വിദ്യാർഥിയുടെ മത്സ്യത്തിന് 'ജീവൻ' നൽകി ഗവേഷകർ; സമുദ്രത്തിനും മനുഷ്യർക്കും ഒരുപോലെ നേട്ടം
ചിത്രങ്ങൾക്ക് ജീവൻ വയ്ക്കുന്നത് പണ്ട് വായിച്ചിട്ടുള്ള ചില ചിത്രകഥകളിലും ചില സിനിമകളിലുമൊക്കെയാണ് നാം കണ്ടിരിക്കുക. എന്നാൽ ഇന്നത്തെ പുത്തൻ ടെക്നോളജി യുഗത്തിൽ കഥകളും ഭാവനകളുമൊക്കെ ചിലപ്പോൾ യഥാർഥജീവിതത്തിലേക്ക് ശരിക്കും രൂപമെടുത്ത് കടന്നുവന്നുകൊണ്ടിരിക്കും. പണ്ട് നമുക്ക് സങ്കൽപിക്കാൻ കൂടി കഴിയാതിരുന്ന പല കാര്യങ്ങളും ഇപ്പോൾ ടെക്നോളജിയുടെ സഹായത്താൽ നമുക്കുചുറ്റം വിവിധ രൂപഭാവങ്ങളിൽ കാണാൻ സാധിക്കുന്നത് ആ മാറ്റങ്ങളുടെ ഫലമാണ്.

അത്തരത്തിൽ ടെക്നോളജി ഒരു വിദ്യാർഥി വരച്ച ചിത്രത്തെ 'ജീവനുള്ളതാക്കി' മാറ്റിയ വാർത്തയാണ് ഇപ്പോൾ ടെക് ലോകത്ത് ശ്രദ്ധനേടിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിന് ജീവൻ നൽകി എന്നൊക്കെ കേട്ട് കാടുകയറി ചിന്തിക്കാൻ തുടങ്ങരുത്. കാര്യം വെള്ളത്തിൽ നീന്താനൊക്കെ കഴിയുമെങ്കിലും ഈ 'മത്സ്യം' ആളിത്തിരി ഹൈടെക്കാണ്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ ഇത് വെറും മീനല്ല, ഒരു റോബോ മീൻ ആണ്.

യൂണിവേഴ്‌സിറ്റി ഓഫ് സറേ നടത്തിയ 'ദി നാച്ചുറൽ റോബോട്ടിക്‌സ്' മത്സരത്തിൽ എലനോർ മക്കിന്റോഷ് എന്ന വിദ്യാർത്ഥിയാണ് ഈ റോബോ മത്സ്യം രൂപകൽപ്പന ചെയ്തത്. പ്രകൃതിയോട് ഇണങ്ങി, പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിങ്ങളുടെ ഭാവനയ്ക്കനുസരിച്ച് റോബോട്ടിന്റെ ഡിസൈൻ സമർപ്പിക്കുക എന്നതായിരുന്നു മത്സരത്തിലെ നിർദേശം. വിജയിക്കുന്ന ഡിസൈൻ പ്രാവർത്തികമാക്കും എന്നതായിരുന്നു സംഘാടകരുടെ വാഗ്ദാനം.

തുടർന്ന് നടന്ന മത്സരത്തിൽ കാടിനെ സംരക്ഷിക്കുന്ന കരടി റോബോട്ടുകളിൽ തുടങ്ങി പരുന്ത്, മുള്ളൻപന്നി, ഡോൾഫിൻ, ഭീമൻ തിമിംഗലം വരെയും എന്തിനേറെ, കൊതുകിന്റെയും എട്ടുകാലിയുടെയും വരെ റോബോട്ടിക് ഡിസൈനുകളാണ് വിദ്യാർഥികൾ ഡിസൈൻ ചെയ്ത് അവതരിപ്പിച്ചത്. ഇതിന്റെയെല്ലാം ഇടയിൽനിന്നാണ് എലനോർ മക്കിന്റോഷിന്റെ റോബോ മത്സ്യം വിജയത്തിലേക്ക് നീന്തിക്കയറിയത്.

മലിനീകരണത്തിന്റെ കടുത്ത ഭീഷണിനേരിടുന്ന നമ്മുടെ ജലപാതകളിലെ പ്ലാസ്റ്റിക് മലിനീകരണത്തിന്റെ തോത് കുറയ്ക്കാൻ സാധിക്കുന്ന നല്ലൊരു ആശയം എന്ന പ്രാധാന്യത്തിന് ഊന്നൽ നൽകി രാജ്യാന്തര തലത്തിലുള്ള ജൂറി റോബോ മത്സ്യത്തെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. തുടർന്ന് സർവകലാശാലയുടെ തന്നെ നേതൃത്വത്തിൽ ഈ ആശയം പ്രാവർത്തികമാക്കുകയും അങ്ങനെ എലനോർ മക്കിന്റോഷിന്റെ മത്സ്യറോബോ പിറവികൊള്ളുകയുമായിരുന്നു.

നമ്മുടെ ജലാശയങ്ങളിലേക്ക് വലിച്ചെറിയപ്പെടുന്ന പ്ലാസിറ്റിക് കവറുകൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഇപ്പോൾ എന്ത് സംഭവിക്കുന്നു എന്ന് തങ്ങൾക്ക് അറിയില്ല. എന്നാൽ ഭാവിയിൽ ഈ പ്ലാസ്റ്റിക് മലിനീകരണ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്താനും നിയന്ത്രിക്കാനും മനുഷ്യരെ സഹായിക്കുന്നതിനുള്ള ഒരു മികച്ച ചുവടുവയ്പ്പായി റോബോ മത്സ്യവും അതിന്റെ പിൻഗാമികളും മാറും എന്നും സറേ സർവകലാശാലയിലെ അദ്ധ്യാപകനും മത്സരത്തിന്റെ പ്രധാന സംഘാടകനുമായ ഡോ. റോബർട്ട് സിഡാൽ പറയുന്നു.

മലിനീകരണം കുറയ്ക്കുന്നതിനുള്ള നീക്കങ്ങൾക്ക് കരുത്തേകാൻ തങ്ങളുടെ സർവകലാശാലയിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന മറ്റ് റോബോട്ടുകളോടൊപ്പം പുതിയ മത്സ്യ റോബോട്ടും ചേരുമെന്നും അത് ലോകത്തിന് കൂടുതൽ പ്രയോജനം ചെയ്യുമെന്നും ഡോ. റോബർട്ട് പറയുന്നു. മാത്രമല്ല റോബോ മത്സ്യത്തിന്റെ ഡിസൈൻ ഓപ്പൺ സോഴ്‌സ് ആണെന്നും നല്ല ഉദ്ദേശത്തോടുകൂടി ആർക്കും ഈ റോബോട്ടിന്റെ ഡിസൈൻ മത്സര വെബ്സൈറ്റിൽ സൗജന്യമായി ഡൗൺലോഡ് ചെയ്യാമെന്നും അദ്ദേഹം പറയുന്നുണ്ട്.

ഒരു സാൽമൺ മത്സ്യത്തിന്റെ വലിപ്പമുള്ളതാണ് റോബോ മത്സ്യം. ഇത് കൂടുതൽ വികസിപ്പിച്ച് സമുദ്രമലിനീകരണത്തിന് പരിഹാരം കാണാനാണ് സർവകലാശാല ലക്ഷ്യമിടുന്നത്. പ്ലാസ്റ്റിക് ശേഖരണത്തിലുപരി നീന്തുന്നതിനിടയിൽ വെള്ളം ശുദ്ധീകരിക്കാൻ കഴിയും എന്നതാണ് ഈ റോബോഫിഷിന്റെ പ്രത്യേകത. ഇത്തരത്തിൽ നിരവധി റോബോ ഫിഷുകൾ ഉണ്ടെങ്കിൽ ഒരു പരിധിവരെ മലിനീകരണത്തിനെതിരേ പോരാടാൻ കഴിയുമെന്നും സർവകലാശാലയിലെ ഗവേഷകർ പറയുന്നു.

അതേസമയം മലിനീകരണത്തിനെതിരെ പോരാടാൻ ഇത് ആദ്യമായല്ല റോബോ മത്സ്യങ്ങൾ ഉണ്ടാക്കപ്പെടുന്നത്. മുമ്പ് തന്നെ ചൈനയിലെ ഗവേഷകർ റോബോ മത്സ്യങ്ങളെ തയാറാക്കുകയും പരീക്ഷണങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. കടലിലെ പ്ലാസ്റ്റിക് വിഴുങ്ങി ഉള്ളിൽ സൂക്ഷിക്കും എന്നതായിരുന്നു ചൈനീസ് റോബോട്ട് മത്സ്യങ്ങളുടെ പ്രത്യേകത. ലോകത്തിന്റെ പലയിടത്തും ഇത്തരത്തിൽ റോബോ മത്സ്യങ്ങളുടെ നിർമ്മാണവും പരീക്ഷണങ്ങളും നടന്നിട്ടുണ്ട്.


Click it and Unblock the Notifications








