ആപ്പിളിനെതിരെ ടെക് മോഷണക്കേസ്
ടെക്നോളജി രംഗത്തെ ഭീമനായ ആപ്പിൾ എല്ലാ കാലത്തും കേസുകളുടെ പിന്നാലെയായിരുന്നു. ക്വാൽകോമുമായി ഉണ്ടായ തർക്കങ്ങളും പരസ്പര ആരോപണങ്ങളും കേസുകളും വർഷങ്ങളോളമാണ് നീണ്ടുനിന്നത്. ഇപ്പോഴിതാ ആപ്പിളിനെതിരെ പുതിയൊരു കേസ് കൂടി വന്നിരിക്കുകയാണ്. ഇത്തവണ മോഷണക്കേസാണ് കമ്പനി നേരിടുന്നത്. മാസിമോ കോർപ്പറേഷനിൽ നിന്ന് ആരോഗ്യ നിരീക്ഷണത്തിനുള്ള സാങ്കേതിക വിദ്യ മോഷ്ടിച്ചുവെന്നാണ് ആരോപണം. ആപ്പിൾ വാച്ചിനായാണ് ടെക്നോളജി മോഷ്ടിച്ചതെന്ന് മാസിമോ ആരോപിച്ചു.

മോഷ്ടിച്ചതെന്ത് ?
മാസിമോ കോർപ്പ് പ്രധാനമായും ആരോഗ്യ സംബന്ധിയായ മോണിറ്ററുകളിൽ ഉപയോഗിക്കുന്ന സിഗ്നൽ പ്രോസസ്സ് സാങ്കേതികവിദ്യ വികസിപ്പിക്കുന്ന കമ്പനിയാണ്. തങ്ങളുടെ രഹസ്യ ട്രേഡ്മാർക്ക് വിവരങ്ങൾ ആപ്പിൾ മോഷ്ടിച്ചതായി മാസിമോയും അതിന്റെ അനുബന്ധ കമ്പനിയായ സെർക്കാകോർ ലബോറട്ടറീസും ആരോപിച്ചു. മാസിമോയുടെ വെളിച്ചം ഉപയോഗിച്ച് പ്രവർത്തിക്കുന്ന നോൺ ഇൻവസീവ് മോണിറ്ററിങ് സിസ്റ്റം ആപ്പിൾ മോഷ്ടിച്ചുവെന്നാണ് ആരോപണം.

ആപ്പിൾ വാച്ചിലെ പെർഫോമൻസ് സംബന്ധിയായ പ്രശ്‌നങ്ങളെ മറികടക്കാൻ മാസിമോയുടെ സാങ്കേതിക വിദ്യ ഉപയോഗിച്ചുവെന്ന് കമ്പനി പറയുന്നത്. ആപ്പിൾ വാച്ചിലെ ബ്ലഡ് ഓക്സിജൻ മോണിറ്ററിംഗ് സിസ്റ്റവും ഹൃദയമിടിപ്പ് കണ്ടെത്തലും ലൈറ്റ് എമിറ്ററുകളിലൂടെയാണ് പ്രവർത്തിക്കുന്നത്. ആപ്പിൾ വാച്ച് 4, വാച്ച് 5 എന്നിവ ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന പ്രധാന ഉപകരണങ്ങളാണ്. പേറ്റന്റ് നേടിയ സാങ്കേതികവിദ്യകളുടെ കൂടുതൽ ഉപയോഗം തടയാനാണ് മാസിമോയുടെ ശ്രമമെന്നാണ് റിപ്പോർട്ട്. ഭാവിയിൽ ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നത് തടയാൻ ഈ കേസ് സഹായിക്കുമെന്ന് കമ്പനി വിശ്വസിക്കുന്നു.

എന്താണ് സംഭവിച്ചത്
ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച് ആപ്പിൾ തുടക്കത്തിൽ ഒരു ബിസിനസ് കരാറിനായി മാസിമോയെയും സെർകാകോർ ലബോറട്ടറികളെയും സമീപിച്ചു. പക്ഷേ പിന്നീട് കരാറിൽ ഏർപ്പെടുന്നതിന് പകരം മാസിമോയിൽ നിന്നുള്ള പ്രധാന ജീവനക്കാരെ ആപ്പിൾ തങ്ങളുടെ തൊഴിലാളികളായി നിയമിച്ചു, ആപ്പിളിന്റെ ആരോഗ്യ സാങ്കേതിക വിഭാഗം വൈസ് പ്രസിഡന്റ് മൈക്കൽ ഒ റെയ്‌ലി ഉൾപ്പെടെയുള്ളവർ ഇത്തരത്തിൽ വന്നവരാണ്. ഈ ജീവനക്കാരാണ് മാസിമോയുടെ സാങ്കേതിക വിദ്യ ആപ്പിൾ ഉത്പന്നങ്ങളിൽ ഉപയോഗിച്ചത്. ഇതിനെതിരെയാണ് കേസ് നടക്കുന്നത്.

സാങ്കേതികവിദ്യ മോഷണ ആരോപണം ആപ്പിളിനെതിരെ ഉണ്ടാകുന്നത് ഇതാദ്യമായല്ല. ഒന്നിലധികം അക്കൗണ്ടുകളിലായി ഈ ടെക് ഭീമൻ 10 വ്യത്യസ്ത പേറ്റന്റുകളിൽ ലംഘനം നടത്തിയെന്ന് ആരോപിക്കപ്പെടുന്നു. അതേസമയം, ആരോപണത്തിന്റെയും കേസിന്റെയും കൂടുതൽ വിശദാംശങ്ങളും സവിശേഷതകളും ഇപ്പോഴും വ്യക്തമായിട്ടില്ല. മാസിമോയും സെർക്കാക്കറും നേരിട്ട നാശനഷ്ടങ്ങളുടെ എണ്ണം സംബന്ധിച്ച് റിപ്പോർട്ടുകളൊന്നും ഇല്ല. ഈ ആരോപണത്തെയോ കേസിനെയോ സംബന്ധിച്ച് ആപ്പിൾ പ്രതികരിച്ചിട്ടില്ല.


Click it and Unblock the Notifications








