സ്ക്കൂൾ വിദ്യാർത്ഥികളുടെ ലൈംഗിക വൈകൃതം തുറന്ന് കാട്ടി ഇൻസ്റ്റഗ്രാം ചാറ്റ് ഗ്രൂപ്പ്
സോഷ്യൽ മീഡിയ സാമൂഹിക ജീവിതത്തെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. പല നല്ല കാര്യങ്ങൾക്കും സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള പ്രചരണങ്ങളും കൂട്ടായ്മകളും വഴിയൊരുക്കുന്നത് നമ്മൾ കാണാറുള്ളതാണ്. അതുപോലെ തന്നെ വളരെയധികം മോശം കാര്യങ്ങൾക്കും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്ന ആളുകളുണ്ട്. ലൈംഗികത സൈബർ ലോകത്തെ ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ്. ഡൽഹിയിൽ നിന്നുള്ള പുതിയൊരു റിപ്പോർട്ട് സ്ക്കൂൾ വിദ്യാർത്ഥികൾക്കിടയിലെ ലൈംഗിക വൈകൃതം തുറന്ന് കാട്ടുന്നതാണ്.

ഒരുകൂട്ടം ആൺകുട്ടികളുടെ ഇൻസ്റ്റഗ്രാം ചാറ്റ് ഗ്രൂപ്പിലാണ് ആരെയും ഞെട്ടിക്കുന്ന വിധത്തിലുള്ള ചാറ്റുകൾ നടന്നത്. ഈ ഗ്രൂപ്പിനെ സംബന്ധിച്ചുള്ള വിവരങ്ങൾ സ്ക്രീൻ ഷോട്ടുകൾ സഹിതം സ്ക്കൂൾ വിദ്യാർത്ഥിനിയായ ഒരു പെൺകുട്ടി ട്വിറ്ററിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. "ബോയിസ് ലോക്കർ റൂം" എന്ന് പേരുള്ള ആൺകുട്ടികളുടെ ചാറ്റ് ഗ്രൂപ്പിൽ പെൺകുട്ടികളെ മോശമായി ചിത്രികരിക്കുകയും അവരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് കൈമാറുകയും വളരെ മോശം കമന്റുകൾ ഇടുകയും ചെയ്യുന്നുണ്ടെന്ന കാര്യമാണ് ട്വിറ്ററിലൂടെ ഒരു പെൺകുട്ടി പുറത്തെത്തിച്ചത്.

ഒരു പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്യാൻ ഗ്രൂപ്പിലൂടെ ആൺകുട്ടി മറ്റുള്ളവരെ പ്രേരിപ്പിക്കുന്ന മെസേജുകളുടെ സ്ക്രീൻ ഷോട്ടും ട്വീറ്റിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. ഡൽഹിയിലെ പല സ്ക്കൂളുകളിയി പഠിക്കുന്ന 17-18 വയസ്സുള്ള ആൺകുട്ടികളാണ് ലൈംഗിക വൈകൃതം നിറഞ്ഞ കമന്റികളും ഫോട്ടോ മോർഫിങും കൂട്ട ബലാത്സംഗത്തിനുള്ള ആഹ്വാനവുമായി ഇൻസ്റ്റാഗ്രാമിൽ ചാറ്റ് നടത്തിയത്. ഈ ഗ്രൂപ്പിൽ പരാമർശിച്ച പെൺകുട്ടികളുടെ പേരുകളെല്ലാം പ്രായപൂർത്തിയാകാത്തവരാണ് എന്നതാണ് ഏറെ ഗൌരവമായ മറ്റൊരു കാര്യം.

ട്വിറ്ററിലൂടെ ഗ്രൂപ്പിൽ ഉള്ള ആളുകളുടെ ലിസ്റ്റ് പെൺകുട്ടി ഷെയർ ചെയ്തിട്ടുണ്ട്. നിരവധി ആളുകൾ ഷെയർ ചെയ്യുകയും ട്വീറ്റ് വൈറലാവുകയും ചെയ്തതോടെ സ്ക്രീൻ ഷോട്ടുകളിലുള്ള പല ഇൻസ്റ്റഗ്രാം അക്കൌണ്ടുകളും ഡീ ആക്ടിവേറ്റ് ചെയ്തിട്ടുണ്ട്. ട്വിറ്ററിലൂടെ ഈ വിവരങ്ങൾ പുറത്ത് വിട്ട പെൺകുട്ടിക്ക് ബോയിസ് ലോക്കർ റൂം എന്ന ഇൻസ്റ്റഗ്രാം ചാറ്റ് ഗ്രൂപ്പിലെ അംഗങ്ങളിൽ നിന്നും ഭീഷണിയുണ്ടായതായും റിപ്പോർട്ടുകളുണ്ട്.

പെൺകുട്ടിയുടെ ട്വിറ്റിൽ ദക്ഷിണ ദില്ലിയിലെ 17-18 വയസുള്ള യുവാക്കളുടെ സംഘം 'ബോയിസ് ലോക്കര്‍ റൂം' എന്ന പേരിൽ ഇന്‍സ്റ്റഗ്രാം ഗ്രൂപ്പ് ചാറ്റ് റൂം ഉണ്ടാക്കിയിട്ടുണ്ട് എന്നും ഇതില്‍ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ വ്യാപകമായി മോര്‍ഫ് ചെയ്ത് ഇടാറുണ്ടെന്നും അറിയിച്ചു. തന്റെ സ്കൂളിലെ രണ്ട് ആണ്‍കുട്ടികള്‍ ഈ ഗ്രൂപ്പിലുണ്ടെന്നും പെൺകുട്ടി ട്വിറ്ററിലൂടെ അറിയിച്ചു. സുഹൃത്തും താനും ഈ ഗ്രൂപ്പിലെ കാര്യങ്ങൾ കണ്ടതോടെ ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നത് നിർത്തിയെന്നും പെൺകുട്ടി ട്വിറ്ററിൽ കുറിക്കുന്നു.

ഡൽഹിയിലെ ഈ സംഭവം ഏറെ ഗൌരവമുള്ളതാണ്. ലൈംഗിക വൈകൃതം നിറഞ്ഞ കമന്റുകളും മെസേജുകളും അയച്ച് ആനന്ദിച്ചിരുന്ന ഈ കുട്ടികൾ കൂട്ട ബലാത്സംഗം അടക്കമുള്ള കാര്യങ്ങളിലേക്ക് തിരിയാൻ സാധ്യതയുണ്ട്. സ്ത്രീകളെ ലൈംഗിക ചുവയോടെ മാത്രം നോക്കികാണുന്ന ആളുകളുടെ എണ്ണം സൈബർ ഇടത്തിൽ വർദ്ധിച്ച് വരികയാണ്. ഡൽഹിയിൽ പുറത്ത് വന്നത് ഒരു സംഭവം ആണെങ്കിൽ നമുക്ക് ചുറ്റിലും അനേകം ആളുകൾ ഇത്തരത്തിൽ ഉണ്ട്. എന്തായാലും ഡൽഹിയിലെ വിദ്യാർത്ഥികളെ കണ്ടെത്തി പൊലീസ് കർശന നടപടിയെടുക്കുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








