ഡൊമിനോസ് ഇന്ത്യ ഡാറ്റാബേസ് ഹാക്ക് ചെയ്തു, സ്വകാര്യ വിവരങ്ങൾ ചോർന്നു
ജനപ്രിയ പിസ്സ ഔട്ട്‌ലെറ്റായ ഡൊമിനോസിന്റെ ഇന്ത്യയിലെ ഡാറ്റ ബേസ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്. ഇസ്രായേലി സൈബർ ക്രൈം ഇന്റലിജൻസിന്റെ സഹസ്ഥാപകനായ അലോൺ ഗാൽ പുറത്ത് വിട്ട വിവരം അനുസരിച്ച് ഡൊമിനോസ് ഇന്ത്യയുടെ 13 ടിബി ഇന്റേണൽ ഡാറ്റയിലേക്ക് ഹാക്കർമാർക്ക് ആക്സസ് ലഭിച്ചിട്ടുണ്ട്. ഇതിൽ ഐടി, ലീഗൽ, ഫിനാൻസ്, മാർക്കറ്റിംഗ്, ഓപ്പറേഷൻസ് മുതലായ 250 ലധികം ജീവനക്കാരുടെ ജീവനക്കാരുടെ വിവരങ്ങൾ ഉണ്ട്.

ഡൊമിനോസിന്റെ ഇന്ത്യയ്ക്കായുള്ള ആപ്പ് ഉപയോഗിക്കുന്ന 10 ലക്ഷത്തിലധികം ആളുകളുടെ ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ, പേരുകൾ, ഫോൺ നമ്പറുകൾ, ഇമെയിൽ ഐഡികൾ, ഡെലിവറി വിലാസം, പേയ്‌മെന്റ് വിശദാംശങ്ങൾ എന്നിവയും ഹാക്ക് ചെയ്യപ്പെട്ട ഡാറ്റയിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈ ഡാറ്റ അടക്കം 18 കോടി ഓർഡറുകളുടെ വിവരങ്ങളാണ് ഹാക്കർമാരുടെ പക്കലുണ്ടെന്ന് അവകാശപ്പെടുന്നത്.

മുഴുവൻ ഡാറ്റയും ഡാർക്ക് വെബ്ബിൽ വിൽപ്പനയ്ക്ക് വച്ചിട്ടുണ്ടെന്നാണ് വിവരങ്ങൾ. ഇതെല്ലാം ഒരൊറ്റ ആളിന് വിൽക്കാനാണ് ഹാക്കർമാർ ലക്ഷ്യമിടുന്നത്. ഈ മുഴുവൻ ഡാറ്റാബേസിനുമായി 550,000 ഡോളർ (ഏകദേശം 4 കോടി രൂപ)യാണ് ഹാക്കർമാർ ആവശ്യപ്പെടുന്നത് എന്ന് അലോൺ ഗാൽ വ്യക്തമാക്കി. ഡാറ്റയുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കായി ഒരു സെർച്ച് പോർട്ടൽ നിർമ്മിക്കാനും ഹാക്കർമാർക്ക് പദ്ധതിയുണ്ട്.

സൈബർ സ്‌കാമർമാർ പതിവായി സന്ദർശിക്കുന്ന ഡാർക്ക് വെബ്ബിലെ വെബ്‌സൈറ്റിലാണ് വിൽപ്പന നടക്കുന്നത്. എന്നാൽ ഇതുവരെ ഡൊമിനോസ് തങ്ങളുടെ ഇന്ത്യയിലെ ഉപഭോക്താക്കളുടെ ഡാറ്റ സെർവറുകളിൽ നിന്ന് മോഷ്ടിക്കപ്പെടുകയോ ലീക്ക് ചെയ്യപ്പെടുകയോ ചെയ്തുവെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഈ റിപ്പോർട്ടുകൾ ഡൊമിനോസ് നിഷേധിക്കുകയും ചെയ്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ഇന്ത്യയിൽ അടുത്തിടെ നിരവധി വലിയ സൈബർ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത് ഏറെ ആശങ്ക ഉണ്ടാക്കുന്ന സംഭവമാണ്. കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (സിഇആർടി-ഇൻ) ഡാറ്റ പ്രകാരം കഴിഞ്ഞ വർഷം കോവിഡ് -19 പാൻഡെമിക് കാലത്ത് സൈബർ ആക്രമണങ്ങൾ 300 ശതമാനം വർധിച്ചിരുന്നു. 2019ൽ 3,94,499 സൈബർ ആക്രമണങ്ങൾ ഉണ്ടായിരുന്നിടത്ത് നിന്നും 2020ൽ എത്തുമ്പോൾ ഇത് 11,58,208 ആയി ഉയർന്നു.

ഏഷ്യാ പസഫിക്, ജപ്പാൻ എന്നിവിടങ്ങളിലെ സൈബർ സുരക്ഷയുടെ ഭാവി എന്ന പേരിൽ സോഫോസ് സർവേ എന്ന സ്ഥാപനം നടത്തിയ സർവേയിൽ 52 ശതമാനം ആഭ്യന്തര ഇന്ത്യൻ കമ്പനികളും കഴിഞ്ഞ 12 മാസത്തിനിടെ സൈബർ ആക്രമണത്തിന് ഇരയായിട്ടുണ്ട്. ഇതിൽ 71 ശതമാനം സംഘടനകളും ഇത് ഗുരുതരമായ അല്ലെങ്കിൽ വളരെ ഗുരുതരമായ ആക്രമണമാണെന്ന് സമ്മതിച്ചിട്ടുണ്ട്. 65 ശതമാനം പേർ ഇത് പരിഹരിക്കാൻ ഒരാഴ്ചയിൽ കൂടുതൽ സമയമെടുക്കുമെന്നാണ് അഭിപ്രായപ്പെട്ടത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ് ഡ്രൈവ് മാൽവെയർ എന്നിവയും സർക്കാരുകൾ സ്പോൺസർ ചെയ്യുന്ന സൈബർ ആക്രമണങ്ങളും അടുത്ത കുറച്ച് വർഷങ്ങളിൽ ബിസിനസുകളുടെ സൈബർ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയായിരിക്കുമെന്ന് സൈബർ സുരക്ഷ വിദഗ്ധർ പ്രവചിക്കുന്നു. ഇത്തരമൊരു സന്ദർഭത്തിൽ കൂടുതൽ കരുതലോടെ ഇരിക്കുക എന്നത് മാത്രമാണ് നമുക്ക് ചെയ്യാനുള്ളത്.


Click it and Unblock the Notifications