ടെസ്‌ല ഇന്ത്യയിൽ കാറുകൾ നിർമിക്കില്ലെന്ന് ഇലോൺ മസ്‌ക്
ഏറെ നാളുകളായി ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയിൽ സജീവമായി ഉയരുന്ന ചോദ്യമാണ്, എന്ന് ടെസ്‌ല കാറുകൾ ഇന്ത്യയിൽ എത്തുമെന്നത്. ആഗോള ഇലക്ട്രിക് വാഹന വിപണിയിലെ ഏറ്റവും പ്രിയപ്പെട്ട ബ്രാൻഡിന് ഇത് വരെ രാജ്യത്ത് വാഹനങ്ങളോ സേവനങ്ങളോ നൽകാൻ കഴിഞ്ഞിട്ടില്ല. ടെസ്‌ലയുടെ ഇന്ത്യ പ്രേവേശനം ഇനിയും വൈകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കേണ്ടത്. ഇപ്പോഴിതാ ഇലോൺ മസ്ക് നടത്തിയ ഒരു ട്വീറ്റാണ് സജീവ ചർച്ചയാകുന്നത്. തങ്ങളുടെ സേവനങ്ങളും കാറുകളും ഇന്ത്യയിൽ വിൽക്കാൻ അനുവദിക്കുന്നത് വരെ ഇന്ത്യയിൽ നിർമാണ പ്ലാന്റുകൾ ഒന്നും ആരംഭിക്കില്ലെന്നാണ് മസ്ക് ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഇന്ത്യയിൽ ടെസ്‌ല പ്ലാന്റ് തുടങ്ങുമോ എന്ന ട്വിറ്ററിലെ ചോദ്യത്തിനാണ് മസ്ക് ഇത്തരത്തിൽ മറുപടി നൽകിയത്. ട്വിറ്ററിലെ അതേ ത്രെഡിൽ, സ്റ്റാർലിങ്ക് ഇന്ത്യയിൽ ഇന്റർനെറ്റ് സേവനങ്ങൾ ആരംഭിക്കുമോ എന്ന ചോദ്യത്തിനും മസ്ക് മറുപടി നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്ന് വരികയാണെന്നായിരുന്നു മസ്ക് നൽകിയ മറുപടി. നേരത്തെ ലൈസൻസ് എടുക്കാതെ സ്റ്റാർലിങ്ക് കണക്ഷന് ബുക്കിങ് ആരംഭിച്ചതിൽ കേന്ദ്ര സർക്കാർ കമ്പനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

ഇന്ത്യയിൽ ടെസ്‌ല ഇവികൾ അവതരിപ്പിക്കുന്നതിനെക്കുറിച്ച് ദി ബോറിങ് കമ്പനി സ്ഥാപകൻ സംസാരിക്കുന്നത് ഇതാദ്യമല്ല. ഈ വർഷം ആദ്യം ഇന്ത്യയിൽ ടെസ്‌ല ഇവികളുടെ ലഭ്യതയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, കമ്പനി ഇപ്പോഴും സർക്കാരുമായി ചർച്ച നടത്തുകയാണെന്ന് ആയിരുന്നു അന്ന് മസ്ക് നൽകിയ മറുപടി. എന്നാൽ ഇന്ത്യൻ സർക്കാർ നിലപാട് മാറ്റാതെ തങ്ങളും നിലപാട് മാറ്റാൻ ഇല്ലെന്ന സന്ദേശമാണ് പുതിയ ട്വീറ്റിലൂടെ മസ്ക് നൽകുന്നത്. ഇന്ത്യയിൽ കാല് കുത്താനുള്ള എല്ലാ ശ്രമങ്ങളും പരാചയപ്പെട്ടതിലെ അസംതൃപ്തിയും മസ്കിന്റെ ട്വീറ്റിൽ കാണാം. ടെസ്‌ലയുടെ ഇന്ത്യ പ്രവേശനത്തിലെ കല്ലുകടികളെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

കാത്തിരിപ്പ് തുടങ്ങിയിട്ട് കാലമേറെ
2019ൽ ആണ് ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിലേക്ക് ടെസ്‌ല കടന്ന് വരുന്നതായുള്ള റിപ്പോർട്ടുകൾ ആദ്യമായി പുറത്ത് വന്നത്. അതിന് ശേഷം, കമ്പനി തങ്ങളുടെ ഉത്പന്നങ്ങൾ രാജ്യത്ത് പുറത്തിറക്കുന്നതിനായി സർക്കാരുമായി ചർച്ചകൾ നടത്തി വരികയാണ്. ടെസ്‌ല സിഇഒ എലോൺ മസ്‌കും കമ്പനിയുടെ ഇവികൾ ഇന്ത്യയിൽ ലഭ്യമാക്കുന്നതിനെക്കുറിച്ച് പലതവണ സംസാരിച്ചു. എന്നാൽ ടെസ്‌ലയ്ക്ക് ഇന്ത്യയിൽ വാഹനങ്ങൾ വിൽക്കാൻ അനുവദിക്കണമെങ്കിൽ ഇന്ത്യയിൽ തന്നെ നിർമാണ പ്ലാന്റും ആരംഭിക്കണം എന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. ഈ നിലപാട് പല തവണ കേന്ദ്ര സർക്കാരിലെ ഉന്നതർ ആവർത്തിച്ചിട്ടുമുണ്ട്.

2019ൽ ചൈനയിലെ ഷാങ്ഹായിയിൽ ടെസ്‌ല പുതിയ പ്ലാന്റ് തുറന്നിരുന്നു. ഇതിനോട് അനുബന്ധിച്ചാണ് ഇന്ത്യയിലേക്കും കടന്ന് വരാനുള്ള ശ്രമങ്ങൾ ടെസ്‌ല നടത്തിയത്. ചൈനയിൽ നിർമിച്ച വാഹനങ്ങൾ ഇന്ത്യയിലേക്ക് കൊണ്ട് വരുന്നതിനോട് കേന്ദ്ര സർക്കാരിന് യോജിപ്പില്ല. കേന്ദ്രത്തിന്റെ ചൈന വിരുദ്ധ നിലപാടും ഇതിനെ സ്വാധീനിക്കുന്നുണ്ട്. ടെസ്‌ലയുടെ വാഹനങ്ങൾക്ക് ഇറക്കുമതി ചുങ്കത്തിൽ ഇളവ് നൽകണമെന്ന ഇലോൺ മസ്കിന്റെ ആവശ്യവും കേന്ദ്രം പരിഗണിച്ചിരുന്നില്ല. 40,000 ഡോളറോ അതിൽ താഴെയോ വിലയുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് 60 ശതമാനം ഇറക്കുമതി നികുതിയാണ് രാജ്യത്ത് ഈടാക്കുന്നത്. 40,000 ഡോളറിൽ കൂടുതൽ വിലയുള്ള വാഹനങ്ങൾക്ക് 100 ശതമാനം നികുതിയും ഈടാക്കുന്നു.

പിന്നാലെ ടെസ്‌ല ഇന്ത്യയിൽ തന്നെ പ്ലാന്റ് തുടങ്ങണമെന്ന കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയടക്കം പരസ്യ പ്രസ്താവനയും നടത്തി. രാജ്യത്ത് എല്ലാവിധ അടിസ്ഥാന സൌകര്യങ്ങൾ ഉണ്ടെന്ന് അടക്കം ചൂണ്ടിക്കാണിച്ചായിരുന്നു ഗഡ്കരിയുടെ പരാമർശം. എന്നാൽ ഇത്തരം പരാമർശങ്ങൾക്കും ആവശ്യങ്ങൾക്കും ഒന്നും ചെവി കൊടുക്കാൻ ടെസ്‌ലയും ഇലോൺ മസ്കും തയ്യാറായതുമില്ല. ഇന്ത്യയിലെ ടെസ്‌ല ജീവനക്കാർക്ക് മിഡിൽ ഈസ്റ്റിന്റെയും മറ്റ് എഷ്യാ പസഫിക് വിപണികളുടെയും ഉത്തരവാദിത്തം നൽകിയെന്നും ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നു. പിന്നാലെയാണ് മസ്കിന്റെ ട്വീറ്റുകൾ എന്നതും ശ്രദ്ധേയമാണ്.


Click it and Unblock the Notifications








