വിശ്വാസങ്ങളെല്ലാം തകിടം മറിയുമോ? വീഡിയോ ഗെയിമുകൾ കുട്ടികളുടെ അറിവ് വർധിപ്പിക്കുമെന്ന് ഒരു വിഭാഗം ഗവേഷകർ
പുതിയ തലമുറയിലെ കുട്ടികളും രക്ഷിതാക്കളും തമ്മിൽ കലഹമുണ്ടാകുന്നതിൽ പ്രധാന കാരണം ആണ് വീഡിയോ ഗെയിമുകൾ. നിരവധി കുട്ടികളുടെ ജീവനെടുക്കുകയും പഠനത്തിൽ ഉഴപ്പാൻ കാരണമാകുകയുമൊക്കെ ചെയ്യുന്ന വില്ലൻ ആയാണ് വീഡിയോ ഗെയിമുകൾ(games) പൊതുവെ നമ്മുടെ നാട്ടിൽ വിലയിരുത്തപ്പെടുന്നത്. അതിനു കാരണം നമുക്കുമുന്നിൽ കണ്ട അനുഭവങ്ങളും സംഭവങ്ങളുമൊക്കെത്തന്നെ ആയിരുന്നു.

വീഡിയോ ഗെയിം കളിച്ച കുട്ടികൾ ആത്മഹത്യ ചെയ്യുന്നതും, ആക്രമണ സ്വഭാവം കൂടുതൽ കാണിക്കുന്നതും പഠനത്തിൽ ഉഴപ്പുന്നതുമൊക്കൊയായുള്ളള വാർത്തകളാണ് നാം ഇതുവരെ കണ്ടുപോന്നിട്ടുള്ളത്. നല്ല വാർത്തകൾ തീരെ കണ്ടിട്ടില്ല. അതിനാൽത്തന്നെ നാട്ടിൽ വീഡിയോ ഗെയിമുകൾക്കും ഗെയിം കളിക്കുന്ന കുട്ടികൾക്കും അത്യാവശ്യം നല്ല ചീത്തപ്പേരാണ് എന്നും പറയാം. എന്തോ മോശം കാര്യമായിട്ടാണ് പലരും കുട്ടികൾ വീഡിയോ ഗെയിം കളിക്കുന്നതിനെ കാണുന്നത്.

എന്നാൽ ഇതുവരെ പിന്തുടർന്ന് വന്നിരുന്ന ഇത്തരം ധാരണകളെ പൊളിച്ചെഴുതുന്ന ഒരു പഠന റിപ്പോർട്ടുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് ഒരു വിഭാഗം ഗവേഷകർ. കുട്ടികൾ വീഡിയോ ഗെയിം കളിക്കുന്നത് അവരുടെ അറിവിനെയും ഓർമശക്തിയെയും ഉത്സാഹത്തെയുമൊക്കെ വർധിപ്പിക്കാൻ സഹായിക്കും എന്നാണ് ഇവർ പറയുന്നത്. ജാമാ നെറ്റ്വർക്ക് ഓപ്പൺ എന്ന വെബ്സൈറ്റിലാണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധികരിച്ചിരിക്കുന്നത്.

കുട്ടികളുടെ തലച്ചോർ വികാസത്തെയും ആരോഗ്യത്തെയും പറ്റി വർഷങ്ങളായി പഠിച്ചുകൊണ്ടിരിക്കുന്ന അഡോളെസെന്റ് ബ്രെയിൻ കൊഗ്നിറ്റീവ് ഡവലപ്മെന്റ് സ്റ്റഡി( Adolescent Brain Cognitive Development Study) എന്ന ഗവേഷണത്തിനു പിന്നിൽ പ്രവർത്തിക്കുന്ന സംഘമാണ് ഈ അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. 2000 കുട്ടികളെ നിരീക്ഷിച്ച് നടത്തിയ പഠനത്തിലൂടെയാണ് തങ്ങൾ ഈ കണ്ടെത്തലിലേക്ക് എത്തിയത് എന്നും ഇവർ പറയുന്നു.

എന്നാൽ അനിയന്ത്രിതമായ വീഡിയോ ഗെയിം തങ്ങൾ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും മൂന്നു മണിക്കൂർ വരെ വീഡിയോ ഗെയിം കളിക്കുന്നത് ഗുണപരമായ മാറ്റം കുട്ടികളിൽ ഉണ്ടാക്കും എന്നത് മാത്രമാണ് തങ്ങളുടെ നിരീക്ഷണം എന്നും ഗവേഷകർ വ്യക്തമാക്കുന്നു. മൂന്നു മണിക്കൂർ ഗെയിം കളിക്കുന്ന കുട്ടികളെയും ഗെയിം കളിക്കാത്ത കുട്ടികളെയും നിരീക്ഷിച്ചിരുന്നു. ഗെയിം കളിക്കുന്ന കുട്ടികൾ ഗെയിം കളിക്കാത്ത കുട്ടികളെക്കാൾ മിടുക്കരാണ് എന്നാണ് ഗവേഷകർ പറയുന്നത്.

വീഡിയോ ഗെയിമും അറിവും തലച്ചോറിന്റെ പ്രവർത്തനവുമായി ബന്ധപ്പെടുത്തി നടന്ന ഏറ്റവും വലിയ പഠനമാണ് ഇത് എന്നാണ് വെർമൗണ്ട് സർവകലാശാലയിലെ പ്രഫസറും ഈ പഠനപ്രബന്ധത്തിന്റെ മുഖ്യ രചയിതാവുമായ ബാദെർ ചരാനി പറയുന്നത്. വീഡിയോ ഗെയിമുകളും തലച്ചോർ വികസനുമായുള്ള ബന്ധം സംബന്ധിച്ച തങ്ങളുടെ ധാരണകളെ വർധിപ്പിക്കുന്നതാണ് ഈ പഠനമെന്ന് പ്രമുഖ അമേരിക്കൻ മനശാസ്ത്രജ്ഞയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രഗ് അബ്യൂസ് ഡയറക്ടറുമായ നോറ വോൾക്കോവ് പറഞ്ഞു.

ചീത്ത വശങ്ങൾ മാത്രമുള്ള ഒന്നാണ് വീഡിയോ ഗെയിം എന്നാണ് ഭൂരിഭാഗം രക്ഷിതാക്കളുടെയും വിശ്വാസം. എന്നാൽ അതിന് ചില നല്ല വശങ്ങളും ഉണ്ട് എന്നാണ് ഈ പഠനം മുന്നോട്ടു വയ്ക്കുന്ന വാദം. ഒമ്പതും പത്ത് വയസ്സുള്ള കുട്ടികളെ വീഡിയോ ഗെയിമുകൾ കളിക്കാത്ത കുട്ടികൾ, പ്രതിദിനം മൂന്ന് മണിക്കൂർ കൂടുതൽ ഗെയിം കളിക്കുന്ന കുട്ടികൾ എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചായിരുന്നു ശാസ്ത്രജ്ഞരുടെ പഠനം.

ഗെയിം കളിക്കുന്ന വിഭാഗത്തിൽ ഉൾപ്പെട്ട കുട്ടികൾ കൂടുതൽ ആവേശപൂർവം പ്രവർത്തിക്കുന്നതായും കൂടുതൽ അറിവ് പ്രകടിപ്പിക്കുന്നതായും ആണ് കണ്ടെത്തിയത്. ഗെയിമിൽ ആവശ്യമായി വരുന്ന ടാസ്കുകൾ കുട്ടികളുടെ തലച്ചോറിനെ കൂടുതൽ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്നു എന്നാണ് കണ്ടെത്തൽ. ഗെയിമിൽ നേരിടുന്ന പ്രതിസന്ധികൾ മറികടക്കാനുള്ള ശ്രമങ്ങൾ ആകാം കുട്ടികളെ കൂടുതൽ പ്രവർത്തനങ്ങളിലേക്ക് നയിക്കുന്നത് എന്നാണ് നിരീക്ഷണം.

കുട്ടികളെ വിഷാദം, അക്രമം എന്നിവയിലേക്ക് നയിക്കുന്നവയാണ് വീഡിയോ ഗെയിമുകൾ എന്നാണ് ഇതുവരെ പുറത്തുവന്നിരുന്ന പഠനങ്ങൾ സൂചിപ്പിച്ചിരുന്നത്. എന്നാൽ അതിൽനിന്ന് തികച്ചും വ്യത്യസ്തമായ പഠന റിപ്പോർട്ടാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. അതേസമയം തന്നെ മൂന്നുമണിക്കൂറിൽ കൂടുതൽ വീഡിയോ ഗെയിമിങ്ങിൽ ഏർപ്പെടുന്നത് കുട്ടികളുടെ മാനസിക-ശാരീരിക ആരോഗ്യങ്ങൾക്ക് നല്ലതല്ല എന്നും ഗവേഷണത്തിന് നേതൃത്വം നൽകിയ ബാദെർ ചരാനി വ്യക്തമാക്കുന്നു.

ഒപ്പം മുമ്പ് നടന്നിട്ടുള്ള പഠനങ്ങൾക്ക് വിരുദ്ധമായി വീഡിയോ ഗെയിമിങ്ങും കുട്ടികളുടെ അറിവും മാനസികാരോഗ്യവുമായി നേരിട്ട് എന്തെങ്കിലും ബന്ധമുണ്ടെന്ന് തങ്ങൾക്ക് കണ്ടെത്താൻ സാധിച്ചിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ കുട്ടികളും ഇനി മണിക്കൂറുകളോളം വീഡിയോ ഗെയിം കളിക്കണം എന്നല്ല തങ്ങൾ പറയുന്നത് എന്ന് ഗവേഷകർ പ്രത്യേകം എടുത്തുകാട്ടി. അതേസമയം തന്നെ ദിവസത്തിൽ ഒന്നോ രണ്ടോ മണിക്കൂൾ വീഡിയോ ഗെയിമിൽ ഏർപ്പെടാമെന്ന് അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സ്( The American Academy of Pediatrics ) ശുപാർശ ചെയ്യുന്നുമുണ്ട്.

ഓരോ ഗെയിമും വ്യത്യസ്ത പ്രതിഫലനങ്ങളും പ്രതികരണങ്ങളുമാകും തലച്ചോറിൽ സൃഷ്ടിക്കുക എന്നും ചരാനി പറഞ്ഞു. ഈ വീഡിയോ ഗെയിമർമാരെ നിരീക്ഷിക്കുന്നത് തുടരുകയാണെന്നും അവരുടെ തലച്ചോർ വികാസം, പെരുമാറ്റം, മാനസിക ആരോഗ്യം എന്നിവ സംബന്ധിച്ച കൂടുതൽ പഠനങ്ങൾ തുടരാനാണ് ഉദ്ദേശിക്കുന്നത് എന്നും ചരാനി പറഞ്ഞു. എന്നാൽ പരീക്ഷണത്തിന് വിധേയരായ കുട്ടികൾ ഏത് വിധത്തിലുള്ള വീഡിയോ ഗെയിം ആണ് കളിച്ചത് എന്ന് പഠനത്തിൽ വ്യക്തമാക്കിയിട്ടില്ല.


Click it and Unblock the Notifications








