അപരിചിതരുമായി അരുത് ചങ്ങാത്തം; മലയാളി ദമ്പതികൾക്ക് നഷ്ടമായത് 20 ലക്ഷം രൂപ
ഇന്നത്തെ കാലത്ത് സോഷ്യൽ മീഡിയയിൽ സമയം ചിലവഴിക്കുന്നവർക്ക് ഒരു കളരിയഭ്യാസിയുടെ മെയ്വഴക്കം ആവശ്യമാണെന്ന് പറയാം. നമ്മെ ലക്ഷ്യമിട്ട് വരുന്ന തട്ടിപ്പുകാരിൽ നിന്നും വഞ്ചകരിൽ നിന്നുമൊക്കെ രക്ഷപ്പെടുകയെന്നത് അൽപ്പം ശ്രമകരമാണെന്നതാണ് കാരണം. അത്രയധികം വ്യാജ ഐഡികളും വിശ്വസനീയമായ രീതികളുമൊക്കെയാണ് ഇത്തരക്കാർ ഉപയോഗപ്പെടുത്തുന്നത്. സമാനമായ ഒരു തട്ടിപ്പിൽ പെട്ട മലയാളി ദമ്പതികൾക്ക് 20 ലക്ഷം രൂപയാണ് നഷ്ടമായത്. വിശദമായി അറിയാൻ തുടർന്ന് വായിക്കുക (Facebook).

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നമ്മോട് സൌഹൃദം സ്ഥാപിക്കുന്നവരുടെ യഥാർഥ ഉദ്ദേശം എന്താണെന്ന് തിരിച്ചറിയുക അൽപ്പം ബുദ്ധിമുട്ടേറിയ കാര്യമാണ്. അതിനാൽ തന്നെ സ്വകാര്യ വിവരങ്ങൾ ഒരു കാരണവശാലും ഓൺലൈനിൽ പങ്കിടരുതെന്നും അപരിചിതരെ വിശ്വസിക്കരുതെന്നും ഇടയ്ക്കിടയ്ക്ക് ഗിസ്ബോട്ട് എല്ലാവരെയും ഓർമപ്പെടുത്താറുണ്ട്. ചെറിയ അശ്രദ്ധ സംഭവിച്ചാൽ തന്നെ നമ്മുടെ ഐഡന്റിറ്റി മോഷ്ടിക്കപ്പെടുകയും സാമ്പത്തിക നഷ്ടം നേരിടുകയും ചെയ്യും.

ഇതേ അബദ്ധമാണ് നേരത്തെ പറഞ്ഞ മലയാളി ദമ്പതികൾക്കും സംഭവിച്ചത്. കേരളത്തിൽ നിന്നുള്ള എൻആർഐയ്ക്കും ഭാര്യക്കുമാണ് ഫേസ്ബുക്കിലെ അപരിചിതനുമായുള്ള സൌഹൃദം വിനയായത്. 20 ലക്ഷം രൂപ ദമ്പതികളുടെ കൈയ്യിൽ നിന്നും തട്ടിയെടുത്തു എന്ന് പറയുമ്പോൾ എന്ത് മാത്രം സ്വാധീനമാണ് ഈ ഫേസ്ബുക്ക് സുഹൃത്ത് ഇവരിൽ നേടിയെടുത്തത് എന്നത് നിങ്ങൾക്ക് മനസിലാകും.

മാധ്യമ റിപ്പോർട്ടുകൾ അനുസരിച്ച് വിദേശത്ത് താമസിക്കുന്ന ഭർത്താവുമായാണ് ആദ്യം അപരിചിതൻ സൌഹൃദം സ്ഥാപിച്ചത്. തുടർന്ന് ഇയാളുടെ വാട്സ്ആപ്പ് നമ്പറും സ്വന്തമാക്കി. താനും വിദേശത്താണ് താമസിക്കുന്നതെന്ന് ദമ്പതികളെ വിശ്വസിപ്പിച്ചു. ഏറെ നാളത്തെ ചാറ്റിങ്ങിലൂടെ ദമ്പതികളുമായി ആഴത്തിലുള്ള സൌഹൃദം നേടിയെടുത്ത് അവരുടെ നല്ല സുഹൃത്തായി മാറുകയും ചെയ്തു. ഒപ്പം എന്ന് ഇന്ത്യയിൽ വന്നാലും ദമ്പതികളെ സന്ദർശിക്കാമെന്ന വാഗ്ദാനവും നൽകി.

ദമ്പതികൾ അന്ധമായി ഓൺലൈൻ സുഹൃത്തിനെ വിശ്വസിച്ച് തുടങ്ങിയതായി മനസിലായതോടെ തട്ടിപ്പുകാരൻ പണം തട്ടാനുള്ള പദ്ധതികളാരംഭിച്ചു. 2022 ഡിസംബറിൽ ദമ്പതികളെ ബന്ധപ്പെട്ട് താൻ ഇന്ത്യയിൽ എത്തിയതായി ഇയാൾ അറിയിച്ചു. തുടർന്ന് തന്റെ ബാഗേജ് ന്യൂഡൽഹിയിൽ വച്ച് കസ്റ്റംസ് പിടിച്ചെടുത്തതായും വലിയൊരു സാമ്പത്തിക സഹായം വേണമെന്നും ഇയാൾ ദമ്പതികളോട് പറഞ്ഞു.

കസ്റ്റംസ് കസ്റ്റഡിയിൽ നിന്നും ബാഗേജ് റിലീസ് ചെയ്യാൻ ഉള്ള പണച്ചിലവ് എന്ന നിലയിലാണ് പണം ആവശ്യപ്പെട്ടത്. ബാഗിൽ മൂന്ന് കോടി മൂല്യം വരുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് ഉണ്ടെന്നും ഇയാൾ ദമ്പതികളെ വിശ്വസിപ്പിച്ചു. ഡിമാൻഡ് ഡ്രാഫ്റ്റ് തിരികെ ലഭിച്ചാൽ മുഴുവൻ പണവും തിരികെ നൽകാമെന്ന് ഇയാൾ ഉറപ്പ് നൽകിയതായും പൊലീസിന് ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.

നല്ല സുഹൃത്തായതിനാൽ ഇയാളെ സഹായിക്കാൻ ദമ്പതികൾ തയ്യാറായി. സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും ആവശ്യത്തിന് പണം സ്വരൂപിക്കുകയും ചെയ്തു. 11 ബാങ്കുകളിലൂടെയും യുപിഐ ട്രാൻസാക്ഷൻ വഴിയുമാണ് ഈ പണം അയച്ച് നൽകിയത്. ഡിസംബർ 7 മുതൽ 14 വരെയുള്ള കാലയളവിൽ ആകെ മൊത്തം 20.05 ലക്ഷം രൂപ കൈമാറി.

പണം കൈമാറിക്കഴിഞ്ഞതിന് ശേഷം പ്രതികളുടെ മൊബൈൽ നമ്പർ ലഭ്യമല്ലാതായതോടെയാണ് നടന്നത് തട്ടിപ്പാണെന്ന് ദമ്പതികൾക്ക് മനസിലായത്. തുടർന്ന് സൈബർ തട്ടിപ്പിന് എറണാകുളം റൂറൽ സൈബർ പൊലീസിൽ പരാതി നൽകുകയും ചെയ്തു. പരാതിയിൽ വിശദമായ അന്വേഷണവുമായി പൊലീസ് മുന്നോട്ട് പോകുകയാണെന്നും ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് പറയുന്നു.

നവ മാധ്യമങ്ങളിലെ ബേസിക് സുരക്ഷ പ്രോട്ടോക്കോളുകൾ പാലിച്ചിരുന്നെങ്കിൽ തന്നെ ഈ തട്ടിപ്പിൽ നിന്ന് ദമ്പതികൾ രക്ഷപ്പെട്ടേനെയെന്നതാണ് പ്രധാന കാര്യം. നേരിട്ട് കണ്ടിട്ടില്ലാത്ത ഒരാളെ അന്ധമായി വിശ്വസിക്കുകയും അയാൾക്ക് 20 ലക്ഷം രൂപ അയച്ച് നൽകിയെന്നും പറഞ്ഞാൽ എല്ലാവർക്കും പെട്ടെന്ന് ദഹിച്ചെന്നും വരില്ല.


Click it and Unblock the Notifications








