ചരിത്ര 'നീക്കം'! നിങ്ങളുടെ പ്രൊഫൈലിലെ മതം, രാഷ്ട്രീയം എന്നിവ ഉൾപ്പെടെ നാല് വിവരങ്ങൾ ഫെയ്സ്ബുക്ക് നീക്കും
സാമൂഹികപരമായി ഏറെ മാനങ്ങളുള്ള ഒരു ചരിത്ര 'നീക്കം' നിശബ്ദമായി നടപ്പാക്കാനൊരുങ്ങി ഫെയസ്ബുക്ക് (Facebook). ലോകമെങ്ങുമുള്ള സാമൂഹികമാധ്യമ ഉപയോക്താക്കൾക്കിടയിൽ ഇപ്പോഴും മേധാവിത്വമുള്ള മാധ്യമമാണ് ഫെയ്സ്ബുക്ക്. കോടിക്കണക്കിന് ഉപയോക്താക്കൾ ലോകത്തിന്റെ നാനാഭാഗങ്ങളിലായി ഫെയ്സ്ബുക്കിനുണ്ട്. എന്നാൽ ഈ കോടിക്കണക്കിന് പേരുടെ അക്കൗണ്ട് പ്രൊഫൈലിൽ നിന്ന് ചില നിർണായക വിവരങ്ങൾ നീക്കാൻ ഫെയ്സ്ബുക്ക് തയാറെടുക്കുന്നു എന്ന വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ വ്യക്തിവിവര പ്രൊഫൈലിൽ നിന്ന് മതപരമായ വീക്ഷണങ്ങൾ (religious views), രാഷ്ട്രീയ കാഴ്ചപ്പാടുകൾ (political views), വിലാസങ്ങൾ(addresses), ലൈംഗിക താൽപര്യം സൂചിപ്പിക്കുന്ന ഇൻട്രസ്റ്റഡ് ഇൻ (Interested in) ഫീൽഡ് എന്നിവയുൾപ്പെടെയുള്ള വിഭാഗങ്ങൾ നീക്കം ചെയ്യും എന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്. അതേസമയം കോണ്ടാക്ട് ഇൻഫോ, റിലേഷൻഷിപ്പ് പോലെയുള്ള വിവരങ്ങൾ നിലനിർത്തും. പ്രൊഫൈൽ വിവരങ്ങൾ ആരൊക്കെ കാണണം എന്ന് തീരുമാനിക്കാനുള്ള ഉപയോക്താവിന്റെ അവകാശത്തെ ഈ മാറ്റം ബാധിക്കില്ല.

ഡിസംബർ 1 മുതൽ മാറ്റം പ്രാബല്യത്തിൽ വരും എന്നാണ് ഫെയ്സ്ബുക്ക് 'നിശബ്ദമായി' പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫൈൽലിൽ നിന്ന് ഈ വിവരങ്ങൾ ഒഴിവാക്കുന്നത് അക്കൗണ്ടിന്റെ പ്രവർത്തനത്തെ യാതൊരു വിധത്തിലും ബാധിക്കുന്നില്ല. ഈ വിവരങ്ങൾ ഒഴിവാക്കുന്നതോടെ പ്രൊഫൈൽ സ്ക്രോളിങ്ങിന്റെ നീളം കുറയും എന്നത് മാത്രമാണ് ഏകമാറ്റം. ഫെയ്സ്ബുക്കിൽ നൽകിയിട്ടുള്ള ഈ വിവരങ്ങൾ ഡിസംബർ 1 ന് മുമ്പ് ആവശ്യക്കാർക്ക് വേണമെങ്കിൽ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാനുള്ള അവസരം ഫെയ്സ്ബുക്ക് നൽകിയിട്ടുണ്ട്.

ചെറുതെങ്കിലും അതീവ ഗൗരവമായൊരു മാറ്റത്താനാണ് സാമൂഹിക മാധ്യമ ഭീമൻ തയാറെടുക്കുന്നത് എന്നും ഡിസംബർ 1 മുതൽ ഈ മാറ്റങ്ങൾ നിലവിൽ വന്നാൽ അത് ഒരു ചരിത്രദിനമാകും എന്നുമാണ് വിലയിരുത്തപ്പെടുന്നത്. സോഷ്യൽ മീഡിയ കൺസൾട്ടന്റായ മാറ്റ് നവാര ആണ് ഫെയ്സ്ബുക്കിന്റെ ഈ ചരിത്രനീക്കം വെളിപ്പെടുത്തിയിരിക്കുന്നത്. എന്തുകൊണ്ടാണ് ഇക്കാര്യങ്ങൾ നീക്കം ചെയ്യുന്നത് എന്ന് വ്യക്തമാക്കാൻ ഫെയ്സ്ബുക്ക് തയാറായിട്ടില്ല.

ഇതുവരെ പിന്തുടർന്നുവന്ന രീതികളിൽനിന്ന് ഒരു മാറ്റത്തിന് ആണ് ഫെയ്സ്ബുക്ക് തയാറെടുക്കുന്നത്. സാമൂഹികമാറ്റങ്ങൾക്കൊപ്പം തങ്ങളും മാറാനും ഉപയോക്താക്കളെ മാറ്റത്തിന്റെ ഭാഗമാക്കാനുമാണ് ഫെയ്സ്ബുക്ക് ശ്രമിക്കുന്നത് എന്ന് കരുതപ്പെടുന്നു. ഇന്നത്തെ സാമൂഹിക സാഹചര്യങ്ങൾ പരിശോധിച്ചാൽ മതം, രാഷ്ട്രീയം, ലൈംഗികത, അഡ്രസ് എന്നിവയെല്ലാം മനുഷ്യന് ആവശ്യമുള്ള നല്ല കാര്യങ്ങൾ ആണെങ്കിൽക്കൂടി അവയെ വിപരീതാർഥത്തിൽ മനുഷ്യരെ തമ്മിൽ അകറ്റാനുള്ള ഉപാധിയാക്കി മാറ്റുന്നവർ ഏറെയുണ്ട്.

ഈ പട്ടികയിലുള്ള വിഷയങ്ങളുടെ പേരിൽ ആളുകൾക്കിടയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഏവർക്കും അറിവുള്ളകാര്യമാണ്. വ്യാജപ്രൊഫൈലുകളിലൂടെ ഒളിച്ചിരുന്ന് ഫെയ്സ്ബുക്കിനെ മറയാക്കി ഈ വിഷയങ്ങളിൽ പ്രകോപനപരവും തെറ്റായതുമായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർ ഉണ്ടാക്കുന്ന പൊല്ലാപ്പുകൾ ചില്ലറയല്ല എന്നും നമുക്കറിയാം. ആളുകളുടെ ഉള്ളിൽനിന്ന് ഈ വേർതിരിവുകൾ ഇല്ലാതെ ആക്കാനുള്ള ഒരു സാമൂഹിക പരിവർത്തന നീക്കമായാണ് പലരും ഫെയ്സ്ബുക്കിന്റെ ഈ മാറ്റത്തെ വ്യാഖ്യാനിക്കുന്നത്.

യഥാർഥ കാരണം വ്യക്തമാക്കാൻ ഫെയ്സ്ബുക്ക് മുന്നോട്ടു വരാത്തതിനാൽത്തന്നെ ഇത്തരം വ്യാഖ്യാനങ്ങൾക്ക് പ്രസക്തി കൂടുകയും ചെയ്യുന്നു. ഫെയ്സ്ബുക്ക് ആരംഭിച്ച സമയത്ത് ഏറ്റവും പ്രാധാന്യത്തോടെ ആളുകൾ പൂരിപ്പിച്ച് നൽകിയിരുന്ന വിവരങ്ങളാണ് ഇപ്പോൾ ആരുമറിയാതെ ഒഴിവാക്കപ്പെടുന്നത് എന്നതാണ് കൗതുകകരമായ കാര്യം. എന്നാൽ ഉപയോക്താക്കളുടെ പ്രൊഫൈലിൽ നിന്ന് മാത്രമാണ് ഈ വിവരങ്ങൾ പിൻവലിക്കുന്നത് എന്നും ഉപയോക്താക്കൾക്ക് അവരുടെ ഈ വിഷയങ്ങളിലുള്ള ആശയങ്ങൾ തുടർന്നും ഫെയ്സ്ബുക്കിൽ പങ്കുവയ്ക്കാൻ അവസരം ഉണ്ടാകുമെന്നും വിവരമുണ്ട്.

അതായത് മറ്റ് പ്രമുഖ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകൾ ഒന്നും നിലവിൽ ഉപയോക്താക്കളുടെ മതം, രാഷ്ട്രീയം, താൽപ്പര്യം, അഡ്രസ് എന്നീ വിവരങ്ങൾ നൽകണമെന്ന് ആവശ്യപ്പെടുന്നില്ല. ഫെയ്സ്ബുക്ക് മാത്രമാണ് ഇതിന് ഒരു അപവാദമായുള്ളത്. ഈ ദുഷ്പേര് നീക്കാനുള്ള നീക്കമാകാം ഫെയ്സ്ബുക്കിന്റെ ഭാഗത്തുനിന്ന് ഇപ്പോൾ ഉണ്ടായിരിക്കുന്നത് എന്നും പറയപ്പെടുന്നു. മുൻപ് ആളുകൾ കണ്ണും പൂട്ടി ഈ വിവരങ്ങൾ നൽകിയിരുന്നു. എന്നാൽ ഫെയ്സ്ബുക്ക് ഈ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നതായി പിന്നീട് പുറത്തുവന്നു.

സ്വകാര്യതയ്ക്കുമേലുള്ള ഫെയ്സ്ബുക്കിന്റെ കടന്നുകയറ്റം ഏറെ വിവാദമുയർത്തിയിട്ടുള്ള പശ്ചാത്തലവും ഈ നീക്കത്തോട് ചേർത്ത് വായിക്കാം. ഫെയ്സ്ബുക്ക് എതിരാളിയായി കാണുന്ന ടിക്ടോക്കും ഫെയസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയുടെ കീഴിലുള്ള ഇൻസ്റ്റാഗ്രാമും പോലും ആളുകളുടെ ഇത്തരം വിവരങ്ങൾ ചോദിക്കുന്നില്ല. ഫെയ്സ്ബുക്ക് ബയോ പൂരിപ്പിക്കാൻ തുടങ്ങിയാൽ നോവൽ എഴുതുന്നതുപോലെ നീണ്ടുപോകാറുണ്ട്. എന്നാൽ മറ്റ് ആപ്പുകളിൽ ബയോ വളരെ ചെറുതായി നൽകിയാൽ മതി എന്നതും മാറ്റത്തിന് ഒരു കാരണമാണ്.

"ഫെയ്സ്ബുക്ക് ഉപയോഗം എളുപ്പമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, ഞങ്ങൾ ഒരുപിടി പ്രൊഫൈൽ ഫീൽഡുകൾ നീക്കം ചെയ്യുന്നു. "ഈ ഫീൽഡുകൾ പൂരിപ്പിച്ച ആളുകൾക്ക് അവ നീക്കംചെയ്യുമെന്ന് ഞങ്ങൾ അറിയിപ്പ് അയയ്‌ക്കും. ഫെയ്സ്ബുക്കിൽ മറ്റു രീതിയിൽ ഈ വിവരങ്ങൾ പങ്കു വയ്ക്കാനുള്ള ഉപയോക്താക്കളുടെ അവകാശത്തെ ഈ മാറ്റം ബാധിക്കില്ല'' എന്നു മാത്രമാണ് മെറ്റ വക്താവ് എമിൽ വാസ്ക്വസ് പ്രതികരിച്ചത്.

ഫെയ്സ്ബുക്കിന്റെ പരസ്യഇടപാടുകാർ ഉപയോക്താക്കളുടെ ഈ വിവരങ്ങൾ വിശകലനം ചെയ്ത് അക്കൗണ്ട് ഉടമകളെ ലക്ഷ്യമിട്ട് പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതും ഇപ്പോഴത്തെ നീക്കത്തിനു പിന്നിലുണ്ട്. ഉപയോക്താക്കളുടെ വിവരങ്ങൾ പരസ്യക്കമ്പനികൾക്ക് വിറ്റു എന്നതരത്തിലുള്ള ആരോപണങ്ങൾ ഉയർന്നത് ഫെയ്സ്ബുക്കിന് ഏറെ തിരിച്ചടിയായിരുന്നു. ഏറെ വിവാദമാകാൻ സാധ്യതയുള്ള വിവരങ്ങളാണ് ഇവ എന്നതും ഈ നാല് വിവരങ്ങളെ ഒഴിവാക്കാൻ ഫെയ്സ്ബുക്കിനെ പ്രേരിപ്പിക്കുന്നുണ്ട്. ഈ വിവാദങ്ങൾ ഒഴിവാക്കി ഫെയ്സ്ബുക്കിൽ സമാധാനം കൊണ്ടുവരാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.


Click it and Unblock the Notifications








