ബിഎസ്എൻഎൽ 4ജി കേരളത്തിലെ ഈ നാല് ജില്ലകളിലും, 800 ടവറുകൾ 4ജിയിലേക്ക്
ബിഎസ്എൻഎൽ 4ജി ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണ്. ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ മാത്രമായിരിക്കും 4ജി ലഭ്യമാക്കുന്നത്. ഇതിനായി കേരളത്തിൽ മാത്രം 800 ടവറുകളാണ് ബിഎസ്എൻഎൽ പുതുക്കുന്നത്. പുതിയ ടവറുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കരാർ കഴിഞ്ഞ ആഴ്ച്ച ടിസിഎസിന് നൽകിയിരുന്നു. 550 കോടിയുടെ കരാറാണ് ടിസിഎസിന് ബിഎസ്എൻഎൽ നൽകിയത്. കേരളത്തിലെ നാല് ജില്ലകളിൽ ബിഎസ്എൻഎൽ 4ജി ആദ്യ ഘട്ടത്തിൽ തന്നെ ലഭ്യമാകും.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് ടവറുകൾ 4ജിയിലേക്ക് മാറ്റുന്നത്. ആഗസ്റ്റ് 15ന് ബിഎസ്എൻഎൽ 4ജി ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. ഈ അവസരത്തിൽ തന്നെ കേരളത്തിലെ നാല് ജില്ലകളിലും 4ജി ലഭ്യമായി തുടങ്ങും. ലക്ഷദ്വീപിലെ മിനിക്കോയിലും ബിഎസ്എൻഎൽ 4ജി ടവറുകൾ സ്ഥാപിക്കുന്നുണ്ട്. ആദ്യ ഘട്ടത്തിൽ രാജ്യത്ത് മൊത്തം 6000 ടവറുകളാണ് 4ജിക്കായി തയ്യാറാക്കുന്നത്.

തിരുവനന്തപുരം ജില്ലയിലെ 296 ടവറുകളാണ് ബിഎസ്എൻഎൽ 4ജിയിലേക്ക് മാറ്റുന്നത്. എറണാകുളം ജില്ലയിൽ 275 ടവറുകൾ 4ജിയിലേക്ക് മാറ്റും. കോഴിക്കോട് ജില്ലയിൽ മെത്തം 125 ടവറുകളാണ് 4ജിയാക്കുന്നത്. കണ്ണൂർ ജില്ലയിൽ 100 ടവറുകളും 4ജിയിലേക്ക് മാറും. ഈ നാല് ജില്ലകളിലും ഏതാണ്ട് പൂർണമായും 4ജി നെറ്റ്വർക്ക് ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മിനിക്കോയിയിലെ നാല് ടവറുകൾ ബിഎസ്എൻഎൽ 4ജിക്കായി പുതുക്കുമെന്നും പുറത്ത് വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇന്ത്യയിൽ തന്നെ വികസിപ്പിച്ചെടുത്ത 4ജി ഉപകരണങ്ങൾ ആയിരിക്കണം ബിഎസ്എൻഎൽ 4ജിക്കായി ഉപയോഗിക്കേണ്ടത് എന്ന തീരുമാനമാണ് 4ജിക്കായുള്ള പ്രവത്തനങ്ങളെ ഇത്രയും വൈകിപ്പിച്ചത്. അടുത്തിടെ ടാറ്റ കൺസൾട്ടൻസി സർവ്വീസസ് (ടിസിഎസ്) വികസിപ്പിച്ചെടുത്ത 4ജി ഉപകരണങ്ങൾക്ക് ബിഎസ്എൻഎൽ നിയോഗിച്ച സാങ്കേതിക ഉപദേശക സമിതി അംഗീകാരം നൽകിയിരുന്നു. ഈ അംഗീകരം ലഭിച്ചതിന് പിന്നാലെ രാജ്യത്ത് 6000 4ജി സൈറ്റുകൾ തയ്യാറാക്കുന്നതിനുള്ള 550 കോടിയുടെ കരാർ ടിസിഎസിന് ലഭിച്ചു.

ഇതിനകം തന്നെ കേരളത്തിലെ പല ഭാഗങ്ങളിലും ബിഎസ്എൻഎൽ 4ജി ലഭ്യമാക്കുന്നുണ്ട്. ഇത് 3ജി ഉപകരണങ്ങൾ അപ്ഡേറ്റ് ചെയ്തിട്ടാണ് നൽകുന്നത്. എന്നാൽ 4ജി ഉപകരണങ്ങളിലേക്ക് മാറുമ്പോൾ ബാൻഡ് വിഡ്ത്ത് മാറുകയും കൂടുതൽ മികച്ച നെറ്റ്വർക്കും ഡാറ്റ സ്പീഡുമെല്ലാം ലഭിക്കുകയും ചെയ്യും. ഇന്ത്യയിൽ ബിഎസ്എൻഎല്ലിനെ സംബന്ധിച്ച് ഇന്ത്യയിൽ ഏറ്റവും പ്രിയപ്പെട്ട സർക്കിളാണ് കേരളം. കേരളത്തിൽ ബിഎസ്എൻഎല്ലിന് ധാരാളം വരിക്കാരും ഉണ്ട്. അതുകൊണ്ട് തന്നെ പുതിയ 4ജി ഉപകരണങ്ങൾ മറ്റ് ജില്ലകളിലേക്ക് കൂടി വൈകാതെ എത്തുമെന്ന് ഉറപ്പാണ്.

ഇന്ത്യയിൽ തന്നെയുള്ള കമ്പനികൾ വികസിപ്പിച്ച സാങ്കേതികവിദ്യകളും ഡിവൈസുകളും മാത്രം ബിഎസ്എൻഎൽ 4ജിക്കായി ഉപയോഗിക്കണം എന്ന നയമാണ് 4ജി റോൾഔട്ട് വൈകാനുള്ള പ്രധാന കാരണം. അടച്ച് പൂട്ടലിന്റെ വക്കിലുണ്ടായിരുന്ന ബിഎസ്എൻഎല്ലിന് സാമ്പത്തിക സഹായവും 4ജി സ്പെക്ട്രവും സർക്കാർ അനുവദിച്ചിരുന്നു. എന്നാൽ 4ജി റോൾഔട്ട് പിന്നെയും വർഷങ്ങൾ വൈകി. കഴിഞ്ഞ കുറച്ച് മാസങ്ങളായി ആഭ്യന്തര 4ജി സൊല്യൂഷനുകൾ പരീക്ഷിക്കുന്നതിനായി ടിസിഎസ്, സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ടെലിമാറ്റിക്‌സ് (C-DoT) എന്നിവയുമായി ചേർന്ന് ബിഎസ്എൻഎൽ പ്രവർത്തിക്കുന്നു.

4ജിക്കായുള്ള പ്രൂഫ് ഓഫ് കൺസെപ്റ്റ് പ്രക്രിയയിൽ നിരവധി മാസത്തെ കാലതാമസത്തിന് ശേഷമാണ് ബിഎസ്എൻഎൽ ട്രയലുകൾ പൂർത്തിയാക്കി ടിസിഎസിന് ഔദ്യോഗിക കരാർ നൽകിയത്. ടിസിഎസിന്റെ കരാറിലുള്ള 6000 സൈറ്റുകൽ 800 എണ്ണമാണ് ഇപ്പോൾ കേരളത്തിൽ വരാൻ പോകുന്നത്. ഈ റോൾ ഔട്ട് യാഥാർത്ഥ്യമാകുന്നതോടെ ആഭ്യന്തര സാങ്കേതികവിദ്യ ഉപയോഗിച്ച് രാജ്യത്ത് എല്ലായിടത്തും 4ജി പുറത്തിറക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ടെലികോം കമ്പനിയായി ബിഎസ്എൻഎൽ മാറും.


Click it and Unblock the Notifications








