മുഖം മാറിയിട്ടും രക്ഷയില്ല, നഷ്ടക്കണക്കിൽ മെറ്റയും ഫേസ്ബുക്കും
മാതൃസ്ഥാപനത്തിന്റെ പേര് മാറ്റി 'മെറ്റ' എന്നാക്കി. റീബ്രാൻഡിങും മെറ്റാവേഴ്സ് പോലെയുള്ള വൻ പ്രഖ്യാപനങ്ങളും നടത്തി. കാലഹരണപ്പെട്ടതും വിമർശനങ്ങൾ ഉയർന്നിരുന്നതുമായ ഫീച്ചറുകളും നയങ്ങളും ഒഴിവാക്കി. എന്നിട്ടും സോഷ്യൽ മീഡിയ ഭീമൻ ഫേസ്ബുക്കിന്റെ കാലക്കേട് മാറുന്ന ലക്ഷണം ഒന്നും കാണാൻ ഇല്ല. 2021ന്റെ നാലാം പാദത്തിൽ ഫേസ്ബുക്കിന് ഉണ്ടായിരുന്നത് 1.93 ബില്യൺ പ്രതിദിന ആക്റ്റീവ് യൂസേഴ്സ് മാത്രം. കണക്ക് കൂട്ടിയിരുന്നതിലും ഏറെ കുറവ്! 2021ന്റെ അവസാന രണ്ട് പാദങ്ങൾക്കിടയിൽ ഏകദേശം ഒരു മില്യൺ പ്രതിദിന ഉപയോക്താക്കളെയും ഫേസ്ബുക്കിന് നഷ്ടമായി. മെറ്റയുടെ സിഗ്നേച്ചർ പ്ലാറ്റ്ഫോം ആയ ഫേസ്ബുക്കിന് ഏകദേശം 2 ബില്യണിന് അടുത്ത് വരുന്ന യൂസേഴ്സ് ഉണ്ട്. അതിനാൽ തന്നെ ഒരു മില്യൺ വലിയൊരു സംഖ്യയല്ല. പക്ഷേ വരും കാലത്തേക്കുറിച്ചുള്ള ആശങ്കാജനകമായ ഒരു സൂചനയാണിത്.

ഫേസ്ബുക്കിന്റെ യൂസർ ബേസ് ഇടിഞ്ഞതിന് പിന്നാലെ മാതൃസ്ഥാപനമായ മെറ്റയും തിരിച്ചടി നേരിട്ടു. 22 ശതമാനം ഇടിവാണ് കമ്പനിയുടെ ഓഹരികളിൽ ഉണ്ടായത്. ബുധനാഴ്ചത്തെ ഓഹരി വ്യാപാരത്തിലാണ് കമ്പനി വലിയ നഷ്ടം നേരിട്ടത്. ഓഹരി വില 22 ശതമാനം ഇടിഞ്ഞ് ഏകദേശം 250 ഡോളർ ആയി കുറഞ്ഞിരുന്നു ( ഏകദേശം 18,700 രൂപ ). കമ്പനിയുടെ പരസ്യ ബിസിനസ് നേരിടുന്ന ഭീഷണികൾ, ഉപയോക്താക്കളുടെ എണ്ണം കുറഞ്ഞത് തുടങ്ങി പല വിധ വെല്ലുവിളികളാണ് കമ്പനി നേരിടുന്നത്. മെറ്റ മാത്രമല്ല, നെറ്റ്ഫ്ലിക്സ് പോലെ കൊവിഡ് മഹാമാരിക്കാലത്തെ ജനപ്രിയ പ്ലാറ്റ്ഫോമുകളും വിപണികളിൽ വലിയ പതനം നേരിട്ടിരുന്നു. ഏകദേശം 10.3 ബില്യൺ (ഏകദേശം 77,106 കോടി രൂപ) മാത്രമാണ് തിരിച്ചടി നേരിട്ട പാദത്തിൽ മെറ്റയുടെ ത്രൈമാസ ലാഭം, ദൈനംദിന ഉപയോക്തൃ വളർച്ചയും പ്രതീക്ഷിച്ചതിലും കുറവായിരുന്നു.

2021ന്റെ നാലാം പാദത്തിൽ ഫേസ്ബുക്കിൽ 1.95 ബില്യൺ പ്രതിദിന ആക്റ്റീവ് ഉപയോക്താക്കൾ കാണും എന്നായിരുന്നു പ്രതീക്ഷകൾ. എന്നാൽ 1.93 ബില്യൺ പ്രതിദിന ആക്റ്റീവ് യൂസേഴ്സ് മാത്രമാണ് ഇക്കാലയളവിൽ മെറ്റ റിപ്പോർട്ട് ചെയ്തത്. സാമ്പത്തിക വശം നോക്കുമ്പോൾ, മെറ്റ പ്രവചനങ്ങൾ തെറ്റിച്ചിട്ടില്ല. 33.67 ബില്യൺ ഡോളറിന്റെ ( ഏകദേശം 2,52,051 കോടി രൂപ ) ടേൺ ഓവർ കമ്പനി സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ മെറ്റയ്ക്ക് 10.3 ബില്യൺ ഡോളർ അറ്റാദായം മാത്രമാണ് നേടാൻ കഴിഞ്ഞത്. കഴിഞ്ഞ വർഷത്തെ കണക്ക് എടുക്കുമ്പോൾ എട്ട് ശതമാനം കുറവാണ് നാലാം പാദത്തിലെ മെറ്റയുടെ അറ്റാദായത്തിൽ ഉണ്ടായത്.

കൊവിഡ് മഹാമാരിക്കാലത്തെ ആനുപാതികമല്ലാത്ത വളർച്ചയ്ക്ക് ശേഷം കാറ്റ് മാറി വീശിയതാണ് ഉപയോക്തൃ വളർച്ചയെ ബാധിച്ചതെന്ന് മെറ്റയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ഡേവ് വീനർ പ്രതികരിച്ചു. ( പാൻഡെമിക് സമയത്ത് ഏഷ്യ പസഫിക്കിൽ വലിയ നേട്ടം എല്ലാ സോഷ്യൽ പ്ലാറ്റ്ഫോമുകൾക്കും ലഭിച്ചിരുന്നു നിയന്ത്രണങ്ങൾ അയഞ്ഞതോടെ ഇത് സ്വാഭാവികമായി കുറയുകയും ചെയ്തു ). ഇന്ത്യയിൽ മൊബൈൽ ഡാറ്റ നിരക്കുകൾ കൂടിയതും ഫേസ്ബുക്കുമായി മത്സരിക്കുന്ന മറ്റ് പ്ലാറ്റ്ഫോമുകൾ വളർച്ചയെ, പ്രത്യേകിച്ച് യുവാക്കളുടെ കാര്യത്തിൽ ബാധിച്ചെന്നും ഡേവ് വീനർ പറഞ്ഞു. മെറ്റ എക്‌സിക്യൂട്ടീവുകൾ ടിക്‌ടോക്ക് അടക്കമുള്ള മറ്റ് പ്ലാറ്റ്ഫോമുകളിൽ നിന്നുള്ള മത്സരത്തെക്കുറിച്ച് ആവർത്തിച്ച് പരാമർശിക്കുന്നുണ്ട്, മാത്രമല്ല നിരവധി കേസുകളും ആരോപണങ്ങളും നേരിടുന്നതും മെറ്റയ്ക്ക് വലിയ തലവേദന സൃഷ്ടിക്കുന്നു.

നിരാശാജനകമായ പ്രകടനത്തിന് മറ്റ് വിശദീകരണങ്ങളും മെറ്റ നൽകുന്നുണ്ട്. പരസ്യദാതാക്കൾ അനുഭവിക്കുന്ന മത്സരവും വിതരണ ശൃംഖലയിലെ ബുദ്ധിമുട്ടുകളും ഇതിന് പിന്നിലെ കാരണങ്ങളിൽ ഒന്നാണെന്നാണ് കമ്പനിയുടെ വാദം. ആഡ് ടാർഗറ്റിങിൽ കഴിഞ്ഞ വർഷം ആപ്പിൾ ഏർപ്പെടുത്തിയ നിയമങ്ങൾ നാലാം പാദത്തിലെ സാമ്പത്തിക ഫലങ്ങളെ പ്രതികൂലമായി ബാധിച്ചതായും കമ്പനി പറയുന്നു. ആപ്പിൾ ഡിവൈസുകളിൽ ഡാറ്റ ശേഖരണത്തിന് പെർമിഷൻ വാങ്ങണമെന്ന വ്യവസ്ഥ ഐഒഎസ് അപ്ഡേറ്റിൽ ഉൾക്കൊള്ളിച്ചത് തങ്ങളുടെ സാമ്പത്തിക ലാഭത്തെ ബാധിച്ചെന്നാണ് മെറ്റ പറയുന്നത്! ഡിംസംബർ 31 വരെയുള്ള കണക്ക് പ്രകാരം 2.8 ബില്യൺ ആളുകൾ മെറ്റയുടെ നാല് പ്ലാറ്റ്‌ഫോമുകളിൽ ഒന്നും മെസഞ്ചർ സേവനങ്ങളും ദിവസത്തിൽ ഒരിക്കലെങ്കിലും ഉപയോഗിക്കുന്നു, കൂടാതെ 3.6 ബില്യൺ ആളുകൾ മാസത്തിൽ ഒരിക്കലെങ്കിലും മെറ്റ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നു.

മെറ്റാവേഴ്സ് ചെലവ്
ഒക്‌ടോബർ അവസാനത്തോടെ ഫേസ്ബുക്ക് മാതൃ കമ്പനിയുടെ പേര് മാറ്റി മെറ്റ എന്നാക്കിയിരുന്നു. മെറ്റാവേഴ്സ് എന്ന കണ്ണഞ്ചിപ്പിക്കുന്ന സ്വപ്നത്തിന്റെ ചുവട് പിടിച്ച്, അപവാദങ്ങളും ആരോപണങ്ങളും നിറഞ്ഞ സോഷ്യൽ മീഡിയ സാമ്രാജ്യത്തിൽ നിന്നുള്ള ഫോക്കസ് ഷിഫ്റ്റിങ് കൂടിയായിരുന്നു പേര് മാറ്റം. പിന്നീട് പുറത്ത് വന്ന ആദ്യ സാമ്പത്തിക വിലയിരുത്തലുകളിൽ ഒന്നാണ് ഇപ്പോഴത്തേത്. ഫേസ്ബുക്കിന്റെ വിവാദ ഫീച്ചറുകളും മറ്റും ഒഴിവാക്കിയിട്ടും നിരവധി ആരോപണങ്ങളും മെറ്റയെ പിന്തുടരുന്നു. പുതിയ കാൽവയ്പ്പിലും ഒഴിയാത്ത ആരോപണങ്ങളും നഷ്ടക്കണക്കുകളും കമ്പനിയെ ഏത് വിധത്തിൽ ബാധിക്കുമെന്നത് പിന്നീട് കാണേണ്ട വിഷയമാണ്.

ഓൺലൈൻ യുഗത്തെ പൂർണമായും മാറ്റി മറിക്കുന്ന ഡിജിറ്റൽ പരിണാമം എന്നാണ് മെറ്റാവേഴ്സിനെ മെറ്റ കാണുന്നത്. മനുഷ്യന്റെ ഇൻ്റർനെറ്റ് ഉപയോഗം പൂർണമായും വെർച്വൽ ലോകത്തിലേക്ക് ഷിഫ്റ്റ് ചെയ്യാനുള്ള സാധ്യതകളാണ് കമ്പനി കാണുന്നതും. സയൻസ് ഫിക്ഷൻ എന്നൊക്കെ തോന്നുമെങ്കിലും ഈ സ്വപ്നത്തിൽ വലിയ പ്രതീക്ഷകളാണ് മെറ്റയ്ക്കുള്ളത്. ഓഗ്‌മെന്റഡ് റിയാലിറ്റി ഗ്ലാസുകളും വെർച്വൽ റിയാലിറ്റി ഹെഡ്‌സെറ്റുകളും ആക്സസ് നൽകുന്ന വെർച്വൽ ലോകത്തിനായി വലിയ നിക്ഷേപവും മെറ്റ നടത്തുന്നുണ്ട്. അതും ദീർഘകാലത്തേക്ക് ഒരു തരത്തിലുള്ള ലാഭവും ലഭിക്കില്ലെന്ന് ഉറപ്പിച്ച് തന്നെ. മൈക്രോസോഫ്റ്റും ഗൂഗിളും തുടങ്ങി ഷൂസ് കമ്പനികൾ വരെ വെർച്വൽ ലോകത്തേക്കുള്ള കാൽവയ്പ്പിന് ഒരുങ്ങുമ്പോൾ മെറ്റാവേഴ്സിനായുള്ള മെറ്റയുടെ പണമൊഴുക്ക് നീതീകരിക്കാവുന്നതാണ്.


Click it and Unblock the Notifications








