഈ അവസരം മുതലാക്കി വരിക്കാരെ പിടിച്ച് നിർത്താനും തങ്ങളിലേക്ക് ആകർഷിക്കാനും കഴിയുന്നുണ്ട്.

ഇപ്പോൾതന്നെ വിഐ കുറച്ച് ഭേദം എന്ന നിലയിലേക്ക് ആളുകൾ വരുന്നുണ്ട്. ഈ അവസരം മുതലാക്കി 4ജി പരാതികളില്ലാതെ നൽകാൻ ശ്രമിക്കുകയാണ് നിലവിൽ മുന്നോട്ടുപോകാൻ വിഐക്ക് ചെയ്യാൻ കഴിയുന്നത് എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. വരിക്കാരെ പിടിച്ചുനിർത്താൻ വാലിഡായ പ്ലാൻ ഇല്ലാത്ത ഉപയോക്താക്കൾക്ക് പോലും സൗജന്യ ഡാറ്റ വിഐ നിശ്ചിത ഇടവേളകളിൽ നൽകുന്നുണ്ട്. കമ്പനിയുടെ കുഴി സ്വയം തോണ്ടുന്ന നടപടിയാണ് ഇത് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ടെങ്കിലും വരിക്കാരെ പിടിച്ചുനിർത്താൻ മറ്റുവഴികളില്ല എന്നതാണ് വിഐയുടെ അവസ്ഥ.

5ജി ആരംഭിക്കാനുള്ള ഫണ്ട് കണ്ടെത്താൻ നിലവിലെ സാമ്പത്തിക സ്ഥിതിയിൽ വിഐക്ക് സാധിച്ചേക്കില്ല. വായ്പയ്ക്കായുള്ള ശ്രമങ്ങളും മറ്റും നടക്കുന്നുണ്ടെങ്കിലും ഒന്നും വിജയിച്ചിട്ടുമില്ല. ഇന്ത്യ പതുക്കെ 5ജിയിലേക്ക് ചുവടുവച്ചുകൊണ്ടിരിക്കുകയാണ്. ഈ വർഷം അവസാനത്തോടെ ജിയോ രാജ്യം മുഴുവൻ തങ്ങളുടെ 5ജി എത്തിക്കുമെന്നാണ് പറയുന്നത്. എയർടെലും ഈ വർഷം അവസാനത്തോടെ ഭൂരിഭാഗം പ്രദേശങ്ങളിലും 5ജിഎത്തിക്കും. അടുത്ത വർഷത്തോടെ മുഴുവൻ പ്രദേശത്തും 5ജി ആരംഭിക്കും.

വിഐയെപ്പോലെ പ്രതിസന്ധി നേരിടുന്ന ബിഎസ്എൻഎൽ പോലും 5ജിക്കായി ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. 2024 ൽ തങ്ങളുടെ 5ജി എത്തുമെന്നാണ് ഏറ്റവും ഒടുവിലായി ബിഎസ്എൻഎൽ പറയുന്നത്. അതിനാൽത്തന്നെ മികച്ച വേഗം നൽകിയാലും വിഐയിലേക്ക് ആളുകൾ എത്തുമോ? ഈ 5ജി യുഗത്തിൽ 5ജി ഇല്ലാതെ വിഐക്ക് എത്രനാൾ പിടിച്ചുനിൽക്കാനാകും എന്നതൊക്കെയാണ് ഈ ഘട്ടത്തിൽ ഉയരുന്ന ചോദ്യങ്ങൾ.


Click it and Unblock the Notifications








