വോഡാഫോൺ ഐഡിയ അടച്ചുപൂട്ടുമോ?
ഇന്ത്യൻ ടെലിക്കോം രംഗത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെ മുൻ നിര ടെലിക്കോം ഓപ്പറേറ്ററായ വോഡാഫോൺ ഐഡിയ അടച്ചുപൂട്ടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. സർക്കാർ കടാശ്വാസം നൽകാൻ തയ്യാറായില്ലെങ്കിൽ കമ്പനിക്ക് ഇന്ത്യയിലെ സേവനങ്ങൾ നിർത്തി വയ്ക്കേണ്ടി വരും. മൂന്ന് മാസത്തിനുള്ളിൽ എജിആർ കുടിശ്ശിക അടയ്ക്കണമെന്ന സുപ്രീം കോടതി ഉത്തരവോടെയാണ് കമ്പനി പ്രതിസന്ധിയിലായത്.

രാജ്യത്തെ സംബന്ധിച്ച് വളരെ നിർണായകമായ മേഖലയാണ് ടെലിക്കോം എന്ന വസ്തുത സർക്കാർ മനസിലാക്കിയിട്ടുണ്ടെന്ന് വോഡാഫോൺ ഐഡിയ ലിമിറ്റഡ് ചെയർമാൻ കുമാർമംഗലം ബിർള പറഞ്ഞു. മുഴുവൻ ഡിജിറ്റൽ ഇന്ത്യ പ്രോഗ്രാമും ടെലിക്കോം മേഖലയെ ആശ്രയിച്ചാണിരിക്കുന്നത്. സ്വകാര്യ മേഖലയിൽ നിന്ന് മൂന്ന് കമ്പനികളും പൊതുമേഖലയിൽ നിന്ന് ഒരു കമ്പനിയും വേണമെന്ന് ഡിജിറ്റൽ ഇന്ത്യ പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ സർക്കാരിൽ നിന്ന് കൂടുതൽ സഹായങ്ങൾ കമ്പനി പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അത്തരത്തിലുള്ള സഹായങ്ങൾ ലഭിച്ചില്ലെങ്കിൽ വോഡാഫോൺ ഐഡിയ അടച്ചുപൂട്ടേണ്ടി വരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ടെലിക്കോം വ്യവസായത്തിലുള്ള എല്ലാ കമ്പനികൾക്കും സർക്കാർ കൂടുതൽ സഹായം നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും കുമാർമംഗലം ബിർള വ്യക്തമാക്കി. ലയനത്തിന് ശേഷം നിലവിൽ (വോഡഫോൺ, ഐഡിയ) കമ്പനിയുടെ 26 ശതമാനം ഓഹരി ബിർളയുടെ കൈവശമാണ് ഉള്ളത്. ബാക്കിയുള്ളത് വോഡഫോൺ പിഎൽസിയുടെ കൈയ്യിലാണ്. സർക്കാർ വാഗ്ദാനം ചെയ്ത് ആശ്വാസം നൽകുന്നില്ലെങ്കിൽ കമ്പനി രാജ്യത്ത് ഇനി കൂടുതൽ പണം നിക്ഷേപിക്കില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

വോഡഫോൺ ഐഡിയയും എയർടെല്ലും 74,000 കോടി രൂപ നഷ്ടമാണ് കഴിഞ്ഞ പാദത്തിൽ രേഖപ്പെടുത്തിയത്. സുപ്രിംകോടതി വിധിപ്രകാരം എയർടെൽ പിഴയായി അടയ്ക്കേണ്ടത് 21, 680 കോടി രൂപയാണ്. വോഡഫോൺ ഐഡിയ 28,300 കോടി രൂപയാണ് അടയ്ക്കേണ്ടത്. ഇതിനായി കോടതി അനുവദിച്ചിരിക്കുന്ന സമയം മൂന്ന് മാസമാണ്. ടെലിക്കോം മേഖലയിൽ താരതമ്യേന പുതിയ കമ്പനിയായ റിലയൻസ് ജിയോയ്ക്ക് 13 കോടി രൂപ മാത്രമാണ് അടയ്ക്കേണ്ടി വരിക. സർക്കാർ ടെലിക്കോം കമ്പനികൾക്ക് കടാശ്വാസം നൽകുന്നതിനോട് ജിയോ പരസ്യമായി തന്നെ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. കമ്പനികൾക്ക് പിഴ അടച്ച് തീർക്കാനുള്ള ആസ്തികളുണ്ടെന്നാണ് ജിയോ പറയുന്നത്.

സാമ്പത്തിക നഷ്ടത്തെ തുടർന്ന് എയർടെൽ, വോഡാഫോൺ ഐഡിയ, ജിയോ എന്നീ കമ്പനികൾ തങ്ങളുടെ താരിഫ് പ്ലാനുകളിൽ മാറ്റം വരുത്തിയിരുന്നു. താരിഫ് നിരക്കുകൾ വർദ്ധിപ്പിച്ചുകൊണ്ട് വിപണിയിൽ നിന്ന് ലാഭമുണ്ടാക്കാനാണ് കമ്പനികൾ ഇപ്പോൾ ശ്രമിക്കുന്നത്. കുറച്ച് നാളുകൾക്ക് മുമ്പ് ജിയോ മറ്റ് നെറ്റ്വർക്കിലേക്കുള്ള കോളുകൾക്ക് തുക ഈടാക്കാനും ആരംഭിച്ചിരുന്നു. ഇന്ത്യൻ ടെലിക്കോം വിപണിയിൽ ഇനിയങ്ങോട്ട് ഉപയോക്താവിന് കൂടുതൽ പണം ചിലവഴിക്കേണ്ടി വരുന്ന പ്ലാനുകളായിരിക്കും വരികയെന്നാണ് റിപ്പോർട്ടുകൾ. പുതിയ പ്ലാനുകൾ പുറത്തിറങ്ങിയവ പരിശോധിക്കുമ്പോൾ പൊതുവേ വലിയ ബാധ്യത ഉപയോക്താവിന് തോന്നാത്ത വില വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.


Click it and Unblock the Notifications








