അയൽപക്കത്ത് ആരെങ്കിലും ജീവനോടെ ഉണ്ടോ? ഭൂമിക്ക് വെളിയിൽ ജീവന്റെ തുടിപ്പുതേടി നാസയുടെ പുതിയ ദൂരദർശിനി
ഭൂമിക്ക് വെളിയിൽ മനുഷ്യജീവൻ സാധ്യമാകുന്ന ഇടങ്ങൾ ഉണ്ടോ എന്ന് കണ്ടെത്താൻ ശാസ്ത്രലോകം ഏറെ നാളായി ശ്രമിച്ചുവരുന്നുണ്ട്. പ്രപഞ്ചത്തിന്റെ ആ ജീവരഹസ്യങ്ങളിലേക്ക് കണ്ണെത്തിക്കാൻ ഇപ്പോൾ പുത്തനൊരു ദൂരദർശിനി തയാറാക്കുന്ന കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ(NASA). ഏതാനും മാസങ്ങൾക്ക് മുമ്പ് വിക്ഷേപിച്ച ജെയിംസ് വെബ് ദൂരദർശിനിയുടെ പിൻഗാമിയായി ഹാബിറ്റബിള്‍ വേള്‍ഡ്‌സ് ഒബ്‌സര്‍വേറ്ററി(Habitable Worlds Observatory) എന്ന പുതിയ ദൂരദർശിനി നിർമിക്കാൻ തയാറെടുക്കുന്നതായി നാസ പ്രഖ്യാപനം നടത്തിക്കഴിഞ്ഞു.

അന്യഗ്രഹങ്ങളിൽ ജീവന്റെ സാന്നിധ്യമുണ്ടോ എന്ന് കണ്ടെത്തുകയാണ് പുതിയ ഹാബിറ്റബിള്‍ വേള്‍ഡ്‌സ് ഒബ്‌സര്‍വേറ്ററി ദൂരദർശനിയുടെ പ്രധാന ദൗത്യം. ചാന്ദ്രദൗത്യങ്ങൾ കൂടാതെ നാസ ഏറ്റെടുത്ത ഒരു വമ്പൻ ദൗത്യമായിരുന്നു ജെയിസ് വെബ് ദൂരദർശിനി. 2021 ഡിസംബർ 25 ന് ആയിരുന്നു ജെയിംസ് വെബ് ദൂരദർശനിയുടെ വിക്ഷേപണം. പ്രതീക്ഷിച്ചതിനെക്കാൾ മികച്ച പ്രകടനം നടത്തുന്ന ജെയിംസ് വെബ് ദൂരദർശിനി ഇതിനോടകം നിർണായകമായ വിവരങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന നിരവധി ചിത്രങ്ങൾ അയച്ച് നൽകിയിരുന്നു.

ജെയിംസ് വെബ് ദുൂരദർശിനിയെക്കാൾ മികച്ച ഒരു ദൂരദർശിനിയായാണ് നാസ ഹാബിറ്റബിള്‍ വേള്‍ഡ്‌സ് ഒബ്‌സര്‍വേറ്ററിയെ അണിയിച്ചൊരുക്കുക. സമാന ഉപയോഗത്തിന്റെ അടിസ്ഥാനത്തിലാണ് ജെയിസ് വെബ്ബിന്റെ പിൻഗാമിയായി ഹാബിറ്റബിള്‍ വേള്‍ഡ്‌സ് ഒബ്‌സര്‍വേറ്ററിയെ വിശേഷിപ്പിക്കുന്നത്. എന്നാൽ അടുത്തതായി നാസ വിക്ഷേപിക്കുന്ന ദൂരദർശിനി മറ്റൊന്നാണ്. 2027 ൽ വിക്ഷേപണം നിശ്ചയിച്ചിരിക്കുന്ന ഗ്രേസ് റോമന്‍ ഒബ്‌സര്‍വേറ്ററി ആണ് ജെയിസ് വെബ്ബിനു ശേഷം നാസ അയയ്ക്കുന്ന അടുത്ത ദൂരദർശിനി.

നാം ജീവിക്കുന്നത് ഭൂമിയിലാണെങ്കിലും മറ്റുഗ്രഹങ്ങളെക്കുറിച്ചും പഠിക്കുകയും നിരീക്ഷിക്കുകയും ചെയ്യേണ്ടതുണ്ട് എന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ നാസ വർഷങ്ങളായി വിവിധ ദൗത്യങ്ങൾ നടപ്പാക്കിവരുന്നുണ്ട്. അതിൽ ഒന്നായിരുന്നു ജെയിംസ് വെബ് ദൂരദർശിനി. അതിന്റെ ഏറ്റവും പുതിയ അധ്യായമാണ് ഹാബിറ്റബിള്‍ വേള്‍ഡ്‌സ് ഒബ്‌സര്‍വേറ്ററി. ഏതാണ്ട് 2040 ൽ ആകും ഈ ദൂരദർശിനി വിക്ഷേപണത്തിന് തയാറാകുക എന്നാണ് വിവരം. എങ്കിലും കഴിവതും വേഗം ഈ ദൂരദർശിനി തയാറാക്കാനാണ് നാസയുടെ നീക്കം.

ആറു മീറ്റര്‍ നീളമുള്ള ഹാബിറ്റബിള്‍ വേള്‍ഡ്‌സ് ഒബ്‌സര്‍വേറ്ററിക്ക് ഏകദേശം 1,100 കോടി ഡോളര്‍ ചെലവു വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സൂര്യനില്‍ നിന്നും എതിര്‍ ദിശയില്‍ ഭൂമിയില്‍ നിന്നും അകലെയായി സൂര്യന്റേയും ഭൂമിയുടേയും ഗുരുത്വ ബലങ്ങള്‍ക്ക് അപ്പുറത്തുള്ള എല്‍ 2 എന്നറിയപ്പെടുന്ന ലാഗ്രാന്‍ജ് പോയിന്റിലേക്കായിരിക്കും ഹാബിറ്റബിള്‍ വേള്‍ഡ്‌സ് ഒബ്‌സര്‍വേറ്ററി എത്തിക്കുക. ബഹിരാകാശത്ത് സ്വതന്ത്ര സഞ്ചാരം നടത്താൻ ഇത് പുതിയ ദൂരദർശിനിയെ സഹായിക്കും എന്ന് കരുതപ്പെടുന്നു.

ജീവന്റെ രാസ സൂചകങ്ങൾക്കായി മറ്റ് ഗ്രഹങ്ങളുടെ അന്തരീക്ഷം വിശകലനം ചെയ്യാനുള്ള കഴിവാണ് പുതിയ ദൂരദർശിനിയുടെ ഏറ്റവും വലിയ പ്രത്യേകത. ജനുവരി ആദ്യത്തെ ആഴ്ചയിൽ നടന്ന ഈ വർഷത്തെ അമേരിക്കൻ ആസ്ട്രോണമിക്കൽ സൊസൈറ്റി കോൺഫറൻസിൽ ആണ് നാസ ഹാബിറ്റബിൾ വേൾഡ്സ് ഒബ്സർവേറ്ററി പദ്ധതി വെളിപ്പെടുത്തിയിരിക്കുന്നത്. ജെയിംസ് വെബ്ബിൽ ഉള്ളതുപോലെയുള്ള സ്വർണക്കണ്ണാടികൾ ഈ ദൂരദർശിനിയിലും ഉണ്ടാകും.

സൂര്യന്റെ വെളിച്ചത്തില്‍ നിന്നും സംരക്ഷണം നല്‍കുന്ന ശക്തമായ കൊറോണോ ഗ്രാഫ് വഴി താരതമ്യേന വെളിച്ചം കുറഞ്ഞ ഗ്രഹങ്ങളിലെ ഭാഗങ്ങള്‍ കൂടി നിരീക്ഷിക്കാന്‍ ഹാബിറ്റബിള്‍ വേള്‍ഡ്‌സ് ഒബ്‌സര്‍വേറ്ററിക്ക് സാധിക്കും. സൂര്യന് സമീപമുള്ള ഇരുപത്തഞ്ചോളം ഗ്രഹങ്ങൾ നിരീക്ഷിച്ച് ജീവന്റെ സാധ്യതകൾ വിശകലനം ചെയ്യുക എന്നതാണ് ഈ ദൂരദർശിനിയുടെ പ്രധാന ദൗത്യം.

ബഹിരാകാശ മേഖലയിൽ തങ്ങളുടെ ശക്തിതെളിയിക്കാൻ പുതിയ മേഖലകളിലേക്കും കണ്ടുപിടിത്തങ്ങളിലേക്കും എത്തിച്ചേരുക എന്ന അമേരിക്കയുടെയും നാസയുടെയും പ്രഖ്യാപിത ലക്ഷ്യങ്ങളുടെ ഭാഗമായാണ് ഹാബിറ്റബിള്‍ വേള്‍ഡ്‌സ് ഒബ്‌സര്‍വേറ്ററിയും ജന്മമെടുക്കുക. എന്നാൽ ഈ ദൗത്യങ്ങളൊക്കെ മുന്നിലുണ്ടെങ്കിലും നിലവിൽ നാസയുടെ മുന്നിലുള്ള പ്രധാന ലക്ഷ്യം ചന്ദ്രൻ തന്നെയാണ്. മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള ആർട്ടിമിസ് ദൗത്യത്തിനായുള്ള തയാറെടുപ്പുകളും പരീക്ഷണ വിക്ഷേപണങ്ങളും മുന്നേറിക്കൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications








