'റോബേഷ് പിഷാരടി', 'റോബജൻ ബോൾഗാട്ടി', 'കലാഭവൻ റോബോൺ'... മിമിക്രിയിൽ ഇനി റോബോക്കാലമോ?
ശബ്ദാനുകരണ കലയിൽ മലയാളികളോട് ഏറ്റുമുട്ടാൻ പോരുന്ന ആരുംതന്നെയില്ല എന്ന് അൽപ്പം അഹങ്കാരത്തോടെ തന്നെ പറയാം. എന്തിന്റെയെങ്കിലും ശബ്ദ, രൂപ, സ്വഭാവ സവിശേഷതകളെ അനുകരിക്കുന്നതിനെയാണ് പൊതുവെ മിമിക്രി എന്നു പറയുന്നത്. മിമിക്രി എന്ന കലാരൂപം ഏറ്റവും ആസ്വദിക്കുന്നവരാണ് മലയാളികൾ. ശബ്ദാനുകരണത്തിനപ്പുറം പൊട്ടിച്ചിരിയുടെ പുത്തൻ തലങ്ങളിലേക്ക് ഇന്ന് മിമിക്രി വളർന്നു. അനുഗ്രഹീതരായ ഒട്ടേറെ മിമിക്രി കലാകാരന്മാർ നമുക്കുചുറ്റുമുണ്ട്.

മിമിക്രിയിൽ തങ്ങളുടേതായ വഴി വെട്ടിത്തുറന്ന് മലയാളികളെ പൊട്ടിച്ചിരിപ്പിക്കുകയും അവരുടെ മനസിൽ ഇടം നേടുകയും ചെയ്തവരാണ് മലയാളികളായ മിമിക്രി കലാകാരന്മാർ. ശബ്ദാനുകരണ കഴിവുകൾ ഉള്ള മനുഷ്യർ ലോകത്തിന്റെ ഏതുകോണിലും ഉണ്ടായേക്കാം. എന്നാൽ മിമിക്രിയുടെ കാര്യത്തിൽ മലയാളി കലാകാരന്മാരെ മറികടക്കുന്ന പ്രകടനം കാഴ്ചവയ്ക്കുന്നവർ എത്രപേരുണ്ട്. ഇതുവരെ അധികം പേർ ഇല്ലായിരിക്കാം. അതിൽ നമുക്ക് അഭിമാനിക്കുകയും ചെയ്യാം. എന്നാൽ ഇനി കാര്യങ്ങൾ അങ്ങനെ ആയിരിക്കില്ല എന്നാണ് ഇപ്പോൾ പുറത്തുവരുന്ന ചില വാർത്തകൾ നൽകുന്ന സൂചനകൾ വ്യക്തമാക്കുന്നത്.

തിങ്ങിനിറഞ്ഞ ഹാളിൽ കാണികളുടെ കൈയടികൾക്കുമുകളിലൂടെ ധർമ്മജന്റെ 'ചളി', അതിനെ മലർത്തിയടിച്ച് ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തുന്ന രമേഷ് പിഷാരടിയുടെ കൗണ്ടർ, സംക്രാന്തി നസീറിന്റെ പ്രത്യേക ശൈലിയിലുള്ള സംസാരം സൃഷ്ടിക്കുന്ന കൗതുകം, കോട്ടയം നസീറിന്റെ വായിൽനിന്നു വരുന്ന നരേന്ദ്രപ്രസാദിന്റെ ഡയലോഗുകൾ, വാകൊണ്ട് വെടിക്കെട്ടിന് തിരികൊളുത്തുന്ന ഗിന്നസ് പക്രു, ആരെയും അനുകരിക്കാൻ മടിക്കാത്ത ജയറാം എന്നിങ്ങനെ മിമിക്രിയിലൂടെ നമ്മെ പൊട്ടിച്ചിരിപ്പിച്ച കലാകാരന്മാരുടെ നിര നീണ്ടു നീണ്ട് പോകും. പ്രശസ്തരായവർ മാത്രമല്ല, ഇപ്പോൾ മിമിക്രി രംഗത്തേക്ക് വളർന്നുവരുന്ന കലാകാരന്മാരും അനവധി.

എന്നാൽ ശബ്ദാനുകരണ കലയിലെ ഈ മലയാളി മേൽക്കോയ്മ തകർക്കാൻ ഒരു സംഘം ഭാവിയിൽ കച്ചകെട്ടിയിറങ്ങിയേക്കും. ആരാണ് ആ കൊടും വില്ലന്മാർ എന്നാണോ? മറ്റാരുമല്ല. ഇപ്പോൾ നാഴികയ്ക്ക് നാൽപ്പതുവട്ടം പറഞ്ഞുകേൾക്കുന്ന എഐ സാങ്കേതികവിദ്യയുടെ സന്തതികളായ റോബോട്ടുകളാകും ആ ഭീകരന്മാർ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ശാഖ ഇന്ന് വളർന്നുകൊണ്ടിരിക്കുകയാണ്. ഏതുജോലിയും വളരെ വേഗത്തിൽ നിർവഹിക്കാൻ കഴിയുന്ന എഐ പിന്തുണയുള്ള റോബോട്ടുകൾ ഇന്ന് പലയിടത്തും കാണാം.

വ്യത്യസ്ത കഴിവുകളുമായി എത്തുന്ന പലവിധ റോബോകളെ നാം കണ്ടിട്ടും ഉണ്ടാകും. എന്നാൽ അതിൽനിന്നെല്ലാം വ്യത്യസ്തമായ ഒരു റോബോട്ട് വിഭാഗത്തെ സൃഷ്ടിക്കാൻ കഴിവുള്ള ഒരു ഉഗ്രൻ ടൂൾ വികസിപ്പിച്ചിരിക്കുകയാണ് മൈക്രോസോഫ്ട്. വാൾ-ഇ(VALL-E) എന്നാണ് തങ്ങളുടെ പുത്തൻ എഐ ടൂളിന് മൈക്രോസോഫ്ട് പേര് നൽകിയിരിക്കുന്നത്. വെറും 3 സെക്കൻഡ് കേട്ടാൽ ഏതു മനുഷ്യന്റെയും ശബ്ദം അനുകരിക്കാൻ സാധിക്കും എന്നതാണ് ഈ ടൂളിന്റെ പ്രത്യേകത.

ഭാവിയിൽ റോബോട്ടുകളുമായി ഈ ടൂളിനെ ബന്ധിപ്പിക്കാൻ കഴിഞ്ഞേക്കും. സംസാരിക്കുന്നത് റോബോട്ട് ആയതുകൊണ്ട് സിനിമയിലും മറ്റും കേട്ടിട്ടുള്ള റോബോട്ടുകളുടെ അടഞ്ഞ ശബ്ദത്തിലാകും ഈ വാൾ ഇ എഐ റോബോ സംസാരിക്കുക എന്ന് കരുതരുത്. കണ്ണടച്ച് കേട്ടാൽ നാം കേൾക്കുന്നത് യഥാർഥ ശബ്ദമാണ് എന്ന് തോന്നിപ്പിക്കും വിധത്തിലാണ് ഈ ടൂളിൽനിന്ന് ശബ്ദം പുറത്തേക്ക് വരിക. എങ്കിലും ചില ഘട്ടങ്ങളിൽ റോബോട്ടിക് ശബ്ദം കയറിവരും. അത് പരീക്ഷണം പൂർത്തിയാകുന്നതോടു കൂടി പരിഹരിക്കപ്പെടും എന്നാണ് ഈ ടൂളിന്റെ രൂപകൽപ്പനയ്ക്ക് നേതൃത്വം നൽകിയവർ പറയുന്നത്.

നിങ്ങളുടെ ശബ്ദം, അതിപ്പോൾ നേരിൽ കേൾക്കണം എന്നുപോലുമില്ല, മൂന്ന് സെക്കൻഡ് കൊണ്ട് അനുകരിക്കാൻ ഈ എഐ വാൾ-ഇ ടൂളിന് കഴിയും. ഉച്ചാരണം പോലും അതേപടിയാകും. മരിച്ചുപോയ ഒരാളുടെ ശബ്ദത്തിൽ ഒരു ഡയലോഗ് കേൾക്കണം എന്നു വിചാരിക്കുക. അയാളുടെ നേരത്തെ റെക്കോഡ് ചെയ്യപ്പെട്ട ശബ്ദം നമ്മുടെ വാൾ-ഇ ടൂളിനെ ഒന്നു കേൾപ്പിച്ചാൽ മതി. ദാ വരും ഡയലോഗ്. ഉച്ഛാരണത്തിൽ കടുകിട വ്യത്യാസം ഉണ്ടാകില്ല. വാൾ-ഇയെ മൈക്രോസോഫ്റ്റ് "ന്യൂറൽ കോഡെക് ഭാഷാ മോഡൽ" എന്നാണ് വിളിക്കുന്നത്. മെറ്റയുടെ എഐ അധിഷ്ഠിതമായ കംപ്രഷൻ ന്യൂറൽ നെറ്റ് എൻകോഡെക്കിൽ നിന്നാണ് ഇത് ഉരുത്തിരിഞ്ഞത്.

മെറ്റയുടെ ലിബ്രിലൈറ്റ് ഓഡിയോ ലൈബ്രറിയിലെ 7,000-ത്തിലധികം സ്പീക്കറുകൾ ഉപയോഗിച്ച് 60,000 മണിക്കൂർ ഇംഗ്ലീഷ് സംഭാഷണത്തിൽ പരിശീലനം നൽകിയാണ് വാൾ -ഇയെ പരിശീലിപ്പിച്ചതെന്ന് ഗവേഷകർ വിവരിക്കുന്നു. എന്നാൽ വാൾ-ഇ സൃഷ്ടിക്കാനുള്ള അപകട സാധ്യതകൾ ഏറെയാണ്. മറ്റൊരാളുടെ ശബ്ദം അനുകരിച്ച് തട്ടിപ്പുകൾ നടത്താനും ചില ലോക്കുകൾ അൺലോക്ക് ചെയ്യാനുമൊക്കെ ഈ വാൾ -ഇ എഐക്ക് സാധിക്കും. അതിനാൽത്തന്നെ ഇതിന്റെ കോഡുകൾ തൽക്കാലും പുറത്തുവിടേണ്ടതില്ലെന്നാണ് മൈക്രോസോഫ്ടിന്റെ തീരുമാനം. അതേസമയം തന്നെ വാൾ-ഇ കൂടുതൽ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയും ചെയ്യും. എങ്കിലും എല്ലാ സുരക്ഷാ പരിശോധനകൾക്കും ശേഷമാകും ഈ ടൂൾ പുറത്തിറക്കുക.

ഈ ടൂൾ റോബോട്ടുകളിൽ എത്തുന്നതോടെ ഭാവിയിൽ കൂടുതൽ കഴിവുകളുടെ കരുത്തുള്ള റോബോകൾ എത്തുമെന്ന് കരുതാം. ഡബ്ബിങ് ആർട്ടിസ്റ്റുകൾക്ക് പകരമാകാൻ പോലും ഈ എഐ റോബോകൾക്ക് ഭാവിയിൽ സാധിച്ചേക്കും. മനുഷ്യന് പകരമാകാൻ ഒരിക്കലും റോബോട്ടുകൾക്ക് കഴിയില്ല എന്ന നാം വിശ്വസിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. അതിന് ബലമായി ചൂണ്ടിക്കാട്ടാൻ കുറെ കാരണങ്ങളും ഉണ്ടായിരുന്നു. എന്നാൽ റോബോട്ടുകളെ തള്ളാൻ നിരത്തിയ ഓരോ കാരണങ്ങളും ഇന്ന് പൊളിച്ചു നീക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ചിന്തിക്കാനും കാര്യങ്ങൾ മനസിലാക്കി പ്രവർത്തിക്കാനും റോബോകൾക്ക് ഒരിക്കലും സാധിക്കില്ല എന്നായിരുന്നു അതിൽ ഒരു വിശ്വാസം. എന്നാൽ ഇന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വരവോടെ മനുഷ്യൻ വിചാരിക്കുന്നതിനും അപ്പുറമുള്ള കാര്യങ്ങൾ നടത്താൻ റോബോട്ടുകൾക്ക് സാധിക്കും എന്ന നില എത്തിയിരിക്കുന്നു. ഇനി ഭാവിയിൽ മനുഷ്യനെ അനുകരിച്ച് സംസാരിക്കുന്ന റോബോട്ടുകളും വാൾ-ഇ പോലുള്ള ടൂളുകളുടെ സഹായത്താൽ എത്തിയേക്കാം.


Click it and Unblock the Notifications








